കൊവിഡിന്റെ പശ്ചാത്തലത്തിൽ സർക്കാർ ഐ ടി പാർക്കുകളിൽ പ്രവർത്തിക്കുന്ന ഐ ടി കമ്പനികൾക്കും മറ്റു സ്ഥാപനങ്ങൾക്കും ഇളവുകൾ പ്രഖ്യാപിച്ച നടപടി മാതൃകാപരമാണെന്ന് ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറിയേറ്റ് പ്രസ്താവനയിൽ പറഞ്ഞു.
കേരളത്തിലെ ഐ ടി സംരംഭകർക്കും പ്രൊഫഷണലുകൾക്കും ഏറെ ആത്മ വിശ്വാസം നൽകുന്ന തീരുമാനമാണിത്. ലോകത്തെ കീഴടക്കിയ മഹാമാരിയിൽ കടുത്ത പ്രതിസന്ധികളിലൂടെയാണ് ഐ ടി മേഖല കടന്നുപോകുന്നത്.
സ്റ്റാർട്ട് അപ്പ് സംരംഭങ്ങളുമായി ജീവിതം കെട്ടിപ്പടുക്കാൻ ഇറങ്ങി തിരിച്ച നിരവധി യുവതീ യുവാക്കൾക്ക് കനത്ത തിരിച്ചടിയാണ് കൊവിഡിന്റെ വ്യാപനം സമ്മാനിച്ചത്.
വേതനം വെട്ടി കുറയ്ക്കൽ, മൂലധന സമാഹരണത്തിലെ വെല്ലുവിളികൾ എന്നിവ സ്റ്റാർട്ട് അപ്പ് മേഖലയെ തളർത്തിയിട്ടുണ്ട്. ആയിരക്കണക്കിന് യുവതി യുവാക്കളാണ് തൊഴിൽ രഹിതരാകുന്നത്. ഇത് ഉണ്ടാക്കുന്ന പ്രത്യാഘാതം ചെറുതല്ല.
ലോകത്തെല്ലായിടത്തും ഐ ടി , സ്റ്റാർട്ട് അപ്പ് മേഖലകളിൽ നിന്ന് കൂട്ട പിരിച്ചുവിടൽ തുടരുകയാണ്. ഈ സാഹചര്യത്തിലാണ് സംസ്ഥാന സർക്കാർ മാതൃകാപരമായ ഇടപെടൽ നടത്തുന്ന തെന്നും സെക്രട്ടറിയേറ്റ് ചൂണ്ടിക്കാട്ടി.
ഐടി പാര്‍ക്കുകളില്‍ പ്രവര്‍ത്തിക്കുന്ന എല്ലാ ഇന്‍ക്യുബേഷന്‍ സെന്ററുകളേയും ഏപ്രില്‍, മെയ്, ജൂണ്‍ മാസങ്ങളിലെ വാടക നല്‍കുന്നതില്‍ നിന്നും ഒഴിവാക്കിയിരുന്നു.
പതിനായിരം സ്‌ക്വയര്‍ ഫീറ്റിനു മുകളില്‍ സ്ഥലം വാടകയ്ക്ക് എടുത്തിരിക്കുന്ന കമ്പനികള്‍ നല്‍കേണ്ട വാടകയ്ക്ക് ഏപ്രില്‍, മെയ്, ജൂണ്‍ മാസങ്ങളില്‍ മൊററ്റോറിയം ഏര്‍പ്പെടുത്തി.
ആ വാടക ജൂലൈ, ആഗസ്റ്റ്, സെപ്തംബര്‍ മാസങ്ങളില്‍ പിഴയോ സര്‍ചാര്‍ജോ ഇല്ലാതെ അടയ്ക്കാവുന്നതാണ്.
കൂടാതെ സ്ഥാപനങ്ങള്‍ വാര്‍ഷികമായി വാടകയില്‍ വരുന്ന 5% വര്‍ദ്ധനവ് 2020-21 സാമ്പത്തിക വര്‍ഷം നല്‍കേണ്ടതില്ല.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here