കോട്ടയത്തെ കൊവിഡ് ബാധിതനെ കൃത്യമായി ആശുപത്രിയില്‍ എത്തിച്ചു; വ്യാജവാര്‍ത്ത ദൗര്‍ഭാഗ്യകരമെന്ന് മുഖ്യമന്ത്രി; തെറ്റായ ഇടപെടലുകള്‍ ഒഴിവാക്കാന്‍ മാധ്യമങ്ങള്‍ ജാഗ്രത കാണിക്കണം

തിരുവനന്തപുരം: കോട്ടയം ജില്ലയില്‍ കൊവിഡ് സ്ഥിരീകരിച്ചയാളെ ആശുപത്രിയിലെത്തിക്കാന്‍ വൈകിയെന്ന മാധ്യമങ്ങളുടെ വ്യാജവാര്‍ത്ത ദൗര്‍ഭാഗ്യകരമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍.

ഒരാള്‍ക്ക് രോഗം സ്ഥിരീകരിച്ചാല്‍ എന്തൊക്കെ ചെയ്യണമെന്ന് കൃത്യമായ നടപടിക്രമങ്ങളുണ്ട്. തിങ്കളാഴ്ച വൈകിട്ട് 4.45 ന് റിസള്‍ട്ട് കോട്ടയം ഡിഎംഒക്ക് ലഭിച്ചത് മുതല്‍ നടപടി സ്വീകരിച്ചു.

തിങ്കളാഴ്ച ജില്ലയില്‍ മാത്രം 162 പേരുടെ സാമ്പിളുകള്‍ പരിശോധിച്ചു. ഓരോ പേരെയും ആംബുലന്‍സ് അയച്ച് വീട്ടില്‍ നിന്ന് കൂട്ടിക്കൊണ്ടുവന്ന് അവരെ വീട്ടില്‍ തിരികെ വിടുന്നു. യാത്ര കഴിഞ്ഞാല്‍ ആംബുലന്‍സില്‍ അണുനശീകരണം നടത്തണം. ഇന്നലെ കോട്ടയത്ത് ആറ് പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു.

നിരീക്ഷണത്തില്‍ കഴിയുന്നവരെ രാത്രി എട്ടരയ്ക്ക് മുന്‍പ് ആശുപത്രിയിലെത്തിച്ചു. ഇതില്‍ ഒരു വീഴ്ചയും സംഭവിച്ചിട്ടില്ല. പിന്നെന്തിനാണ് ആശുപത്രിയില്‍ കൊണ്ടുപോകാന്‍ വൈകുന്നുവെന്ന് ചര്‍ച്ച നടത്തിയതെന്ന് ബന്ധപ്പെട്ട മാധ്യമങ്ങള്‍ പരിശോധിക്കണം.

മാധ്യമങ്ങള്‍ കൂടുതല്‍ ഉത്തരവാദിത്തം കാണിക്കണം. വെെറസ് പ്രതിരോധത്തില്‍ മാധ്യമങ്ങള്‍ ഗുണപരമായ പങ്ക് വഹിക്കുന്നുണ്ട്. അത് കൂടുതല്‍ മികച്ച രീതിയില്‍ തുടരണം. എന്നാല്‍ അതിന് വിരുദ്ധമായ ചിലത് ഉണ്ടാകുന്നുവെന്നത് കാണാതിരിക്കാനാവില്ല.

സ്വന്തമായി രോഗബാധിതരെ കണ്ടെത്തി സമൂഹത്തിന് മുന്നില്‍ അവതരിപ്പിക്കുന്നത് നല്ല രീതിയല്ല. സര്‍ക്കാരിനെതിരെ വിമര്‍ശനങ്ങളുണ്ടാകാം. എല്ലാം പൂര്‍ണ്ണതയില്‍ നടക്കില്ല. അത് ചൂണ്ടിക്കാണിക്കുന്നതിലും വിമര്‍ശിക്കുന്നതിലും തെറ്റില്ല. എന്നാല്‍ സംവിധാനത്തെയാകെ സംശയത്തിന്റെ പുകമറയിലാക്കുന്ന തെറ്റായ രീതികള്‍ ഒഴിവാക്കണം. മാധ്യമങ്ങള്‍ ജാഗ്രത കാണിക്കണമെന്ന് മുഖ്യമന്ത്രി പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News