സ്വന്തം ലൈംഗികദാരിദ്ര്യം ‘ആഘോഷിച്ച്’ പ്രബുദ്ധ മലയാളികള്‍; ഈ നാട് എങ്ങനെ നന്നാവാനാണ്? നൈരാശ്യം തീര്‍ക്കേണ്ടത് ആരാന്റെ നെഞ്ചത്തല്ല; ചെമ്പനും മറിയത്തിനും വിവാഹാശംസകള്‍, സദാചാരദുരന്തങ്ങളെ അതിജീവിച്ച് സന്തോഷത്തോടെ ജീവിക്കൂ…

നടന്‍ ചെമ്പന്‍ വിനോദും ഭാര്യ മറിയവും തമ്മിലുള്ള പ്രായവ്യത്യാസത്തെ പരിഹാസിക്കുന്ന മലയാളികളുടെ പ്രവണതയ്‌ക്കെതിരെ ശക്തമായ മറുപടികളാണ് സോഷ്യല്‍മീഡിയ നല്‍കുന്നത്.

സ്വന്തം ലൈംഗികദാരിദ്ര്യവും കപടസദാചാരവും പുറത്തേക്ക് ഒഴുക്കാന്‍ അവസരം തേടിനടക്കുന്ന മലയാളികളാണ് ചെമ്പന്‍ വിനോദിന്റെ കമന്റ് ബോക്‌സുകളിലെത്തുന്നതെന്ന് സന്ദീപ് ദാസ് എന്ന യുവാവ് പറയുന്നു. ഒരു ശരാശരി മലയാളിയെ സംബന്ധിച്ചിടത്തോളം പ്രബുദ്ധത എന്നത് സ്വന്തം മാലിന്യം കോരി വൃത്തിയാക്കി അപ്പുറത്തവന്റെ പറമ്പില്‍ കൊണ്ടിട്ട് സ്വയം ശുദ്ധനായി നടിക്കലാണെന്ന് ഷാഫി പൂവത്തിങ്കല്‍ എന്നയാള്‍ പറയുന്നു.

സന്ദീപ് ദാസ് എഴുതുന്നു:

വിവാഹത്തിന് റീത്ത് സമ്മാനമായി നല്‍കുന്ന ഏര്‍പ്പാട് നിങ്ങള്‍ കണ്ടിട്ടുണ്ടോ? നടന്‍ ചെമ്പന്‍ വിനോദിന്റെ കല്യാണവാര്‍ത്തയ്ക്ക് കീഴില്‍ വരുന്ന കമന്റുകള്‍ പരിശോധിച്ചാല്‍ ആ കാഴ്ച്ച കാണാം. സ്വന്തം ലൈംഗികദാരിദ്ര്യവും കപടസദാചാരവും പുറത്തേക്ക് ഒഴുക്കാന്‍ ഒരു അവസരം തേടിനടക്കുന്ന കുറേ മലയാളികള്‍ വിനോദിന്റെ വിവാഹം ശരിക്കും ‘ആഘോഷിക്കുന്നുണ്ട്.’

പ്രധാനമായും രണ്ട് കാര്യങ്ങളാണ് മലയാളികളെ വിഷമിപ്പിക്കുന്നത്-

1)വിനോദ് രണ്ടാമതും വിവാഹം കഴിച്ചു.
2)വിനോദും വധു മറിയവും തമ്മില്‍ നല്ല പ്രായവ്യത്യാസമുണ്ട്.

വിനോദിനെയും മറിയത്തെയും അലുവയോടും മത്തിക്കറിയോടും ഉപമിച്ചവരുണ്ട്. അവരെ കണ്ടാല്‍ അച്ഛനെയും മകളെയും പോലെ തോന്നുന്നു എന്ന് വിധിയെഴുതിയവരുണ്ട്.

”ചേട്ടാ,അടുത്ത കല്യാണത്തിന് ഉറപ്പായും വിളിക്കണേ…” എന്നാണ് കുറേപ്പേരുടെ പരിഹാസം!

ആദ്യഭാര്യയില്‍നിന്ന് വിവാഹമോചനം നേടിയ ആളാണ് വിനോദ്.ആ ബന്ധത്തില്‍ ഒരു മകനുമുണ്ട്. കുട്ടിയും അമ്മയും ഇപ്പോള്‍ അമേരിക്കയിലാണ് താമസിക്കുന്നത്.

ദാമ്പത്യം എന്നത് രണ്ടുപേര്‍ ഒന്നിച്ച് നടത്തുന്ന ഒരു യാത്രയാണ്.ഇനിയും ഒരുമിച്ച് സഞ്ചരിക്കാനാവില്ല എന്ന് രണ്ടുപേര്‍ക്കും ബോദ്ധ്യമായാല്‍ മാന്യമായി വേര്‍പിരിയുന്നത് തന്നെയാണ് അനുയോജ്യം. അല്ലെങ്കില്‍ ജീവിതം നരകമായി മാറും. കുഞ്ഞുങ്ങള്‍ കണ്ണുനീര്‍ കുടിക്കും.ചിലപ്പോള്‍ ആത്മഹത്യയും കൊലപാതകവും വരെ സംഭവിക്കും. അതെല്ലാം ഒഴിവാക്കി എന്നൊരു ‘തെറ്റ് ‘ മാത്രമേ വിനോദ് ചെയ്തിട്ടുള്ളൂ!

നമ്മുടെ കാഴ്ച്ചപ്പാട് പ്രകാരം ഡിവോഴ്‌സ് ചെയ്യുന്നത് മഹാപാപമാണ്. ഭാര്യയെ തല്ലുന്നത് ആണത്തവും! പിന്നെ ഈ നാട് എങ്ങനെ നന്നാവാനാണ്?

ഒരു അഭിമുഖത്തില്‍ തന്റെ ആദ്യഭാര്യയെക്കുറിച്ച് വിനോദ് ഇങ്ങനെയാണ് പറഞ്ഞത്-

”എന്റെ മകന്റെ അമ്മ വളരെ കേപ്പബിള്‍ ആയിട്ടുള്ള ഒരാളാണ്. അവനെ ഞാന്‍ വളര്‍ത്തുന്നതിനേക്കാള്‍ നന്നായി അവര്‍ വളര്‍ത്തും എന്ന് എനിക്ക് വിശ്വാസമുണ്ട്….”

പ്രഥമപങ്കാളിയെ വിനോദ് ഇപ്പോഴും ബഹുമാനിക്കുന്നുണ്ട് എന്നാണ് അതിന്റെ അര്‍ത്ഥം. ഈ മര്യാദ പലരും കാണിക്കാത്തതാണ്.ഡിവോഴ്‌സ്ഡ് ആയ ദമ്പതിമാര്‍ പരസ്പരം ചെളിവാരിയെറിയുന്നതാണ് സാധാരണയായി കാണാറുള്ളത്. അങ്ങനെ നോക്കുമ്പോള്‍ വിനോദിന്റെ നിലപാടുതറ ശ്ലാഘനീയമല്ലേ?

എല്ലാം മറക്കാം. വിനോദ് ഒന്നോ രണ്ടോ കല്യാണം കഴിച്ചോട്ടെ.ഈ നാട്ടില്‍ അത് നിയമവിരുദ്ധമല്ല. വിനോദിനോ മറിയത്തിനോ അതില്‍ യാതൊരു പ്രശ്‌നവുമില്ല. പിന്നെ എന്തിനാണ് പുറത്തുള്ള ചില വിഡ്ഢികള്‍ അസ്വസ്ഥരാകുന്നത്? തങ്ങളെ യാതൊരുതരത്തിലും ബാധിക്കാത്ത ഒരു കാര്യത്തെക്കുറിച്ച് ഇവര്‍ എന്തിനാണ് വേവലാതിപ്പെടുന്നത്?

നമ്മുടെ നാട്ടിലെ വിവാഹസമ്പ്രദായങ്ങള്‍ വിചിത്രമായി തോന്നാറുണ്ട്.രണ്ട് മനുഷ്യര്‍ക്ക് പരസ്പരം ഇഷ്ടപ്പെട്ടാലും അവര്‍ക്ക് ഒന്നിച്ച് ജീവിക്കാന്‍ സാധിക്കുമെന്ന് ഉറപ്പില്ല. ജാതി,മതം,പ്രായം,വീട്ടുകാരുടെ അഭിപ്രായം,ബന്ധുക്കളുണ്ടണ്ടടെ ഇഷ്ടം,ജാതകം,സ്ത്രീധനം തുടങ്ങിയ ഒട്ടേറെ ഘടകങ്ങള്‍ അതിനുപിന്നാലെ വരും.തനിക്ക് ഏറ്റവും യോജിച്ച ഇണയെ തിരഞ്ഞെടുക്കാന്‍ പലപ്പോഴും മലയാളിയ്ക്ക് സാധിക്കാറില്ല.

ഇവിടെയാണ് വിനോദിനെയും മറിയത്തിനെയും തിരിച്ചറിയേണ്ടത്.പരസ്പരം ഇഷ്ടമായ രണ്ടുപേര്‍ കല്യാണം കഴിച്ചു. അതിനപ്പുറത്തുള്ള കാര്യങ്ങള്‍ നോക്കുന്നതെന്തിന്? അവര്‍ തമ്മില്‍ ഒരുപാട് പ്രായവ്യത്യാസമുണ്ടായിപ്പോയത് അവരുടെ തെറ്റാണോ? ആ ഒറ്റക്കാരണത്തിന്റെ പേരില്‍ മനസ്സിന്റെ സന്തോഷം അവര്‍ വേണ്ടെന്ന് വെയ്ക്കണോ?

അപരന്റെ പ്രണയത്തിലും ലൈംഗികതയിലുമൊക്കെ ഇടപെടുന്നത് മഹാബോറാണ്. വിനോദിനെ കുറ്റം പറയുന്നവരുടെ പ്രണയജീവിതം ചിലപ്പോള്‍ ശോകമൂകമായിരിക്കും. അതിന് പാവം വിനോദ് എന്ത് പിഴച്ചു?സ്വന്തം നൈരാശ്യം തീര്‍ക്കേണ്ടത് ആരാന്റെ നെഞ്ചത്തല്ല.

വിനോദിനും മറിയത്തിനും എല്ലാവിധ ആശംസകളും. സദാചാരദുരന്തങ്ങളെ അതിജീവിച്ച് സന്തോഷത്തോടെ ജീവിക്കൂ….


ഷാഫി പൂവത്തിങ്കല്‍ എഴുതുന്നു:

അലുവയും മത്തിക്കറിയും,
അച്ഛനും മോളും,
അ# ഭാഗ്യം
കുറച്ച് കാലം കഴിഞ്ഞാല്‍ കാണാം ഉണങ്ങി കരിഞ്ഞ ഒരു കറിവേപ്പില,
പരട്ട കെളവന് കല്യാണം

ചെമ്പന്‍ വിനോദിന്റെ വിവാഹ വാര്‍ത്തക്ക് കീഴിലെ ,കൊറോണയെ പൊരുതി തോല്‍പ്പിച്ചു കൊണ്ടിരിക്കുന്ന പ്രബുദ്ധ മലയാളികളുടെ ചില ‘സഭ്യമായ’ പ്രതികരണങ്ങളാണ്. ഒരു ശരാശരി മലയാളിയെ സംബന്ധിച്ചിടത്തോളം പ്രബുദ്ധത എന്നത് സ്വന്തം മാലിന്യം കോരി വൃത്തിയാക്കി അപ്പുറത്തവന്റെ പറമ്പില്‍ കൊണ്ടിട്ട് സ്വയം ശുദ്ധനായി നടിക്കലാണ്.

അവരുടെ മനസ്സില്‍ ആഴത്തില്‍ അടിഞ്ഞു കിടക്കുന്നതും വാരിയെറിയാന്‍ അവസരം കിട്ടുമ്പോഴൊക്കെ വാരിയെറിഞ്ഞു നാലുപാടും നാറ്റിക്കുകയും ചെയ്യുന്ന മാലിന്യങ്ങള്‍ ആണ് ലൈംഗിക ദാരിദ്ര്യവും അതിന്റെ ഫലമായി പുറത്ത് ചാടുന്ന സദാചാര ബോധവാദങ്ങളും.

മനുഷ്യര്‍ക്ക് പലതരം ഫ്രസ്‌ട്രേഷനുകള്‍ ഉണ്ടാകും. അതില്‍ മലയാളി സമൂഹത്തില്‍ ഏറ്റവും രൂക്ഷമായി നിലനില്‍ക്കുന്നത് ലൈംഗിക ഫ്രസ്‌ട്രേഷന്‍ തന്നെയാണ്. അതിനുള്ള കാരണം എന്തെന്നാല്‍ മലയാളികള്‍ക്ക് ലൈംഗികതക്കായി എളുപ്പത്തില്‍ ലഭ്യമാകുന്നതും സാമൂഹിക ദൃഷ്ടിയില്‍ അംഗീകരിക്കപ്പെട്ടതുമായ ഒരേ ഒരു സാധ്യത വ്യവസ്ഥാപിത വിവാഹം മാത്രമാണ്. ആ വിവാഹത്തിനാണെങ്കില്‍ പല ചട്ടക്കൂടുകളുമുണ്ട്.

ആണിന്റെയും പെണ്ണിന്റെയും ജാതി,മതം , പ്രായം, പാരമ്പര്യം സൗന്ദര്യം,തുടങ്ങിയ പല മാനദണ്ഡങ്ങളുടെയും പരിശോധന കഴിഞ്ഞ് മാത്രമേ ആ സ്ഥാപനകത്തു നിന്നും ഒരു ഇണയെ കിട്ടു. അതായത് പല മനുഷ്യരും മേല്‍ പറഞ്ഞ മാനദണ്ഡങ്ങളില്‍ തട്ടി വിവാഹം എന്ന സ്ഥാപനത്തിന് പുറത്തായി പോകാം. ഉദാഹരണത്തിന് പ്രായക്കൂടുതലുള്ള ഒരാണിനോ വിധവയായ ഒരു സ്ത്രീക്കോ ആ വ്യക്തി ആഗ്രഹിക്കുന്ന തരത്തിലുള്ള ഇണയെ ലഭിക്കാന്‍ ആണ്‍ പെണ്‍ ബന്ധത്തിന് വ്യവസ്ഥാപിത വിവാഹത്തെ മാത്രം ആശ്രയിക്കുന്ന ഒരു സമൂഹത്തില്‍ പ്രയാസമാണ്.

പ്രായപൂര്‍ത്തിയായ ഒരു വ്യക്തി വിവാഹത്തിനായി(ലൈഗികതക്കായി) നല്ലൊരു പ്രായം തികയുന്നത് വരെ കാത്തിരിക്കുകയും വേണം.കാത്തിരുന്നാല്‍ തന്നെ ദാമ്പത്യ ലൈംഗികത പല കാരണങ്ങള്‍ കൊണ്ടും അസംതൃപ്തികളില്‍ അകാലചരമം പ്രാപിക്കാനും കാരണങ്ങള്‍ നിരവധിയാണ്. വിവാഹേതര ലെഗിറ്റിമേറ്റ് ബന്ധങ്ങളോ ഉത്തരേന്ത്യയിലെ പോലെ വേശ്യാലയങ്ങളോ(ഉത്തരേന്ത്യന്‍ വേശ്യാലയ മാതൃകകളോട് യോജിപ്പില്ല) കൂടിയില്ലാത്ത കേരള സമൂഹത്തില്‍ സ്വഭാവികമായും ഒരു ശരാശരി മലയാളി ലൈംഗിക ഫ്രസ്‌ട്രേഷന്‍ അനുഭവിച്ചിലെങ്കിലേ അത്ഭുതമുള്ളു.

ഇനി വ്യവസ്ഥാപിത വിവാഹത്തിന്റെ ചട്ടക്കൂടുകളെ പൊളിച്ചു കളയാന്‍ ആത്മവിശ്വാസവും കഴിവുമുള്ള ഒരു ചെമ്പന്‍ വിനോദോ, അല്ലെങ്കില്‍ വ്യവസ്ഥാപിത വിവാഹത്തിന് പുറത്ത് ലിവിങ് റിലേഷന്‍ഷിപ്പോ പ്രണയമോ നയിക്കാന്‍ കഴിവും ധൈര്യവുമുള്ള മറ്റാരെങ്കിലുമോ പാരമ്പര്യ വഴക്കങ്ങളില്‍ നിന്നും വിരുദ്ധമായ ആരോഗ്യകരമായ ഒരു ആണ്‍-പെണ്‍ ബന്ധം പുലര്‍ത്തുന്നത് കണ്ടാല്‍ മേല്‍ പറഞ്ഞ ശരാശരി ഫസ്‌ട്രേറ്റഡ് മലയാളിക്ക് സ്വഭാവികമായും കുരുപൊട്ടും. തനിക്ക് കിട്ടാത്തത് മറ്റാര്‍ക്കും കിട്ടരുതെന്നുള്ള വെറും മനുഷ്യ സഹജമായ കുശുമ്പ്!

അതിന്റെ പുറത്ത് നിന്ന് അവര്‍ ഇത്തരം ബന്ധങ്ങളെ സദാചാര നിഷ്ഠ പറഞ്ഞ് ഇല്ലാതാക്കാന്‍ ശ്രമിച്ച് സ്വയം ആശ്വാസം കണ്ടെത്തും. പക്ഷേ അപ്പോഴും സദാചാര വെറിയന്‍മാര്‍ അവരുടെ യഥാര്‍ത്ഥ പ്രശ്‌നത്തെ നേരിടുന്നില്ല.They are not treating the cause.
അവരുടെ യഥാര്‍ത്ഥ പ്രശ്‌നം അവരുടെ ഉപബോധ മനസ്സ് ആഗ്രഹിക്കുന്ന തരത്തിലുള്ള ആണ്‍ പെണ്‍ ബന്ധം പുലര്‍ത്തുന്നതിന് വേണ്ട കഴിവോ( കഴിവ് എന്നത് കൊണ്ട് ഉദ്ദേശിക്കുന്നത് mental quality) സാമൂഹിക കീഴ്വഴക്കങ്ങളെ പൊട്ടിച്ചെറിയാനുള്ള ആത്മവിശ്വാസമോ അവര്‍ക്കില്ല എന്നതാണ്.

അത് കൊണ്ട് തന്നെ സദാചാര വെറിയന്‍മാരേ, നാല്പത് വീടപ്പുറത്തുള്ള പെണ്ണിന്റെ അപഥസഞ്ചാരങ്ങള്‍ തടയാന്‍ നടന്നത് കൊണ്ടോ ചെമ്പന്‍ വിനോദിനെ അധിക്ഷേപിച്ചത് കൊണ്ടോ നിങ്ങളുടെ യഥാര്‍ത്ഥ പ്രശ്‌നം തീരാന്‍ പോകുന്നില്ല. നിങ്ങളുടെ പ്രശ്‌നം നിങ്ങള്‍ക്കുള്ളില്‍ തന്നെയാണ്. അതിനുള്ള ആരോഗ്യകരമായ പരിഹാരം നിങ്ങള്‍ തന്നെ കണ്ടെത്തു.

ചുരുങ്ങിയ പക്ഷം ഒന്ന് പ്രണയിക്കാന്‍ ശ്രമിക്കൂ..
നിങ്ങളേയും ഈ നാടിനെയും രക്ഷിക്കൂ.

ചെമ്പന്‍ വിനോദിന്റെ കാര്യത്തില്‍ സിനിമാക്കാരടക്കം ചേര്‍ന്ന് സൃഷ്ടിച്ച് വെച്ചിട്ടുള്ള സിനിമക്കാര്‍ പൊതു സമൂഹത്തിന്റെ സൃഷ്ടിയാണെന്നുള്ള തെറ്റായ ബോധം കൂടി പ്രവര്‍ത്തിച്ചിട്ടുണ്ട്. പൊതുമുതലായത് കൊണ്ട് തന്നെ അവര്‍ക്ക് സ്വകാര്യതയ്ക്ക് അവകാശമില്ലെന്ന് വിശ്വാസിക്കുന്ന കുറെ അല്പബുദ്ധികളും നമുക്കിടയിലുണ്ട്. ആ ചീഞ്ഞ ബോധങ്ങളും വലിച്ചെറിഞ്ഞേ തീരു.

നടന്‍ ചെമ്പന്‍ വിനോദിനും മറിയം തോമസിനും ഹൃദയം നിറഞ്ഞ വിവാഹാശംസകള്‍

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News