അതിഥി തൊഴിലാളികളുടെ യാത്ര: ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തിയെന്ന് ഡിജിപി; ക്രമസമാധാന പ്രശ്‌നങ്ങള്‍ നേരിടാന്‍ പ്രത്യേക പൊലീസ് സംഘം

തിരുവനന്തപുരം: അതിഥി തൊഴിലാളികള്‍ക്കായി ഇന്ന് വൈകിട്ട് ആലുവയില്‍ നിന്ന് ഒഡീഷയിലേയ്ക്ക് തീവണ്ടി പുറപ്പെടുന്ന സാഹചര്യത്തില്‍ ആവശ്യമായ മുന്‍കരുതലുകള്‍ സ്വീകരിക്കാന്‍ സംസ്ഥാന പൊലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റ നിര്‍ദ്ദേശിച്ചു.

ഡിവൈ.എസ്.പി തലത്തിലെ ഉദ്യോഗസ്ഥരുടെ നേതൃത്വത്തിലുളള സംഘത്തെ അതിഥി തൊഴിലാളികളെ കാര്യങ്ങള്‍ പറഞ്ഞ് മനസിലാക്കാനായി നിയോഗിച്ചു. അതിഥി തൊഴിലാളികള്‍ക്ക് ഒരുമിച്ച് മടങ്ങാനാകില്ലെന്നും എല്ലാവര്‍ക്കും ഘട്ടംഘട്ടമായി തിരിച്ചുപോകാന്‍ കഴിയുമെന്നും ബോധ്യപ്പെടുത്താന്‍ ശ്രമിക്കും.

അതിനായി ഹോം ഗാര്‍ഡുകളുടെയും കേന്ദ്രസേനകളിലെ, അതിഥിതൊഴിലാളികളുടെ ഭാഷ അറിയാവുന്ന ഉദ്യോഗസ്ഥരുടെയും സേവനം വിനിയോഗിക്കും.

ഇതുമായി ബന്ധപ്പെട്ട് ക്രമസമാധാന പ്രശ്‌നങ്ങള്‍ ഉണ്ടായാല്‍ നേരിടുന്നതിന് പ്രത്യേക പൊലീസ് സംഘങ്ങളെ 24 മണിക്കൂറും സജ്ജമാക്കി നിര്‍ത്താന്‍ എല്ലാ ജില്ലാ പൊലീസ് മേധാവിമാര്‍ക്കും നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.

തീവണ്ടികള്‍ ഇന്ന് പുറപ്പെടുമെന്ന വാര്‍ത്തകളെ തുടര്‍ന്ന് ഏതാനും സ്ഥലങ്ങളില്‍ അതിഥി തൊഴിലാളികള്‍ പ്രകടനം നടത്തിയെന്ന റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണിത്.

ആലുവയില്‍ നിന്ന് ഇന്ന് വൈകിട്ട് ആറിന് ഭുവനേശ്വറിലേക്കാണ് ആദ്യ സര്‍വീസ്. കൊവിഡിന്റെ പശ്ചാത്തലത്തില്‍ പ്രഖ്യാപിച്ച പ്രത്യേക ട്രെയിനാണിത്. അതിനാല്‍ തന്നെ മറ്റെവിടെയും ട്രെയിനിന് സ്റ്റോപ്പില്ല. ഒരു ട്രെയിനില്‍ 1,200 പേരെ കൊണ്ടുപോകും.

നാളെ മുതല്‍ കൂടുതല്‍ ട്രെയിനുകള്‍ സര്‍വീസ് നടത്തും. ജില്ലാ ഭരണകൂടം മുന്‍ഗണനാടിസ്ഥാനത്തില്‍ റെയില്‍വേ സ്റ്റേഷനില്‍ എത്തിക്കുന്നവരെയാണ് കൊണ്ടു പോകുക.

അതിഥി തൊഴിലാളികളെ ബസ് മാര്‍ഗം നാട്ടിലെത്തിക്കാനായിരുന്നു കേന്ദ്ര സര്‍ക്കാര്‍ ആദ്യം തീരുമാനിച്ചത്. എന്നാല്‍ ഇത് പ്രായോഗികമല്ലെന്നും പ്രത്യേക ട്രെയിന്‍ വേണമെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ ആവശ്യപ്പെട്ടിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News