ആശ്വാസ നിലപാടുമായി കുവൈത്ത് സര്‍ക്കാര്‍; പൊതുമാപ്പ് ലഭിച്ചവരെ സൗജന്യമായി നാട്ടിലെത്തിക്കാം; നിര്‍ദേശത്തോട് പ്രതികരിക്കാതെ കേന്ദ്രം

ദില്ലി: ഇന്ത്യക്കാര്‍ക്ക് ആശ്വാസം പകരുന്ന നിലപാടുമായി കുവൈത്ത് സര്‍ക്കാര്‍.

ഇന്ത്യയിലെ ലോക്ക് ഡൗണിന് ശേഷം സ്വന്തം ചെലവില്‍ ഇന്ത്യക്കാരെ തിരികെ എത്തിക്കാന്‍ തയ്യാറാണെന്ന് കേന്ദ്ര വിദേശകാര്യ മന്ത്രാലയത്തെ അറിയിച്ചു. നിയമ വിരുദ്ധ കുടിയേറ്റത്തിന് പൊതുമാപ്പ് ലഭിച്ചവരെ സൗജന്യമായി നാട്ടിലെത്തിക്കാമെന്നാണ് അറിയിച്ചത്.

യുഎഇക്ക് പിന്നാലെയാണ് മറ്റൊരു ഗള്‍ഫ് രാഷ്ട്രമായ കുവൈത്തും ഇന്ത്യക്കാരെ നാട്ടിലെത്തിക്കാന്‍ സഹായ വാഗ്ദാനവുമായി രംഗത്ത് എത്തിയിരിക്കുന്നത്.

അന്യ രാജ്യങ്ങളില്‍ നിന്ന് നിയമ വിരുദ്ധ കുടിയേറ്റം നടത്തുകയും സര്‍ക്കാര്‍ പൊതുമാപ്പ് നല്‍കുകയും ചെയ്ത തൊഴിലാലികളെ അവരുടെ രാജ്യത്തേക്ക് മടക്കി അയക്കാനാണ് കുവൈത്ത് സര്‍ക്കാരിന്റെ തീരുമാനം. ഇതിന്റെ ഭാഗമായി പൊതുമാപ്പ് ലഭിച്ച ഇന്ത്യക്കാരെ സൗജന്യമായി നാട്ടില്‍ എത്തിക്കാം എന്ന് കേന്ദ്ര വിദേശ കാര്യ മന്ത്രാലയത്തെയും അറിയിക്കുകയായിരുന്നു.

ഇക്കാര്യം വ്യക്തമാക്കി ഇന്ത്യയിലെ കുവൈറ്റ് അംബാസഡര്‍ ജസേം അല്‍ നജെം ആണ് കത്ത് നല്‍കിയത്. ഇന്ത്യാക്കാരെ നാട്ടില്‍ എത്തിക്കുന്നതില്‍ ലോക്ക് ഡൗണിന് ശേഷം ഇന്ത്യന്‍ സര്‍ക്കാരിനൊപ്പം ചേര്‍ന്ന് പ്രവര്‍ത്തിക്കാന്‍ താത്പര്യപ്പെടുന്നുവെന്ന് കത്തില്‍ പറയുന്നു. മലയാളികളടക്കം നിരവധി ഇന്ത്യക്കാരാണ് കുവൈത്തില്‍ കുടുങ്ങി കിടക്കുന്നത്. ഇവിടെ കൊവിഡ് ബാധിച്ചവരില്‍ പകുതിയോളം പേര്‍ ഇന്ത്യക്കാരാണ് എന്നാണ് കണക്ക്.

കുവൈത്ത് മുന്നോട്ട് വച്ച ശുപാര്‍ശയില്‍ കേന്ദ്ര സര്‍ക്കാര്‍ നിലപാട് വ്യക്തമാക്കിയിട്ടില്ല. യുഎഇയുടെ നിര്‍ദേശത്തിന്റെ കാര്യത്തിലും കേന്ദ്രം അനുകൂല നിലപാട് സ്വീകരിച്ചിട്ടില്ല.

ഗള്‍ഫ് മേഖലയിലെ ഇന്ത്യാക്കാരെ നാട്ടില്‍ എത്തിക്കാന്‍ വലിയ പദ്ധതി ആലോചിക്കുന്നു എന്ന് സര്‍ക്കാര്‍ പറയുന്നത്. എന്നാല്‍ തുടര്‍ നടപടികള്‍ക്ക് വേഗത ഇല്ലാത്തതാണ് മേഖലയിലെ ഇന്ത്യാക്കാരെ ആശങ്കയില്‍ ആക്കുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News