ആശ്വാസം; ഇന്ന് ഏഴു പേര്‍ രോഗമുക്തര്‍; കൊവിഡ് ബാധിതരില്ല; ചികിത്സയില്‍ 30 പേര്‍; എട്ടു ജില്ലകള്‍ കൊവിഡ് മുക്തം

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് ആര്‍ക്കും കൊവിഡ്-19 സ്ഥിരീകരിച്ചിട്ടില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍.

ഏഴു പേര്‍ക്ക് രോഗമുക്തി നേടാനായെന്നും മുഖ്യമന്ത്രി വാര്‍ത്താ സമ്മേളനത്തില്‍ വ്യക്തമാക്കി. കോട്ടയത്ത് ആറ് പേര്‍ക്കും പത്തനംതിട്ടയില്‍ ഒരാള്‍ക്കുമാണ് അസുഖം ഭേദമായത്.

രോഗം ബാധിച്ച് 30 പേരാണ് നിലവില്‍ ചികിത്സയില്‍ കഴിയുന്നത്. 14,670 പേരാണ് നിരീക്ഷണത്തിലുണ്ട്. ഇതില്‍ 268 പേര്‍ ആശുപത്രികളിലാണ്. ഇന്ന് 58 പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

സംസ്ഥാനത്തെ ആറു ജില്ലകളില്‍ മാത്രമാണ് നിലവില്‍ കൊവിഡ് രോഗികളുള്ളത്. കണ്ണൂരില്‍ 18 പേര്‍ ചികിത്സയില്‍ കഴിയുന്നുണ്ട്.  എട്ടു ജില്ലകള്‍ കൊവിഡ് മുക്തമായി. കോഴിക്കോട്, മലപ്പുറം, തൃശൂര്‍, എറണാകുളം, കോട്ടയം, പത്തനംതിട്ട, ആലപ്പുഴ, തിരുവനന്തപുരം എന്നിവയാണ് കൊവിഡ് മുക്ത ജില്ലകള്‍. പുതിയ ഹോട്ട് സ്‌പോട്ടില്ലാത്തതും സംസ്ഥാനത്തിന് ആശ്വാസമാണെന്ന് മുഖ്യമന്ത്രി പറഞ്ഞു.

ലോക്ഡൗണ്‍ കാരണം വിദേശരാജ്യങ്ങളില്‍ പെട്ടുപോയ മലയാളികള്‍ നാളെ മുതല്‍ കേരളത്തിലെത്തി തുടങ്ങുമെന്ന് മുഖ്യമന്ത്രി പറഞ്ഞു.

നടപടിക്രമങ്ങള്‍ കേന്ദ്രത്തില്‍ നിന്ന് ലഭിച്ചു. ഏവിയേഷന്‍ മന്ത്രാലയം ഏര്‍പ്പെടുത്തിയ വിമാനങ്ങളും പ്രതിരോധ വകുപ്പ് ഏര്‍പ്പെടുത്തിയ കപ്പലുകളിലാണ് ഇവര്‍ വരുന്നത്. നാളെ രണ്ട് വിമാനങ്ങള്‍ വരുമെന്നാണ് ഔദ്യോഗിക വിവരം. അബുദാബിയില്‍ നിന്ന് കൊച്ചിയിലേക്കും സൗദിയില്‍ നിന്ന് കോഴിക്കോട്ടേക്കും. നാട്ടിലേക്ക് വരുന്നവര്‍ക്ക് കൊവിഡ് പരിശോധന നിര്‍ബന്ധമാക്കണമെന്ന് ആരോഗ്യകാരണം മുന്‍നിര്‍ത്തി സംസ്ഥാനം കേന്ദ്രത്തോട് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ അതിന്റെ മറുപടി ലഭിച്ചിട്ടില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു.

മടങ്ങി വരുന്ന ഓരോ മലയാളിയുടെയും കാര്യത്തില്‍ കരുതലോടെ ഇടപെടും. വരുന്നവര്‍ താമസസ്ഥലം മുതല്‍ യാത്രാവേളയില്‍ ഉടനീളം ജാഗ്രത പാലിക്കണം. വിമാനത്താവളം മുതല്‍ ആ ജാഗ്രത ഉണ്ടാകണം. അവര്‍ക്ക് വേണ്ട സൗകര്യങ്ങള്‍ തയ്യാറാണ്. രാജ്യത്ത് പല കേന്ദ്രങ്ങളിലും വിദ്യാര്‍ത്ഥികളടക്കം കുടുങ്ങിക്കിടക്കുന്നുണ്ട്.

ദില്ലി ജാമിയ മിലിയയിലെ മലയാളി വിദ്യാര്‍ത്ഥികള്‍ അവര്‍ക്ക് ലഭിച്ച ഒരു നിര്‍ദേശം ഈ മാസം 15ന് മുമ്പ് ഹോസ്റ്റല്‍ ഒഴിയണമെന്നാണ്. അവ നിരീക്ഷണകേന്ദ്രങ്ങളാക്കുകയാണ്. ഇതൊരു ഉദാഹരണം മാത്രമാണ്. ഇത്തരത്തില്‍ നിരവധി പ്രശ്‌നങ്ങളുണ്ട്. ഈ സാഹചര്യത്തില്‍ ദില്ലി, പഞ്ചാബ്, ഹിമാചല്‍, ഹരിയാന എന്നീ സംസ്ഥാനങ്ങളില്‍ ലോക്ക്ഡൗണ്‍ കാരണം കുടുങ്ങിയ വിദ്യാര്‍ത്ഥികളെ കേരളത്തിലെത്തിക്കാന്‍ ഊര്‍ജിതമായ ശ്രമം കേരളം നടത്തുന്നു. പ്രത്യേക നോണ്‍ സ്റ്റോപ്പ് ട്രെയിന്‍ വേണമെന്നാണ് ആവശ്യം. ഈ നാല് സംസ്ഥാനങ്ങളിലെയും മുഖ്യമന്ത്രിമാര്‍ക്ക് കത്തയച്ചിട്ടുണ്ട്.

1200-ഓളം മലയാളി വിദ്യാര്‍ത്ഥികള്‍ തിരിച്ച് വരാന്‍ ഈ നാല് സംസ്ഥാനങ്ങളിലുണ്ട്. 723 പേര്‍ ദില്ലിയില്‍, 348 പേര്‍ പഞ്ചാബില്‍, 89 പേര്‍ ഹരിയാനയില്‍, ഹിമാചലില്‍ 17 പേര്‍ ഉണ്ട്. ദില്ലിയില്‍ നിന്ന് പ്രത്യേക ട്രെയിന്‍ ഏര്‍പ്പെടുത്തിയാല്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നുള്ള വിദ്യാര്‍ത്ഥികള്‍ക്ക് ദില്ലിയിലെത്തി യാത്ര തുടങ്ങാനാകും.

പ്രത്യേക ട്രെയിനിന്റെ തീയതി കിട്ടിയാല്‍ വിദ്യാര്‍ത്ഥികളെ ദില്ലിയില്‍ എത്തിക്കാന്‍ സംസ്ഥാനസര്‍ക്കാരുകളുമായും കേന്ദ്രവുമായും ബന്ധപ്പെടുന്നു. ഇതരസംസ്ഥാനങ്ങളില്‍ നിന്ന് കേരളത്തിലേക്ക് ഇതുവരെ 6802 പേരാണ് എത്തിയത്. 2,03,189 പേര്‍ കൊവിഡ് ജാഗ്രതാ പോര്‍ട്ടല്‍ വഴി റജിസ്റ്റര്‍ ചെയ്തു. പാസ്സ് തേടിയത് 69,108 പേരാണ്. 32,878 പാസ്സുകള്‍ വിതരണം ചെയ്‌തെന്ന് മുഖ്യമന്ത്രി പറഞ്ഞു.

തമിഴ്‌നാട്ടില്‍ നിന്ന് 4298 പേര്‍, കര്‍ണാടകയില്‍ നിന്ന് 2120 പേര്‍, മഹാരാഷ്ട്രയില്‍ നിന്ന് 98 പേരാണ് എത്തിയത്. ഏറ്റവും കൂടുതല്‍ റജിസ്‌ട്രേഷനുള്ളത് ഈ ജില്ലകളിലാണ്. മലപ്പുറം, പാലക്കാട് ജില്ലകളിലേക്കാണ് ഏറ്റവും കൂടുതല്‍ പേര്‍ എത്തിയത്. വാളയാര്‍ ചെക്ക്‌പോസ്റ്റിലൂടെ മാത്രം 4369 പേര്‍ വന്നു, മഞ്ചേശ്വരം ചെക്ക്‌പോസ്റ്റിലൂടെ 1637 പേരും വന്നു.

ജോലി നഷ്ടപ്പെട്ട് തിരികെ എത്തിയവരുടെ എണ്ണം 576 ആണ്. ലോക്ക്ഡൗണ്‍ കാരണം മാതാപിതാക്കളില്‍ നിന്ന് മാറി നില്‍ക്കേണ്ടി വന്ന 163 കുട്ടികള്‍ തിരികെയെത്തിവരുടെ കൂട്ടത്തിലുണ്ട്.

സംസ്ഥാനത്ത് അടിയന്തരചികിത്സയ്ക്കായി 47 പേരെത്തി. 66 ഗര്‍ഭിണികളും എത്തിയിട്ടുണ്ട്. മറ്റ് സംസ്ഥാനങ്ങളില്‍ നിന്ന് കേരളത്തിലേക്ക് വരുന്നതിന് മാര്‍ഗനിര്‍ദേശങ്ങള്‍ കൃത്യമായി പാലിക്കണം. ഇപ്പോഴുള്ള സ്ഥലം ഹോട്ട്‌സ്‌പോട്ടാണെങ്കില്‍ തിരിച്ചെത്തിയാല്‍ സര്‍ക്കാര്‍ ഏര്‍പ്പെടുത്തുന്ന ക്വാറന്റൈനില്‍ ഏഴ് ദിവസം കഴിയണം. ഇക്കാര്യത്തില്‍ ഗര്‍ഭിണികളെ ഒഴിവാക്കും. അത് വിദേശത്ത് നിന്നായാലും മറ്റ് സംസ്ഥാനങ്ങളില്‍ നിന്നായാലും.

ഇപ്പോള്‍ സംസ്ഥാനത്ത് നിന്ന് യാത്രാനുമതി ലഭ്യമായ ശേഷം കേരളത്തിലെ ഏത് ജില്ലയിലേക്കാണോ വരേണ്ടത് ആ സംസ്ഥാനത്ത് നിന്നുള്ള പാസ്സ് വാങ്ങണം. അതിന് ശേഷം ഏത് ജില്ലയിലേക്കാണ് വരേണ്ടത് അവിടേക്കുള്ള പാസ്സ് ലഭ്യമാക്കേണ്ടതുണ്ട്. അത് covid19.jagratha.nic.in എന്ന പോര്‍ട്ടലിലേക്കാണ് റജിസ്റ്റര്‍ ചെയ്യേണ്ടത്. നോര്‍ക്ക റജിസ്‌ട്രേഷന്‍ നമ്പറോ മൊബൈല്‍ നമ്പറോ ഇതിനായി ഉപയോഗിക്കാമെന്ന് മുഖ്യമന്ത്രി പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News