പ്രവാസി മലയാളികളുടെ ആദ്യസംഘം ഇന്ന് എത്തും. രണ്ട് വിമാനത്തിലായി 350 ഓളം പേരാണ് നാട്ടിലെത്തുന്നത്. ഇവരെ സ്വീകരിക്കാൻ വിമാനത്താവളങ്ങളും നിരീക്ഷണ കേന്ദ്രങ്ങളും ഒരുങ്ങി. അബുദാബിയിൽനിന്നുള്ള വിമാനം വ്യാഴാഴ്‌ച രാത്രി 9.40ന് കൊച്ചിയിലും ദുബായിൽനിന്നുള്ള വിമാനം 9.25ന് കരിപ്പൂരും ഇറങ്ങും.
വിമാനത്തിലെത്തുന്ന ഗർഭിണികളും കുട്ടികളും ഒഴികെ എല്ലാവരും ഏഴു ദിവസം സർക്കാരിന്റെ നിരീക്ഷണ കേന്ദ്രങ്ങളിൽ കഴിയണം. അതുകഴിഞ്ഞ് പരിശോധനയ്‌ക്കുശേഷം രോഗലക്ഷണമില്ലാത്തവരെ വീടുകളിലേക്ക് വിടും. ഇവർ വീണ്ടും ഏഴു ദിവസം വീട്ടിൽ നിരീക്ഷണത്തിൽ. രോഗലക്ഷണമുള്ളവരെ ആശുപത്രികളിലേക്കു മാറ്റും.
വിമാനത്താവളത്തിൽനിന്ന് വീടുകളിലേക്ക് അയക്കുന്ന ഗർഭിണികളും കുട്ടികളും വീടുകളിൽ നിരീക്ഷണത്തിൽ കഴിയണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ വാർത്താസമ്മേളനത്തിൽ അറിയിച്ചു. മറ്റു രോഗങ്ങളുള്ളവരുടെ കാര്യം ആരോഗ്യപരിശോധനയ്‌ക്കുശേഷം തീരുമാനിക്കും. നാട്ടിലേക്ക് വരുന്നവർക്ക് പരിശോധന നിർബന്ധമാക്കണമെന്ന് സംസ്ഥാനം പ്രധാനമന്ത്രിയോട് അഭ്യർഥിച്ചിട്ടുണ്ട്. അതിന്റെ മറുപടി ലഭിച്ചിട്ടില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു.
ഒരാഴ്‌ചകൊണ്ട് 15 വിമാനത്തിലായി 3150 പ്രവാസികൾ നാട്ടിലെത്തും. തിരുവനന്തപുരം, കൊച്ചി, കോഴിക്കോട് വിമാനത്താവളങ്ങൾ കൂടാതെ സംസ്ഥാനത്തിന്റെ അഭ്യർഥനയെ തുടർന്ന് കണ്ണൂർ വിമാനത്താവളം വഴിയും ഇവരെ എത്തിക്കുമെന്ന് കേന്ദ്ര സർക്കാർ അറിയിച്ചിട്ടുണ്ട്. പ്രതിരോധവകുപ്പിന്റെ കപ്പലുകളിലും പ്രവാസികളെ നാട്ടിലെത്തിക്കും. ഇതിന് കപ്പലുകൾ പുറപ്പെട്ടിട്ടുണ്ട്.
മടങ്ങിവരുന്ന ഓരോ മലയാളിയുടെയും ആരോഗ്യകാര്യത്തിൽ കരുതലോടെയാണ് സർക്കാർ ഇടപെടുന്നതെന്ന് മുഖ്യമന്ത്രി പറഞ്ഞു. താമസസ്ഥലംമുതൽ യാത്രാവേളയിൽ ഉടനീളം അതിജാഗ്രത പുലർത്തണം. വിദേശങ്ങളിൽനിന്നും ഇതര സംസ്ഥാനങ്ങളിൽനിന്നും ആളുകളെത്തുമ്പോൾ മാധ്യമങ്ങൾ നിയന്ത്രണം പാലിക്കണം. അഭിമുഖം എടുക്കാനും മറ്റുംപോകരുത്. വിമാനത്താവളങ്ങളിലെ സുരക്ഷാ ക്രമീകരണങ്ങളിൽ ഒരു വിട്ടുവീഴ്ചയും ഉണ്ടാകില്ല. വാർത്താശേഖരണത്തിന് സുരക്ഷാ നിബന്ധനകൾ പാലിക്കണം.
വിമാനത്താവളങ്ങളുടെ സുരക്ഷയ്ക്ക് ഡിഐജി തലത്തിൽ ഉദ്യോഗസ്ഥരെ നിയോഗിച്ചു. തിരുവനന്തപുരം വിമാനത്താവളത്തിൽ സഞ്ജയ്കുമാർ ഗുരുഡിനും നെടുമ്പാശേരിയിൽ മഹേഷ് കുമാർ കാളിരാജിനും കരിപ്പൂരിൽ എസ് സുരേന്ദ്രനും കണ്ണൂരിൽ കെ സേതുരാമനുമാണ് ചുമതല. കൊച്ചി തുറമുഖത്തിന്റെ ചുമതല കൊച്ചി സിറ്റി പൊലീസ് കമീഷണർ വിജയ് സാക്കറെയ്‌ക്കാണ്.
Get real time update about this post categories directly on your device, subscribe now.