മാലിദ്വീപിൽ കുടുങ്ങിയ മലയാളികൾ ഉൾപ്പെടെയുള്ളവരെ തിരികെയെത്തിക്കാൻ പോയ നാവികസേനയുടെ ജലാശ്വ കപ്പൽ ദ്വീപിൽ നങ്കൂരമിട്ടു. വെള്ളിയാഴ്‌ച രാവിലെ യാത്രക്കാരെ കയറ്റാനുള്ള പരിശോധനകൾ തുടങ്ങും. വൈകിട്ടോടെ കപ്പൽ കൊച്ചിയിലേക്ക് തിരിക്കുമെന്നാണ് അറിയിച്ചിട്ടുള്ളത്.
എണ്ണൂറോളം ഇന്ത്യക്കാരെയാണ് ആദ്യഘട്ടത്തിൽ തിരിച്ചുകൊണ്ടുവരുന്നത്. മടങ്ങിവരുന്നവരിൽനിന്ന് 60 ഡോളർവരെ (ഏകദേശം 4500 രൂപ) ടിക്കറ്റിനായി ഈടാക്കുന്നുണ്ട്. മടങ്ങിപ്പോകേണ്ടവരെ നാല് വ്യത്യസ്‌ത പിക്കപ് കേന്ദ്രങ്ങളിൽനിന്ന് ബസുകളിൽ കയറ്റി മാലി വിമാനത്താവളത്തിൽ എത്തിച്ചാണ് ആരോഗ്യപരിശോധനകൾ നടത്തുക.
അവിടെനിന്ന് പോർട്ടിൽ എത്തിക്കും. വിമാനത്താവളത്തിൽ ആവശ്യത്തിന് ആരോഗ്യ പ്രവർത്തകരും ഡോക്‌ടർമാരുമില്ലെന്ന പരാതി ഉയർന്നിട്ടുണ്ട്. അങ്ങനെയെങ്കിൽ പരിശോധനകൾ വൈകും. കപ്പലിന് വെള്ളിയാഴ്‌ച പുറപ്പെടാനാകുമോ എന്ന ആശങ്കയും ഉയർന്നിട്ടുണ്ട്.
നാവികസേനയുടെ രണ്ടു കപ്പലാണ് സമുദ്ര സേതു ദൗത്യത്തിലുള്ളത്. രണ്ടാമത്തെ കപ്പലായ ഐഎൻഎസ് മഗർ നേരത്തെ മാലിയിലെത്തി.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here