‘അതിര്‍ത്തിയില്‍ പ്രശ്നങ്ങളുണ്ടാക്കുന്നവരാണ് കേരളത്തെ ഒറ്റുകൊടുക്കുന്നത്, അതിഥിത്തൊ‍ഴിലാളികളെ റോഡിലിറക്കിയതും അവര്‍ തന്നെ’

അതിര്‍ത്തിയില്‍ പ്രശ്നങ്ങളുണ്ടാക്കാന്‍ വ്യഗ്രത കാണിക്കുന്നവര്‍ നടത്തുന്ന ഓരോ ശ്രമവും കേരളത്തെ ഒറ്റുകൊടുക്കലാണെന്ന് യുവാവിന്‍റെ ഫെയ്സ്ബുക്ക് കുറിപ്പ്.

റ്റ് സംസ്ഥാനങ്ങളില്‍ കുടുങ്ങിപ്പോയവരെ അതിര്‍ത്തി കടത്തിവിടുന്ന നടപടി ഏറെ ശ്രമകരമാണെന്നിരിക്കെ അത് പാളിച്ചകളില്ലാതെ നടന്നുവരുമ്പോള്‍ അനാവശ്യമായി വിള്ളലുണ്ടാക്കാന്‍ നടത്തുന്ന വ്യാജ പ്രചരണങ്ങള്‍ക്കെതിരെയാണ് നിഷാദ് കെ പി ഫെയ്സ്ബുക്ക് കുറിപ്പിലൂടെ പ്രതികരിക്കുന്നത്.

അതിര്‍ത്തിയില്‍ പ്രശ്നങ്ങളുണ്ടാക്കാന്‍ ശ്രമിക്കുന്നവര്‍ തന്നെയാണ് ഇത്തരം വ്യാജ പ്രചരണങ്ങളിലൂടെ കേരളത്തെ ഒറ്റുകൊടുക്കുന്നതെന്നും നിഷാദ് പറയുന്നു.

‘ഇത്രയും നീട്ടി എഴുതിയത് ഇന്നും ഇന്നലെയുമായി അതിർത്തിയിൽ നടക്കുന്ന പ്രശ്നങ്ങൾ കണ്ടിട്ടാണ്. ഇത്ര ശ്രമകരമായ ഒരു ജോലി ഇവർ എത്ര ബുദ്ധിമുട്ടിയാണ് പാളിച്ചകളില്ലാതെ നടത്താൻ ശ്രമിക്കുന്നത് എന്ന് നേരിട്ട് കണ്ട് ബോധ്യപ്പെട്ടത് കൊണ്ടാണ്. ഈ പ്രോസസ്സിൽ വിള്ളലുണ്ടാക്കാൻ നിങ്ങൾ നടത്തുന്ന ഓരോ ശ്രമവും ഈ കേരളത്തെ ഒറ്റുകൊടുക്കൽ ആണെന്ന് വ്യക്തമായ ബോധ്യമുള്ളതു കൊണ്ട് തന്നെയാണ്. ഇത്രയും തയ്യാറെടുപ്പുകൾ നടത്തി പാസ്സ് അനുവദിക്കുന്ന ഒരു സിസ്റ്റത്തെ തകർക്കാനുള്ള മുറവിളികൾ കാണുമ്പോൾ എഴുതാതെ ഇരിക്കാൻ പറ്റുന്നില്ല എന്നത് കൊണ്ടാണ്. നിഷാദ് കെ പിയുടെ ഫെയ്സ്ബുക്ക് പോസ്റ്റില്‍ പറയുന്നു.

നിഷാദിന്‍റെ ഫെയ്സ്ബുക്ക് കുറിപ്പിന്‍റെ പൂര്‍ണ്ണരൂപം;

പാസ്സെടുത്ത യാത്ര !

ഏപ്രിൽ 29
ചെന്നൈയിലെ ഫ്ലാറ്റിൽ ഞാനും സുഹൃത്തും ലോക്ക് ഡൌൺ വനവാസം ആരംഭിച്ചു 40 ദിവസങ്ങൾ കഴിഞ്ഞിരിക്കുന്നു.
അന്ന് ആണ് നോർക്ക രെജിസ്ട്രേഷൻ ആരംഭിക്കുന്നത്.
അന്ന് തന്നെ നോർകയിൽ രജിസ്റ്റർ ചെയ്ത് കാത്തിരിക്കുകയായിരുന്നു.

മെയ് 3
അതിർത്തി കടക്കാനുള്ള പസ്സിനായുള്ള രെജിസ്ട്രേഷൻ ആരംഭിച്ച ദിവസം തന്നെ ഞങ്ങൾ രണ്ടു പേരും അപ്ലൈ ചെയ്യുന്നു. സമയം രാത്രി 10 മണി. മെയ്‌ 5 നു യാത്ര അനുമതിക്കായി അപേക്ഷ സമർപ്പിച്ചു. അപേക്ഷയിലെ അവസാനത്തെ ചോദ്യം, വീട്ടിൽ ക്വാറന്ററാനിൽ കഴിയാൻ സ്വന്തമായി റൂമും, അറ്റാച്ഡ് ബാത്റൂമും ഉണ്ടോ എന്നതായിരുന്നു. ഞാൻ ഇല്ലാ എന്നും എന്റെ സുഹൃത്തു ഉണ്ട് എന്നുമാണ് രേഖപ്പെടുത്തിയത്.
എന്റെ റൂമ്മേറ്റിന് 2 മണിക്കൂറിനുള്ളിൽ പാസ്സ് അനുവദിച്ചു കിട്ടുന്നു. എനിക്ക് ‘പ്രോസസിങ്’ എന്നാണ് സ്റ്റാറ്റസ്. സെൽഫ് ക്വാറന്റൈൻ സൗകര്യമില്ലാത്തതാവാം കാരണം എന്ന് മനസിലാക്കി കിടന്നുറങ്ങി.

മെയ്‌ 4
രാവിലെ എണീറ്റ് ആദ്യം നോക്കിയത് എന്റെ പാസ്സ് അപ്പ്രൂവ് ആയിട്ടുണ്ടോ എന്നായിരുന്നു. ‘Still processing’- ഉച്ചയായിട്ടും എന്റെ പാസ്സ് ന്റെ സ്റ്റാറ്റസ് മാറുന്നില്ല. ഇതിനോടകം റൂം മേറ്റ്‌ നും കുറച്ചപ്പുറത്തുള്ള അവന്റെ സഹോദരിയുടെയും പാസുകൾ അപ്പ്രൂവ് ആയി. ഞങ്ങൾ ഒരുമിച്ചു രണ്ടു ബൈക്കിലായി യാത്ര ചെയ്യാനായിരുന്നു തീരുമാനം. എന്ത് ചെയ്യണമെന്നറിയാതെ നിന്നപ്പോളാണ് എന്റെ ഗ്രാമത്തിലെ പ്രാഥമികരോഗ്യ കേന്ദ്രത്തിൽ നിന്നും ഒരു കാൾ വരുന്നത്. അവരോട് ഞാൻ കാര്യങ്ങൾ പറഞ്ഞു.
അരമണിക്കൂറിനുള്ളിൽ പഞ്ചായത്ത്‌ പ്രസിഡന്റ്‌ എന്റെ വീട്ടിലെത്തി കാര്യങ്ങൾ പരിശോധിക്കുന്നു.
എന്നെ വീട്ടിൽ ഒറ്റക്ക് നിർത്താനും, ഉപ്പയെയും ഉമ്മയെയും കുറച്ചപ്പുറത്തുള്ള ബന്ധു വീട്ടിലേക്കും മാറ്റാനും തീരുമാനം ആവുന്നു.
4 മണിയോട് കൂടി എനിക്ക് പാസ്സ് അനുവദിക്കുന്നു.

മെയ്‌ 5
രാവിലെ 6 മണിക്ക് തുടങ്ങിയ ബൈക്ക് യാത്ര 500 കിലോമീറ്ററുകൾ പിന്നിട്ട് ഞങ്ങൾ വാളയാർ എത്തി.
ആദ്യം ചെക്പോസ്റ്റ് കവാടത്തിലെ പോലീസു കാരനെ പാസ്സ് കാണിച്ചു. അവിടെനിന്നു ഒരു 100 മീറ്റർ അകലെ ബൈക്ക് പാർക്ക്‌ ചെയ്ത് ഒരു കൗണ്ടറിനു മുന്നിൽ അകലം പാലിച്ചു നില്കാൻ അവർ ആവശ്യപ്പെട്ടു. ഒരു ചെറിയ കെട്ടിടത്തിന് ചുറ്റുമായി ക്രമീകരിച്ച 6-7 കൗണ്ടറുകൾ. കൗണ്ടറിലെത്തിയപ്പോൾ e-pass ആവശ്യപ്പെട്ടു.
അതും നോർക്ക രെജിസ്ട്രേഷൻ നമ്പറുമായി കമ്പ്യൂട്ടറിൽ ഒത്തു നോക്കിയ ശേഷം എന്റെ temperature ചെക്ക്‌ ചെയ്ത് എനിക്ക് കേരളത്തിലൂടെ യാത്ര ചെയ്യാൻ മറ്റൊരു പാസ്സ് നൽകി. അത് ചെക്ക്‌ പോസ്റ്റ് ന്റെ പുറത്തേക്കുള്ള വഴിയിൽ സജ്ജമാക്കിയ പോലീസ് കൗണ്ടറിൽ കൊടുത്ത് അത് അവർ അവിടെ രേഖപ്പെടുത്തിയതിനു ശേഷം ഞങ്ങളെ പുറത്തേക്ക് വിടുന്നു.

ഇത്രയും കാര്യങ്ങൾ നടക്കാൻ വാളയാർ ചെക്ക്‌ പോസ്റ്റിൽ ഞങൾ ചിലവഴിച്ചത് 15 മിനുട്ടിൽ താഴെ മാത്രമാണ് എന്നത് തന്നെ ഈ സിസ്റ്റത്തിന്റെ efficiency മനസിലാക്കാൻ ഉപകരിക്കും.

മെയ്‌ 5, രാത്രി 11 മണി.
ഞാൻ വീട്ടിലെത്തി അരമണിക്കൂർ കഴിഞ്ഞപ്പോൾ നിലമ്പൂർ സ്പെഷ്യൽ ബ്രാഞ്ച് സി.ഐ എന്നെ വിളിച്ചു കാര്യങ്ങൾ അന്വേഷിക്കുന്നു, രാവിലെ ഹെൽത്ത്‌ ഡിപ്പാർട്മെന്റിനെ കോൺടാക്ട് ചെയ്യാൻ ആവശ്യപ്പെടുന്നു.

മെയ്‌ 6
രാവിലെ 10 മണിക്ക് PHC യിലേക്ക് വിളിച്ചു ഞാൻ എത്തിയ കാര്യങ്ങൾ പറയുന്നു. 11 മണിയോടെ ശ്രീജ മാഡവും (ഹെൽത്ത്‌ ഇൻസ്‌പെക്ടർ ) മറ്റൊരു ആളും വീട്ടിലെത്തി കാര്യങ്ങൾ നേരിട്ട് കണ്ട് ബോധ്യപ്പെടുന്നു. അവരുടെ കോൺടാക്ട് നമ്പർ തരികയും, എന്ത് അവശ്യമുണ്ടായാലും, എന്തെങ്കിലും പ്രയാസങ്ങൾ ഉണ്ടെങ്കിലും ഏതു സമയത്തും വിളിക്കണമെന്ന് ആവർത്തിച്ച് പറഞ്ഞു കൊണ്ട് അവർ മടങ്ങി.

മെയ്‌ 10
ഇന്ന് ഇതു എഴുതുമ്പോൾ എന്റെ 14 ദിവസ ക്വാറന്റൈന്റെ അതിന്റെ 5ആമത്തെ ദിവസം ആണ്. ഇന്നലെയും ശ്രീജ മാം വിളിച്ചു കാര്യങ്ങൾ അന്വേഷിച്ചു.

ഇത്രയും നീട്ടി എഴുതിയത് ഇന്നും ഇന്നലെയുമായി അതിർത്തിയിൽ നടക്കുന്ന പ്രശ്നങ്ങൾ കണ്ടിട്ടാണ്. ഇത്ര ശ്രമകരമായ ഒരു ജോലി ഇവർ എത്ര ബുദ്ധിമുട്ടിയാണ് പാളിച്ചകളില്ലാതെ നടത്താൻ ശ്രമിക്കുന്നത് എന്ന് നേരിട്ട് കണ്ട് ബോധ്യപ്പെട്ടത് കൊണ്ടാണ്. ഈ പ്രോസസ്സിൽ വിള്ളലുണ്ടാക്കാൻ നിങ്ങൾ നടത്തുന്ന ഓരോ ശ്രമവും ഈ കേരളത്തെ ഒറ്റുകൊടുക്കൽ ആണെന്ന് വ്യക്തമായ ബോധ്യമുള്ളതു കൊണ്ട് തന്നെയാണ്. ഇത്രയും തയ്യാറെടുപ്പുകൾ നടത്തി പാസ്സ് അനുവദിക്കുന്ന ഒരു സിസ്റ്റത്തെ തകർക്കാനുള്ള മുറവിളികൾ കാണുമ്പോൾ എഴുതാതെ ഇരിക്കാൻ പറ്റുന്നില്ല എന്നത് കൊണ്ടാണ്.

Nb: നിങ്ങൾ പറയുന്ന പോലെ അതിർത്തിയിൽ എത്തിയവർക്കെല്ലാം പേരെഴുതി വാങ്ങി പാസ്സ് കൊടുക്കാൻ തുടങ്ങിയാൽ ഇവർ പറയുന്നത് 100 % സത്യസന്ധമായിരിക്കും എന്ന് വിശ്വസിക്കാൻ എനിക്ക് പ്രയാസമുണ്ട്. വീടണയാനുള്ള ആളുകളുടെ വ്യഗ്രത അവരെ കൃത്യമായി വിവരങ്ങൾ നൽകുന്നതിൽ നിന്ന് തടഞ്ഞേക്കാം, മറ്റൊന്ന് സ്വന്തമായി ക്വാറന്റൈൻ സൗകര്യങ്ങളില്ലാത്തവർക്ക് അത് ഒരുക്കാൻ അധികാരികൾക്ക് സാവകാശം ഇല്ലാതെയാകും, ഇത്രയും കാലമായി നമ്മൾ സൂക്ഷിച്ചു പോന്ന കണിശതയും കൃത്യതയും ഇല്ലാതാവും.

ട്രെയിനുണ്ട് നാട്ടിലേക്ക് എന്നും പറഞ്ഞു അഥിതി തെഴിലാളികളെ റോഡിലിറക്കിയവർ തന്നെ ആയിരിക്കും ഇപ്പൊ ഇതും ചെയ്യുന്നതെന്ന് ന്യായമായും സംശയിച്ചു പോകുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News