കൊറോണയുടെ മൂന്നാം വരവ്; വഷളാകാനുള്ള സാഹചര്യങ്ങളുണ്ട്

(മുരളി തുമ്മാരുകുടി എഴുതുന്നു)

2020 ജനുവരി 31 ന് തുടങ്ങിയ ഒന്നാം വരവിലും മാര്‍ച്ച് എട്ടിന് തുടങ്ങിയ രണ്ടാം വരവിലും കേരളം കൊറോണയെ പിടിച്ചുകെട്ടി എന്നത് ഇപ്പോള്‍ ചരിത്രത്തിന്റെ ഭാഗമാണ്.

പ്രവാസികളായ മലയാളികള്‍ തിരിച്ചെത്തിത്തുടങ്ങിയതോടെ കൊറോണയുടെ മൂന്നാം വരവ് ആരംഭിച്ചിരിക്കയാണ്. ഈ മൂന്നാമത്തെ വരവിന് ഒരു പ്രത്യേകതയുണ്ട്. ഇത്തരത്തില്‍ ഒരു മൂന്നാം വരവ് ഉണ്ടാകുമെന്ന് അറിഞ്ഞെടുത്ത തീരുമാനത്തില്‍ നിന്നാണ് ഈ തിരമാല തുടങ്ങുന്നത്.

കേരളത്തിലേക്ക് വരണം എന്നാഗ്രഹിക്കുന്നവരെ, അത് ഇന്ത്യയിലെ മറ്റു സംസ്ഥാനങ്ങളില്‍ നിന്നോ ലോകത്തെ മറ്റു രാജ്യങ്ങളില്‍ നിന്നോ ആണെങ്കിലും അതിനനുവദിക്കണമെന്നും അതിന് വേണ്ട എല്ലാ സഹായങ്ങളും ചെയ്യണമെന്നുമുള്ളത് ധാര്‍മ്മികമായ ഒരു തീരുമാനമാണ്.

അത് കൂടുതല്‍ കേസുകളുണ്ടാക്കുമെന്ന് അറിഞ്ഞുകൊണ്ടുതന്നെ എടുക്കുന്‌പോഴാണ് ആ തീരുമാനത്തിന്റെ മിഴിവ് കൂടുന്നത്.

ഇപ്പോള്‍ കേരളത്തില്‍ രോഗം പിടിച്ചു കെട്ടിയ നിലക്ക് പുറമെ നിന്നുള്ള വരവ് പാടെ ഒഴിവാക്കി അതിര്‍ത്തിയിലെല്ലാം മണ്ണിട്ട് വേണമെങ്കില്‍ നമുക്ക് കേരളത്തെ സംരക്ഷിക്കാമായിരുന്നു. എന്നാല്‍ ഇന്ത്യക്ക് പുറത്തുള്ള ഇന്ത്യക്കാരോട് കേന്ദ്ര സര്‍ക്കാരും ഇന്ത്യക്കകത്തുള്ളവരോട് സംസ്ഥാന സര്‍ക്കാരും അത്തരം ഒരു നയമല്ല സ്വീകരിച്ചിരിക്കുന്നത്. അതൊരു നല്ല കാര്യമാണ്, ഞാന്‍ പൂര്‍ണ്ണമായി പിന്തുണക്കുന്നതും.

ഈ മൂന്നാമത്തെ വരവിലും ഏറെ മരണങ്ങളില്ലാതെ കേരളം രക്ഷപ്പെടുമോ?

ഇതിന് എളുപ്പത്തില്‍ പറയാവുന്ന ഒരുത്തരമില്ലെങ്കിലും ആശാവഹമായ ചിലതുണ്ട്.

1. എങ്ങനെയാണ് കൊറോണ പോലുള്ള ഒരു മഹാമാരിയെ കൈകാര്യം ചെയ്യേണ്ടതെന്ന് നമ്മുടെ ആരോഗ്യവകുപ്പിന് നല്ല ഗ്രാഹ്യമുണ്ട്. നിപ മുതല്‍ കിട്ടിയ അനുഭവ പാഠങ്ങളുമുണ്ട്.

2. കൊറോണക്കെതിരെയുള്ള യുദ്ധം നമ്മുടെ ആരോഗ്യസംവിധാനങ്ങളുടെ പരിധിക്കകത്ത് നിന്ന് നടത്താനുള്ള സാവകാശം നമ്മുടെ ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് നല്‍കുക എന്നതാണ് പ്രധാനം. അതായത് ഗുരുതരമായ മൊത്തം കേസുകളുടെ എണ്ണം എപ്പോഴും നമുക്ക് ലഭ്യമായ ഐ സി യു, വെന്റിലേറ്റര്‍ സംവിധാനങ്ങളുടെ പകുതിയിലും താഴെ നിര്‍ത്താന്‍ സാധിക്കണം. അതുപോലെതന്നെ അറിയാവുന്ന കേസുകളുടെ ആകെ എണ്ണം ഓരോരുത്തരുടേയും റൂട്ട് മാപ്പ് ഉണ്ടാക്കി ട്രേസ് ചെയ്ത് ഹൈറിസ്‌ക് ഗ്രൂപ്പിനെ നിരീക്ഷിച്ചു കൊണ്ടുപോകാന്‍ സാധിക്കണം.

3. ഈ കൊറോണ യുദ്ധം നടത്തുന്ന ആരോഗ്യപ്രവര്‍ത്തകര്‍ക്ക് സാധിക്കുന്നതില്‍ ഏറ്റവും നല്ല സംരക്ഷണം നല്‍കണം. ആവശ്യത്തിന് വ്യക്തി സുരക്ഷാ ഉപകരണങ്ങളോ വിശ്രമമോ ഇല്ലാതെ അവര്‍ക്ക് യുദ്ധം ചെയ്യേണ്ടി വരരുത്. ആരോഗ്യ പ്രവര്‍ത്തകരെ വാടകവീട്ടില്‍ നിന്നും ഇറക്കിവിടുന്ന സാഹചര്യങ്ങള്‍ ഒരിക്കലും ഉണ്ടാകരുത്. അവരുടെ ശ്രമവും ആത്മവിശ്വാസവും ഇല്ലെങ്കില്‍ നമ്മുടെ പ്രതിരോധം വെറും ചീട്ടുകൊട്ടാരമാണ് എന്നത് മറക്കരുത്.

4. കൊറോണക്കാലത്തിന്റെ ആദ്യ ദിനങ്ങളില്‍ ഏറെക്കുറെ സന്പൂര്‍ണ്ണമായ ലോക്ക് ഔട്ട് ഉണ്ടായിട്ടും ഭക്ഷണത്തിന് ക്ഷാമമുണ്ടായില്ല എന്നും പണമില്ലാത്തതിനാല്‍ ആളുകള്‍ പട്ടിണി കിടക്കേണ്ടി വന്നില്ല എന്നും ആളുകള്‍ക്ക് ഇപ്പോള്‍ അറിയാം. അതുകൊണ്ട് ഇനിയും അത്തരം കടുത്ത നടപടികള്‍ വേണ്ടി വന്നാല്‍ ആളുകളുടെ മാനസിക ആശങ്ക കഴിഞ്ഞ തവണത്തെ അത്രയും ഉണ്ടാകില്ല.

5. കേന്ദ്ര സര്‍ക്കാര്‍ ട്രെയിന്‍ സര്‍വീസുകള്‍ പരിമിതമായെങ്കിലും നാളെ തുടങ്ങുകയാണ്. സംസ്ഥാന സര്‍ക്കാരും പൊതുഗതാഗതം കുറച്ചൊക്കെ ഉടന്‍ തുടങ്ങുമെന്ന് കരുതാം. പൊതുഗതാഗതം എന്നത് ആളുകളുടെ യാത്രാ സംവിധാനം മാത്രമല്ല, മാനസികമായി ആത്മവിശ്വാസം നല്‍കുന്ന ഒന്നുകൂടിയാണ്. വേണമെങ്കില്‍ ബാംഗ്ലൂരില്‍ നിന്ന് എപ്പോള്‍ വേണമെങ്കിലും കേരളത്തിലെത്താം എന്നൊരു വിശ്വാസമുണ്ടായാല്‍ പിന്നെ ബാംഗ്ലൂരില്‍ നിന്നു വരുന്നവരുടെ എണ്ണം കുറയും. ജനീവയില്‍ ലോക്ക് ഡൌണ്‍ പ്രഖ്യാപിച്ചതിന്റെ പിറ്റേദിവസം രാവിലെ എഴുന്നേറ്റ് ഞാന്‍ ആദ്യം ശ്രദ്ധിച്ചത് ബസ് സര്‍വീസ് ഉണ്ടോ എന്നതാണ്. അതുണ്ട് എന്ന് കണ്ടപ്പോള്‍ ഉണ്ടായ ആത്മവിശ്വാസം ചെറുതല്ല.

6. ഈ കാര്യങ്ങള്‍ അറിയുന്ന, പരിമിതികള്‍ക്കിടയിലും മുന്നില്‍ നിന്നു നയിക്കുന്ന നേതൃത്വം നമുക്കുണ്ട്. കേരളത്തില്‍ ഈ വിഷയത്തില്‍ എന്താണ് നടക്കുന്നതെന്ന് ഓരോ മലയാളിക്കും അറിയാം.

അതേസമയം കാര്യങ്ങള്‍ വഷളാകാനുള്ള സാഹചര്യങ്ങളുമുണ്ട്.

1. വിദേശത്ത് നിന്നും ഇന്ത്യയിലെ മറ്റു ഭാഗങ്ങളില്‍ നിന്നുമായി ആയിരക്കണക്കിന് ആളുകളാണ് ദിവസവും കേരളത്തില്‍ എത്തുന്നത്. അഞ്ചു ലക്ഷത്തോളം പേര്‍ അതിനായി രജിസ്റ്റര്‍ ചെയ്തു കാത്തിരിക്കുന്നു. മറ്റിടങ്ങളിലെ സാന്പത്തികവും ആരോഗ്യവുമായ പ്രശ്‌നങ്ങളാല്‍ ഇനിയും ധാരാളം ആളുകള്‍ എത്താന്‍ ശ്രമിക്കും. ആഴ്ചയില്‍ ശരാശരി ഒരു ലക്ഷം പേരെങ്കിലും എത്തുകയും അതില്‍ത്തന്നെ ആയിരത്തിലൊരാള്‍ക്ക് എങ്കിലും വൈറസ് ബാധ ഉണ്ടാവുകയും ചെയ്താല്‍ കേസുകളുടെ എണ്ണം ആഴ്ചയില്‍ നൂറു കടക്കും. ഇത്തരം കേസുകളില്‍ അന്‍പത് ശതമാനത്തോളം രോഗലക്ഷണങ്ങള്‍ ഇല്ലാത്ത, എന്നാല്‍ വൈറസ് ബാധ ഉള്ള ആളുകള്‍ (മറ്റുള്ളവര്‍ക്ക് പകര്‍ന്നു കൊടുക്കാന്‍ കഴിവുള്ളവരും) ആണെന്നാണ് മറ്റു രാജ്യങ്ങളില്‍ നിന്നുള്ള കണക്കുകള്‍ പറയുന്നത്. പുറത്തു നിന്നും വരുന്നവര്‍ കൃത്യമായി ക്വാറന്റൈന്‍ കണ്ടീഷന്‍ പാലിക്കണം എന്നൊക്കെയാണ് പറയുന്നതെങ്കിലും ഉത്തരവാദിത്തമില്ലാതെ പെരുമാറുന്നവര്‍ എല്ലായിടത്തും എല്ലാക്കാലത്തും ഉണ്ട്. വൈറസ് ഉള്ള ആള്‍ ശരാശരി രണ്ടാള്‍ക്ക് രോഗം പകര്‍ന്നു നല്‍കിയാല്‍ത്തന്നെ രോഗികളുടെ എണ്ണം പതിനായിരം കടക്കാന്‍ അധികം സമയം വേണ്ട. റാന്നിയിലും കാസര്‍ഗോഡും ഒരാളില്‍ നിന്നും എത്രയോ ആളുകളിലേക്കാണ് രോഗം പടര്‍ന്നത്. അപ്പോള്‍ വളരെ കുറച്ച് ആളുകളുടെ ഉത്തരവാദിത്തമില്ലാത്ത പെരുമാറ്റം മതി കാര്യങ്ങള്‍ കൈവിട്ടു പോകാന്‍.

2. ഇത് സംഭവിക്കാതിരിക്കാന്‍ ഓരോ വാര്‍ഡിലും സര്‍ക്കാര്‍ തലത്തില്‍ ആരോഗ്യ പ്രവര്‍ത്തകര്‍, ജനപ്രതിനിധികള്‍, റെസിഡന്റ് അസോസിയേഷനുകള്‍ ഇവരെല്ലാം ചേര്‍ന്നുള്ള ഒരു ജാഗ്രതാ സംവിധാനം സര്‍ക്കാര്‍ ഉണ്ടാക്കിയിട്ടുണ്ട് (നല്ലൊരു മാതൃകയാണ്). സംസ്ഥാനത്തിന് പുറത്തുനിന്നുള്ള ഓരോ കേസുകള്‍ക്കും അംഗീകാരം കൊടുക്കുന്നതിന് മുന്‍പ് പാസിന് അപേക്ഷിക്കുന്നവരുടെ വീട് ആശാ വര്‍ക്കര്‍മാര്‍ സന്ദര്‍ശിച്ച് അവിടെ സെല്‍ഫ് ക്വാറന്റൈനിനുള്ള സൗകര്യമുണ്ടോ എന്ന് ഉറപ്പു വരുത്തുന്നുണ്ട്, സൗകര്യമില്ലെങ്കില്‍ സര്‍ക്കാര്‍ നിര്‍ദേശിക്കുന്ന സെന്ററുകളില്‍ ആണ് പോകേണ്ടത്. തിരിച്ചുവരുന്ന എല്ലാവരും സ്വാഭാവികമായും സ്വന്തം വീട്ടിലേക്ക് പോകാനാണ് ആഗ്രഹിക്കുന്നത്. വന്നു കഴിഞ്ഞാല്‍ അടച്ച് മുറിയിലിരിക്കുന്നത് എല്ലാവര്‍ക്കും ബുദ്ധിമുട്ട് ആണുതാനും. ഇത്തരത്തില്‍ വീടുകളില്‍ ക്വറിന്റൈനില്‍ എത്തി അത് ലംഘിക്കുന്നവരെ ചുറ്റുമുള്ളവരാണ് ശ്രദ്ധിക്കേണ്ടത്. പലപ്പോഴും നല്ല അയല്‍ബന്ധങ്ങള്‍ നിലനിര്‍ത്തുന്നതിന്റെ പേരില്‍ ആളുകള്‍ ഈ ഉത്തരവാദിത്തം കാര്യമായി എടുക്കില്ല. ഇത്തരത്തില്‍ വിളിച്ചു പറഞ്ഞ ഒരു പഞ്ചായത്തംഗത്തെ ക്വാറന്റൈനില്‍ ഇരുന്നവരുടെ ബന്ധുക്കള്‍ മര്‍ദ്ദിച്ചതായും വായിച്ചു. ചുരുക്കത്തില്‍ പറഞ്ഞുവരുന്നത് പുറത്തു നിന്നും ആളുകള്‍ വരുന്നതല്ല യഥാര്‍ത്ഥ പ്രശ്‌നം, വന്നു കഴിഞ്ഞാലുള്ള അവരുടെ ഉത്തരവാദിത്തപരമായ പെരുമാറ്റമാണ്.

ഇക്കാര്യത്തില്‍ സമൂഹമാകെ ശ്രദ്ധയോടെ ഇരിക്കണം. നമ്മുടെ പഞ്ചായത്ത് അംഗങ്ങളും ആശാ വര്‍ക്കേഴ്‌സും അനുകരണീയമായ പ്രവര്‍ത്തനങ്ങളാണ് നടത്തുന്നത്, അവരെ സഹായിക്കണം. ഇത് നമ്മുടെ അയല്‍ക്കാരുമായുള്ള നല്ല ബന്ധം നിലനിര്‍ത്തുന്നതിന്റെ മാത്രം വിഷയമല്ല, നമ്മുടെ സമൂഹത്തിന്റെ മൊത്തം ഭാവിയുടെയും നിങ്ങളുടെ ആരോഗ്യത്തിന്റെയും പ്രശ്‌നമാണ്. ഉത്തരവാദിത്തം പുറത്തുനിന്ന് വരുന്നവരുടെയും വീട്ടുകാരുടെയും, അയല്‍ക്കാരുടെയും ആണ്. സര്‍ക്കാരിന്റെ കണ്ണ് വെട്ടിക്കുക എന്നത് വലിയ അഭിമാനമായി കാണരുത്, അതിനെ പ്രോത്സാഹിപ്പിക്കുകയുമരുത്.

3. ഇന്ത്യയിലെ പല നഗരങ്ങളിലും കൂടുതല്‍ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തുകൊണ്ടിരിക്കയാണ്. ലോക്ക് ഡൌണ്‍ തുടങ്ങിയ മാര്‍ച്ച് 24 ന് ഇന്ത്യയില്‍ മൊത്തം കേസുകള്‍ ആയിരത്തിന് താഴെ ആയിരുന്നത് ഇപ്പോള്‍ അറുപതിനായിരത്തിന് മുകളിലായി. കേരളമുള്‍പ്പടെ ചില സംസ്ഥാനങ്ങളില്‍ പുതിയ രോഗങ്ങളുടെ എണ്ണം കുറഞ്ഞെങ്കിലും ചെന്നൈയിലും മുംബൈയിലും ഒന്നും അങ്ങനെയല്ല കാര്യങ്ങള്‍. ഏറെ മലയാളികളുള്ള സ്ഥലങ്ങളാണ് ഇതെല്ലാം. അവിടെയൊക്കെ സമൂഹ വ്യാപനം ഉണ്ടാവുകയോ ഉണ്ടായി എന്ന് സന്ദേശങ്ങള്‍ വരികയോ ചെയ്താല്‍ ആളുകളുടെ ഒഴുക്ക് പിന്നെയും കൂടും.

4. ആദ്യ രണ്ടുമാസത്തെ ലോക്ക് ഡൌണ്‍ നമ്മുടെ സമൂഹം ഏറെക്കുറെ നന്നായി കൈകാര്യം ചെയ്തു. കുട്ടികളുടെ അവധിക്കാലമായതിനാല്‍ അതും വലിയ പ്രശ്‌നമായില്ല. ഇനി ലോക്ക് ഡൌണ്‍ നീട്ടിയാല്‍ പലര്‍ക്കും സാന്പത്തികമായി പിടിച്ചു നില്‍ക്കാന്‍ പറ്റിയെന്നു വരില്ല. പത്തിലെയും പന്ത്രണ്ടിലെയും പരീക്ഷകള്‍ നടന്നില്ലെങ്കില്‍ അത് ആളുകള്‍ക്ക് ബുദ്ധിമുട്ടാകും. എന്‍ട്രന്‍സ് പരീക്ഷകള്‍, ഡിഗ്രി കോഴ്സുകളുടെ അവസാന പരീക്ഷ എന്നിവ ഏറെ പ്രധാനവും മാനസിക സംഘര്‍ഷം ഉണ്ടാക്കുന്നതുമാണ്. സര്‍ക്കാരിന് പോലും ഇനി ലോക്ക് ഡൗണില്‍ അധികനാള്‍ സാന്പത്തികമായി അതിജീവിക്കാന്‍ പറ്റില്ല.

അപ്പോള്‍ മൂന്നാം കൊറോണ യുദ്ധം ജയിക്കാനുള്ള നമ്മുടെ സാധ്യത തല്‍ക്കാലം 50/50 ആണ്. അതേസമയം ഈ കൊറോണയുദ്ധം മൂന്നു റൗണ്ടില്‍ തീരുന്നതുമല്ല. അടുത്ത ഒരു വര്‍ഷമെങ്കിലും ചുരുങ്ങിയത് കൊറോണ നമ്മുടെ ചുറ്റും ഉണ്ടാകുമെന്നും അതിനോടൊത്ത് ജീവിക്കാന്‍ നാം പഠിക്കണമെന്നുമാണ് സൂചനകള്‍. ആരോഗ്യപരമായും സാന്പത്തികമായും കുറച്ചു നഷ്ടങ്ങള്‍ ഉണ്ടാകും, നമ്മുടെ ജീവിത ശൈലികളില്‍ മാറ്റം വരും, ശീലിച്ച ചിലത് മാറ്റേണ്ടി വരും, ചിലത് പുതിയതായി ശീലിക്കേണ്ടി വരും.

എന്നാല്‍ ഒന്നുണ്ട്, ഈ മൂന്നാമത്തെ കൊറോണയുദ്ധവും നാം വിജയകരമായി നേരിട്ടാല്‍ അത് കേരളത്തിന്റെ ഭാവിയെ തന്നെ പോസിറ്റീവ് ആയി മാറ്റിമറിക്കും. അനവധി സാദ്ധ്യതകള്‍ അത് നമ്മുടെ മുന്നില്‍ തുറക്കും.

ലോകത്തെവിടെയുമുള്ള സ്ഥാപനങ്ങളില്‍ ജോലി ചെയ്യുന്ന ധാരാളം മലയാളികള്‍ക്ക് സ്വന്തം ഗ്രാമത്തില്‍ നിന്നും ജോലിചെയ്യാന്‍ പറ്റുമെന്ന ഒരു കാലം വന്നാല്‍, ഏതു പ്രതിസന്ധിയേയും നന്നായി നേരിടുന്ന ഒരു പ്രദേശമാണ് കേരളം എന്ന് ലോകമലയാളികള്‍ക്ക് ബോധ്യം വന്നാല്‍ ഏറ്റവും മിടുക്കരായ മലയാളികള്‍ കേരളം വിട്ടുപോകേണ്ട കാലം അവസാനിക്കും. എന്നുമാത്രമല്ല അവരില്‍ ഏറെപ്പേര്‍ തിരിച്ചു വരികയും ചെയ്യും. നമ്മുടെ ഗ്രാമങ്ങളിലും നഗരങ്ങളിലും വ്യാപാരവും കൂടുതല്‍ പൊടിപൊടിക്കും. നമ്മടെ സാംസ്‌കാരിക രംഗത്തും സാമൂഹ്യ രംഗത്തും രാഷ്ട്രീയത്തിലും അത് ഗുണകരമായ മാറ്റങ്ങളുണ്ടാക്കും.

ഇക്കാര്യത്തില്‍ സമൂഹത്തിന്റെ മൊത്തമായ ഉത്തരവാദിത്തത്തോടെയുള്ള പെരുമാറ്റം മാത്രമാണ് വേണ്ടത്. കുറച്ചൊക്കെ പഴയ രാഷ്ട്രീയം ഇടക്ക് തികട്ടിവരുമെങ്കിലും പൊതുവില്‍ പൊതുസമൂഹവും സര്‍ക്കാരും ഒറ്റക്കെട്ടായിട്ടാണ് ഈ വെല്ലുവിളിയെ ഇതുവരെ നേരിട്ടത്. ഇനിയും അങ്ങനെ തന്നെ ആകുമെന്ന് പ്രതീക്ഷിക്കാം.

സുരക്ഷിതരായിരിക്കുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News