നാലാം ലോക്ഡൗണ്‍ ഇളവുകള്‍ സംസ്ഥാനങ്ങള്‍ക്ക് തീരുമാനിക്കാമെന്ന് കേന്ദ്രം; ദില്ലി മെട്രോ ശുചീകരണ നടപടികള്‍ ആരംഭിച്ചു

ദില്ലി: നാലാമത്തെ ലോക്ഡൗണിലെ ഇളവുകള്‍ സംസ്ഥാനങ്ങള്‍ക്ക് തീരുമാനിക്കാമെന്ന് കേന്ദ്രം. ഇത് സംബന്ധിച്ച് മുതിര്‍ന്ന കേന്ദ്രമന്ത്രിമാര്‍ക്ക് പ്രധാനമന്ത്രി നിര്‍ദേശം നല്‍കിയതായി സൂചന. മെട്രോ, റെയില്‍, ആഭ്യന്തര വിമാന സര്‍വീസ് എന്നിവ നാലാമത്തെ ലോക്ഡൗണില്‍ പ്രവര്‍ത്തിക്കും. പതിനേഴാം തിയതി പ്രവര്‍ത്തനമാരംഭിക്കുമെന്ന് സൂചന നല്‍കി ദില്ലി മെട്രോ ശുചീകരണ നടപടികള്‍ ആരംഭിച്ചു.

മുഖ്യമന്ത്രിമാരുമായുള്ള വീഡിയോ കോണ്‍ഫറന്‍സ് പൂര്‍ത്തിയായതിന് പിന്നാലെ നാലാമത്തെ ലോക്ഡൗണിനെക്കുറിച്ചുള്ള ചര്‍ച്ചകള്‍ കേന്ദ്ര സര്‍ക്കാര്‍ ആരംഭിച്ചു. മൂന്നാമത്തെ ലോക്ഡൗണില്‍ റെഡ് സോണ്‍ ഒഴികെയുള്ള മേഖലകളില്‍ നേരിയ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിരുന്നു. ഇത് പതിനേഴാം തിയതിയ്ക്ക് ശേഷം ആവിശ്യമില്ലെന്നാണ് പൊതുനിലപാട്.

നിയന്ത്രണങ്ങള്‍ സംസ്ഥാനങ്ങള്‍ തീരുമാനിക്കട്ടേയെന്ന് സന്ദേശം പ്രധാനമന്ത്രി മുതിര്‍ന്ന കേന്ദ്രമന്ത്രിമാര്‍ക്ക് നല്‍കിയെന്നാണ് സൂചന. ആഭ്യന്തരമന്ത്രാലയം, ആരോഗ്യമന്ത്രാലയം എന്നിവ സംയുക്തമായി ഇതിനായുള്ള മാര്‍ഗരേഖ തയ്യാറാക്കും. റെഡ് സോണുകള്‍ മാത്രമായിരിക്കും അടഞ്ഞ് കിടക്കുക. അതേസമയം ലോക്ഡൗണ്‍ നീട്ടിയേക്കുമെന്ന സൂചന പുറത്ത് വന്നതോടെ സെന്‍സെക്സില്‍ കനത്ത നഷ്ടം രേഖപ്പെടുത്തി.

വ്യാപര മേഖലയുടെ പ്രവര്‍ത്തനം വിപൂലീകരിച്ചില്ലെങ്കില്‍ സാമ്പത്തിക മേഖലയ്ക്ക് കനത്ത് നഷ്ടമുണ്ടാകുമെന്നും കേന്ദ്രം സര്‍ക്കാര്‍ വൃത്തങ്ങള്‍ ചൂണ്ടികാട്ടുന്നു. അതുകൊണ്ട് തന്നെ റെഡ്സോണ്‍ ഒഴികെയുള്ള വ്യാപാരകേന്ദ്രങ്ങള്‍ തുറക്കാന്‍ അനുമതി നല്‍കിയേക്കും. മെട്രോ അടക്കമുള്ള പൊതുഗതാഗത സംവിധാനങ്ങളും പ്രവര്‍ത്തിക്കും.

പതിനേഴാം തിയതിയ്ക്ക് ശേഷം പ്രവര്‍ത്തമാനരംഭിക്കുമെന്ന് ദില്ലി മെട്രോ കേന്ദ്രങ്ങള്‍ അറിയിച്ചു. മെട്രോയുടെ പ്രവര്‍ത്തനങ്ങള്‍ക്കായുള്ള ഒരുക്കങ്ങളും ആരംഭിച്ചിട്ടുണ്ട്. ശുചീകരണ തൊഴിലാളികളോട് പ്രവര്‍ത്തമാരംഭിക്കാന്‍ ദില്ലി മെട്രോ നിര്‍ദേശിച്ചു. ആദ്യഘട്ടത്തില്‍ എയര്‍പോര്‍ട്ട് മെട്രോയായിരിക്കും പ്രവര്‍ത്തിക്കുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here