ആ കുടുംബം കടുംകയ്യും ചെയ്തിരുന്നേല്‍, ബജാജ് ഫിനാന്‍സ് സമാധാനം പറയുമോ? ഫിനാന്‍സ് കമ്പനികളുടെയും ബാങ്കുകളുടെയും മനുഷ്യത്വമില്ലായ്മയെക്കുറിച്ച്

കൊറോണക്കാലത്ത് ബാങ്കുകളില്‍ നിന്ന നേരിട്ട ദുരനുഭവത്തെക്കുറിച്ച് ജോമോള്‍ ജോസഫ് എന്ന യുവതി പറയുന്നു:

ലോക്ഡൗണ്‍ സമയത്ത് ഫിനാന്‍സ് കമ്പനികളുടേയും ബാങ്കുകളുടേയും മനുഷ്യത്വമില്ലായ്മ..

ഇന്നലെ രാത്രി വൈകി സുഹൃത്ത് വിളിച്ച് പറഞ്ഞു, അവരുടെ ഒരു സുഹൃത്തിന്റെ വീട്ടില്‍ ഭക്ഷണസാധനങ്ങള്‍ തീര്‍ന്നിരിക്കുന്നു, കയ്യില്‍ പണമൊന്നും തന്നെയില്ല. അവസ്ഥ മോശമാണ്. അത്യാവശ്യം സൌകര്യങ്ങളുള്ള കുടുംബം, അതുകൊണ്ട് അവസ്ഥ ആളുകളറിഞ്ഞാല്‍ അവര്‍ക്ക് അഭിമാനക്ഷതം വരുമോ എന്ന പേടി.

ഞങ്ങള്‍ വിളിച്ചന്വേഷിച്ചു, സംഭവം സത്യം. അവസ്ഥ ദയനീയം. ഞങ്ങളും കടന്നുപോയ അവസ്ഥ തന്നെ. പുറത്തുനിന്ന് നോക്കുമ്പോള്‍ എല്ലാ സൌകര്യങ്ങളും ഉണ്ട്, എന്നാല്‍ ഒരോ ദിവസവും കഴിയാനുള്ള ചിലവ് കണ്ടെത്തുന്ന പെടാപ്പാട് പറഞ്ഞറിയിക്കാന്‍ വയ്യ. ഇങ്ങനെ നിരവധി കുടുംബങ്ങള്‍ നമുക്കിടയിലുണ്ട്. നല്ല രീതിയില്‍ പോയിരുന്ന പലരും പലകാരണങ്ങള്‍ കൊണ്ടും, ഇന്നത്തെ പ്രത്യേക സാഹചര്യത്തിലും സാമ്പത്തീക ബുദ്ധിമുട്ട് നേരിടുന്നവര്‍. ആരോടും സഹായം ചോദിക്കാനായി മനസ്സനുവദിക്കാത്തവര്‍..

ഇന്നലെ രാത്രി തന്നെ ഞങ്ങളുടെ കൈവശമുണ്ടായിരുന്നതില്‍ നിന്നും, രണ്ട് സുഹൃത്തുക്കള്‍ സഹായിക്കാം എന്ന് പറഞ്ഞതുമായി രണ്ടായിരം രൂപ അടിയന്തിര കാര്യങ്ങള്‍ക്കായി അവരുടെ അക്കൌണ്ടിലേക്കയച്ചു കൊടുത്തു. സമയം രാത്രി പതിനൊന്നു മണിയായിരുന്നു. വളരെ സന്തോഷമായി അവര്‍ കിടന്നുറങ്ങി..

അവരെ മാനസീകമായി ധൈര്യം കൊടുത്ത് ഒന്നുഷാറാക്കാം എന്നുകരുതി ഇന്നുരാവിലെ പത്തുമണിക്ക് വിളിച്ചു. അപ്പോള്‍ ആദ്യം സന്തോഷമായി സംസാരിച്ച അവരുടെ ശബ്ദം പെട്ടന്ന് മാറി. കാരണം ചോദിച്ചപ്പോള്‍ ഒഴിഞ്ഞുമാറി. ആവര്‍ത്തിച്ചാവര്‍ത്തിച്ച് ചോദിച്ചപ്പോഴാണ് മടിച്ച് മടിച്ച് കാര്യം പറയുന്നത്..

രാവിലെ ഏഴുമണിക്കെഴുന്നേറ്റ് അവര്‍ വീട്ടു സാധനങ്ങള്‍ വാങ്ങാനായി എടിഎമ്മില്‍ നിന്നും പണമെടുക്കാനായി എടിഎമ്മില്‍ ചെന്നു നോക്കിയപ്പോള്‍ അക്കൌണ്ടില്‍ പണമില്ല. ബജാജ് ഫിനാന്‍സില്‍ നിന്നും ഇംഎംഐ സ്‌കീമില്‍ ടിവി എടുത്തിരുന്നു അവര്‍. അതിന്റെ ഇന്‍സ്റ്റാള്‍മെന്റായ 1938 രൂപ അവരുടെ അക്കൌണ്ടില്‍ നിന്നും പുലര്‍ച്ചെ അഞ്ചുമണിക്ക് തന്നെ ബജാജ് ഫനാന്‍സുകാര്‍ എടുത്തുകൊണ്ടുപോയിരിക്കുന്നു..

അങ്ങനെ എന്തു ചെയ്യുമെന്നറിയാതെ വിഷമിച്ചിരിക്കുമ്പോഴാണ് വിനു മോട്ടിവേറ്റ് ചെയ്യാനായി അവരെ വിളിക്കുന്നത്.

ഇതേ അവസ്ഥ ഞങ്ങളും നേരിട്ടിട്ടുണ്ട്. ആദിയെ ആശുപത്രിയില്‍ കൊണ്ടുപോകാനായി ഒരിക്കല്‍ കാശില്ലാതെ വന്നപ്പോള്‍ സുഹൃത്തിനോട് ആയിരം രൂപ കടമായി അക്കൌണ്ടിലേക്കിടാനായി പറഞ്ഞു, അദ്ദേഹം ആയിരം രൂപ ഗൂഗിള്‍ പേ വഴി അക്കൌണ്ടിലേക്കയച്ചു. ഞങ്ങള്‍ ആദിയുമയി ഹോസ്പിറ്റിലിലേക്ക് പുറപ്പെട്ടു. പോകുന്ന വഴി എടിഎമ്മില്‍ കയറി കാശെടുക്കാനായി നോക്കുമ്പോള്‍ ആയിരം രൂപ ബാലന്‍സ് കാണിക്കുന്നു, എന്നാല്‍ കാശ് വിഡ്രോ ചെയ്യാനായി ബാങ്ക് സമ്മതിക്കുന്നില്ല.

കസ്റ്റമര്‍ കെയറില്‍ വിളിച്ചപ്പോഴാണ് അറിയുന്നത്, ആനുവല്‍ ചാര്‍ജുകളും ഒക്കെയായി 640 രൂപ മൈനസ് ബാലന്‍സ് അക്കൌണ്ടിലുണ്ട്, അതാണ് പണം കിട്ടാത്തതെന്ന്. എന്നാല്‍ മൈനസ് ബാസന്‍സ് അക്കൌണ്ടില്‍ റിഫ്‌ലക്ട് ചെയ്ത് കാണിക്കുന്നുമില്ല. ആദിയെ ഡോക്ടറെ കാണിക്കാനായി പണമില്ലാതെ ഞങ്ങള്‍ പെരുവഴിയില്‍ പെട്ടു. പിന്നെ സുഹൃത്തിനെ വിളിച്ച് വീണ്ടും പണമയപ്പിച്ചാണ് ഞങ്ങള്‍ ആശുപത്രിയിലേക്ക് പോയത്..

ഈ അവസ്ഥ നേരിട്ടനുഭവിച്ച ഞങ്ങള്‍ക്ക് ആ കുടുംബത്തിന്റെ വേദന മനസ്സിലാകും. ഞങ്ങളെ ആ കുടുംബത്തിന്റെ അവസ്ഥ ഞങ്ങളെ വിളിച്ചുപറഞ്ഞ സുഹൃത്ത് ഇന്നു രാവിലെ കിലോമീറ്ററുകള്‍ യാത്രചെയ്ത് പോയി ആയിരം രൂപയും, മറ്റൊരു സുഹൃത്ത് 750 രൂപയും, വേറൊരു സുഹൃത്ത് 2000 രൂപയും അവര്‍ക്ക് അയച്ചുകൊടുത്തു. അവരുടെ പ്രശ്‌നങ്ങള്‍ തല്‍ക്കാലത്തേക്ക് സോള്‍വ് ചെയ്ത്, അവര്‍ക്ക് തല്‍ക്കാലം പിടിച്ചുനില്‍ക്കാനുള്ള അവസ്ഥ ഒരുക്കാനായി.

ഈ ലോക്‌ഡൌണ്‍ സമയത്ത് ബാങ്കുകളും ഫിനാന്‍സ് കമ്പനികളും നാലു മാസത്തേക്കെങ്കിലും മന്ത്‌ലി ഡിഡക്ഷന്‍ നിര്‍ത്തിവെക്കാന്‍ തയ്യാറാകണം. അത് സാമാന്യ മര്യാദയാണ്. ഈ കുടംബത്തേപ്പോലെ നിരവധി കുടുംബങ്ങള്‍ ഈ നാട്ടിലുണ്ട്. അവരൊക്കെ ജീവന്‍ പിടിച്ചു നിര്‍ത്താനായി എവിടെനിന്നെങ്കിലും ആരില്‍നിന്നെങ്കിലും ഒക്കെ കാശ് ചോദിച്ച് വാങ്ങി (അഭിമാന ബോധം കൊണ്ട് ചോദിക്കാന്‍ മനസ്സനുവദിക്കാത്തവരാണ് മിക്കവരും) അവരുടെ അക്കൌണ്ടിലേക്ക് തുച്ഛമായ പണമെത്തുമ്പോള്‍ ആ പണവുമായി ബാങ്കുകാര് പോകുന്നത് ക്രൂരതയാണ്, മനുഷ്യത്വ രഹിതമാണ്. ആ പണം വയറുകളുടെ പട്ടിണിക്ക് പരിഹാരമാകേണ്ട പണമാണ്.

ഈ നാലുമാസത്തെ ഇഎംഐയും അതിന്റെ പലിശയുമായി പലിശയില്‍ വിട്ടുവീഴ്ച ചെയ്‌തോ ഇഎംഐ സ്ട്രക്ചര്‍ റീ പ്ലാന്‍ ചെയ്യാനായി ബാങ്കുകളും ഫിനാന്‍സ് കമ്പനികളും തയ്യാറായേ മതിയാകൂ. ഈ വിഷയത്തില സര്‍ക്കാര്‍ അടിയന്തിരമായി ഇടപെടുകയും ശ്രദ്ധ ചെലുത്തുകയും വേണം. കാരണം മനുഷ്യന്‍ ജീവനോടെ ബാക്കിയുണ്ടായാലല്ലേ, ലോണടച്ച് തീര്‍ക്കാനാകൂ. ഈ സമയത്ത് കരുതലും സാന്ത്വനവും ആകാന്‍ ഇത്തരം സ്ഥാപനങ്ങള്‍ക്ക് കഴിയണം.

ഇന്ന് രാവിലെ അവസാന പ്രതീക്ഷയും നഷ്ടപ്പെട്ട് ആ കുടുംബം വല്ല കടുംകയ്യും ചെയ്തിരുന്നേല്‍, ആ ജീവിതങ്ങള്‍ക്ക് ആര് സമാധാനം പറഞ്ഞേനേ? ബജാജ് ഫിനാന്‍സ് പറയുമോ? ആ ജീവനുകള്‍ നഷ്ടപ്പട്ടിരുന്നേല്‍ അത് തിരിച്ചു നല്‍കാനായി ബജാജ് ഫിനാന്‍സിന് കഴിയുമായിരുന്നോ? കേവലം 1938 രൂപയുടെ വിഷയമല്ല സാറമ്മാരേ ഇത്, ജീവനുകളെ ജീവിതങ്ങളെ കൊഴിയാതെ കാത്തുവെക്കേണ്ട സമയമാണ്. നിങ്ങളായി അത് തല്ലിക്കൊഴിക്കരുതേ..

ഒരു ഫ്‌ലാഫ്ബാക്ക്

അപ്രതീക്ഷിതമായി പ്രമാദമായ കേസില്‍ രാഷ്ട്രീയ വേരാഗ്യം മൂലം വിനുവിനെ പ്രതിചേര്‍ത്തപ്പോള്‍, സാമ്പത്തീകമായും, സാമൂഹ്യമായും വിനു തകര്‍ന്ന ഒരു സമയം പത്തു വര്‍ഷം മുമ്പുണ്ടായിരുന്നു. അന്ന് മനസ്സിലെ അപകര്‍ഷതാ ബോധം കാരണം കിട്ടാനുള്ള പണമോ, പണം വായ്പയായോ ആരോടും ചോദിക്കാതെ, കിണറ്റില്‍ നിന്ന് വെള്ളവും കോരി കുടിച്ച്, പറമ്പിലെ വാഴക്കുല വെട്ടിവെച്ച് പഴുപ്പിച്ച് അതും കഴിച്ച് രണ്ടാഴ്ച ജീവിച്ചു. രണ്ടാഴ്ചക്ക് ശേഷം പറമ്പില്‍ നില്‍ക്കുന്ന വാഴയുടെ ഇലകള്‍ മുറിച്ചെടുത്ത്, അടുത്ത വീട്ടിലെ പയ്യനെ കൊണ്ട് ഹോട്ടലില്‍ കൊണ്ടുപോയി കൊടുപ്പിച്ച് കിട്ടിയ 318 രൂപയില്‍ നിന്നും രണ്ടു കിലോ അരിയും ആ പയ്യനെ കൊണ്ട് വാങ്ങിപ്പിച്ചു കൊണ്ടുവന്ന് കഞ്ഞിവെച്ച് കഴിച്ച് വീണ്ടും തുടങ്ങിയതാണ് ഇന്നുകാണുന്ന വിനുവിന്റെ ജീവിതം. 318 രൂപയില്‍ പുനരാരംഭിച്ച ആ ജീവിതമാണ് ഇന്നുഞങ്ങള്‍ അനുഭവിക്കുന്ന സന്തോഷങ്ങളുടെ തുടക്കം. അന്ന് കടയില്‍ പോയ പയ്യന്റെ അച്ഛന്‍ ഭാസ്‌കരേട്ടന്‍ ഇന്നും എന്നോട് പറയും, മറ്റാരായിരുന്നാലും പിടിച്ചുനിക്കാനാകാതെ ആത്മഹത്യ ചെയ്‌തേനെ എന്ന്. അതേ ഭാസ്‌കരേട്ടന്‍ തന്നെയാണ് വാഴയില വെട്ടാനായും ഒക്കെ വിനുവിന്റെ കൂടെ നിന്നത്.

ഇതിപ്പോ പറഞ്ഞത് 318 രൂപക്ക് ഒരു ജീവന്റെ, ഞങ്ങള്‍ നാലുപേരുടെ ജീവിതത്തിന്റെ, ഒരു കുടുംബത്തിന്റെ തുടക്കമാകാന്‍ കഴിഞ്ഞു എങ്കില്‍, 1938 രൂപക്ക് ഒരു കുടുംബത്തിന്റെ അവസാനം കുറിക്കാനും കഴിയും എന്ന ഉത്തമബോധ്യത്തില്‍ നിന്നുമാണ്..

നബി – ഇതേപോലെ ദുരിതത്തിലായ ആരുണ്ടേലും ഒന്ന് വിളിച്ചേക്കണേ, നിങ്ങളുടെ പ്രശ്‌നങ്ങള്‍ എല്ലാം പരിഹരിക്കാനായി ഞങ്ങള്‍ക്ക് കഴിവില്ല എങ്കിലും, എല്ലാമുള്ള അവസ്ഥയിലും പട്ടിണിയും കഷ്ടപ്പാടും അറിഞ്ഞവരെന്ന നിലയില്‍ നിങ്ങളുടെ വേദനകളും വിഷമങ്ങളും സങ്കടങ്ങളും ഇല്ലായ്മകളും ഞങ്ങള്‍ക്ക് മനസ്സിലാകും. ഞങ്ങള്‍ കൂടെയുണ്ടാകും, നമുക്കൊരുമിച്ച് നേരിടാം ഈ പ്രതിസന്ധി ഘട്ടത്തെ.

നമ്മുടെ ജീവനുകളെ, ജീവിതങ്ങളെ കാത്തുവെക്കാം, നല്ലൊരു നാളേക്കായി..

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News