വാളയാര്‍ അതിര്‍ത്തി വഴി പാസില്ലാതെ എത്തിയ മലപ്പുറം സ്വദേശിക്ക് കൊവിഡ് സ്ഥിരീകരിച്ചത് ആശങ്കയുയര്‍ത്തുന്നു. കോണ്‍ഗ്രസ് ജനപ്രതിനിധികളുടെ നേതൃത്വത്തില്‍ പാസില്ലാതെ എല്ലാവരെയും അതിര്‍ത്തി കടത്തണമെന്നാവശ്യപ്പെട്ട് സമരം നടത്തിയ ദിവസമാണ് ഇയാള്‍ വാളയാറിലെത്തിയത്.
മെയ് 8 ന് രാത്രി ചെന്നൈയില്‍ നിന്ന് പുറപ്പെട്ട് 9 ന് രാവിലെ 10 മണിക്കാണ് മലപ്പുറം സ്വദേശി വാളയാറിലെത്തിയത്. ചെന്നൈയില്‍ ജ്യൂസ് കടയില്‍ ജോലി ചെയ്തിരുന്ന പള്ളിക്കല്‍ ബസാര്‍ സ്വദേശി 9 പേര്‍ക്കൊപ്പമാണ് അതിര്‍ത്തിയിലെത്തിയത്. തമിഴ്‌നാട് സര്‍ക്കാരിന്റെ ഗ്രൂപ്പ് പാസ് മാത്രമാണ് ഇവര്‍ക്കുണ്ടായിരുന്നത്. ഇവരെ പോലെ യാത്രാനുമതിയില്ലാതെ നൂറുകണക്കിന് പേര്‍ വാളയാറിലെത്തിയിരുന്നു.
തിരക്ക് വര്‍ധിച്ച് അതിര്‍ത്തിയിലെ പരിശോധന സംവിധാനം താറുമാറാകുന്ന സാഹചര്യത്തില്‍ ശനിയാഴ്ച മുതല്‍ പാസില്ലാതെ ആരെയും അതിര്‍ത്തി കടക്കാനനുവദിക്കില്ലെന്ന് സര്‍ക്കാര്‍ വ്യക്തമാക്കിയിരുന്നു. ഈ അവസരം മുതലെടുത്ത് രോഗം സ്ഥിരീകരിച്ച വ്യക്തിയടക്കമുള്ള ആളുകളെ സംഘടിപ്പിച്ച് സര്‍ക്കാരിനെതിരെ തിരിച്ചു വിടാനാണ് കോണ്‍ഗ്രസ് നേതാക്കള്‍ വാളയാറിലെത്തിയത്.
ഇവരെയെല്ലാം പരിശോധനകളൊന്നുമില്ലാതെ അതിര്‍ത്തി കടത്തണമെന്നായിരുന്നു ആവശ്യം. എം പി മാരായ വി കെ ശ്രീകണ്ഠന്‍, ടി എന്‍ പ്രതാപന്‍, രമ്യ ഹരിദാസ് എം എല്‍ എ മാരായ ഷാഫി പറമ്പില്‍, അനില്‍ അക്കര തുടങ്ങിയവര്‍ ഹോട്ട് സ്‌പോട്ടില്‍ നിന്നുള്‍പ്പെടെ എത്തുന്ന ആളുകള്‍ക്കൊപ്പം സാമൂഹിക അകലം പാലിക്കാതെ മണിക്കൂറുളോളം ചിലവഴിച്ചു.
അതിര്‍ത്തിയില്‍ കുടുങ്ങിയവരെ തമിഴ്‌നാട്ടിലെ താത്ക്കാലിക ക്യാമ്പിലേക്ക് മാറ്റുന്നതിനുള്ള നീക്കം നടക്കുന്നതിനിടെയാണ് പള്ളിക്കല്‍ ബസാര്‍ സ്വദേശിയായ 40 വയസ്സുകാരന് ഛര്‍ദിയും തലകറക്കവും അനുഭവപ്പെട്ടത്.
ഇയാളെയും രോഗലക്ഷണമുണ്ടായിരുന്ന കൂടെയുള്ള കോഴിക്കോട് സ്വദേശിയെയും 108 ആംബുലന്‍സില്‍ ജില്ലാ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. താത്ക്കാലിക ക്യാംപിലേക്ക് മാറ്റിയ 8 പേരെ ഹൈക്കോടതി നിര്‍ദേശ പ്രകാരം 10 ന് രാത്രിയാണ് പാസ് അനുവദിച്ച് കേരളത്തിലേക്ക് പ്രവേശിപ്പിച്ചത്. ഇവര്‍ നിരീക്ഷണത്തിലാണ്.
ര്‍ക്കാര്‍ ഒരുക്കിയ കാര്യക്ഷമമായ പരിശോധന സംവിധാനം തകര്‍ക്കുകയെന്ന ലക്ഷ്യത്തോടെ കോണ്‍ഗ്രസ് നടത്തിയ രാഷ്ട്രീയ നാടകം ഒരു നാടിനെ തന്നെ ആശങ്കയിലാഴ്ത്തുകയാണ്
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here