കോണ്‍ഗ്രസ് ലക്ഷ്യം കേരളത്തെ ശവപ്പറമ്പാക്കി മാറ്റുകയെന്നത്; ഈ കൊടും ചതി നാട് മറക്കില്ല: സമരനാടകത്തിന് പിന്നിലെ ഗൂഢാലോചന അന്വേഷിക്കണമെന്ന് ഡിവൈഎഫ്‌ഐ

തിരുവനന്തപുരം: വാളയാറില്‍ കോണ്‍ഗ്രസ്സ് എംപിമാരും എംഎല്‍എയും ഉള്‍പ്പടെ നടത്തിയ സമര നാടകം കേരളത്തിലെ കോവിഡ് പ്രധിരോധ പ്രവര്‍ത്തനങ്ങളെ തകര്‍ക്കാനുള്ള ഗൂഢാലോചനയായിരുന്നെന്ന് തെളിയുന്നുവെന്ന് ഡിവൈഎഫ്‌ഐ സംസ്ഥാന സെക്രട്ടറിയേറ്റ് പ്രസ്താവനയില്‍ പറഞ്ഞു.

വാളയാറില്‍ കോണ്‍ഗ്രസ് നടത്തിയ സമരനാടകത്തിന്റെ ലക്ഷ്യം കേരളത്തെ ഒരു ശവപ്പറമ്പാക്കി മാറ്റുക എന്നതാണ്. ഇതര സംസ്ഥാനങ്ങളില്‍ നിന്ന് എത്തിയവരെ യാതൊരു മുന്‍കരുതലുമില്ലാതെ കയറ്റിവിടണം എന്ന ആവശ്യം സാമൂഹിക വ്യാപനം പോലുള്ളവ മുന്നില്‍ കണ്ടാണ്.

മുന്‍ കരുതലുകള്‍ ഇല്ലാതെ കയറ്റിവിടുന്നവരിലൂടെ രോഗം വ്യാപനം ഉണ്ടായാല്‍ സര്‍ക്കാരിന്റെ പിടിപ്പുകേടാണെന്ന് അവകാശപ്പെടാം എന്ന നെറികെട്ട രാഷ്ട്രീയ ബുദ്ധിയാണ് കോണ്‍ഗ്രസ്സ് നേതൃത്വത്തിന്റേത്. ഈ മാസം എട്ടിന് ചെന്നൈയില്‍നിന്ന് യാത്ര തിരിച്ച മലപ്പുറം സ്വദേശി ഒമ്പതിന് രാവിലെ വാളയാര്‍ അതിര്‍ത്തിയിലെത്തി.

ശനിയാഴ്ച വൈകിട്ടോടെ കോണ്‍ഗ്രസ് സംഘടിപ്പിച്ച പ്രതിഷേധത്തിലും ഇയാള്‍ പങ്കെടുത്തു. രാത്രി വൈകി ഇയാള്‍ക്കും ഒപ്പം എത്തിയ സംഘത്തിലെ കോഴിക്കോട് സ്വദേശിക്കും രോഗലക്ഷണം കണ്ടു. ഇരുവരേയും ആംബുലന്‍സില്‍ ഉടന്‍ ജില്ലാ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. ജനപ്രതിനിധികളെ കൂടാതെ മാധ്യമപ്രവര്‍ത്തകര്‍, സ്ഥലത്തുണ്ടായിരുന്ന പൊലീസ്, മറ്റ് സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ എന്നിവരെല്ലാം ആശങ്കയിലാണ്.

അതിര്‍ത്തിയില്‍ ആളുകളെ തടയുന്നുവെന്ന നുണപ്രചാരണവുമയി കോണ്‍?ഗ്രസ് ജനപ്രതിനിധികള്‍ പ്രതിഷേധം സംഘടിപ്പിച്ചതാണ് പ്രതിസന്ധി രൂക്ഷമാക്കിയത്. അതിര്‍ത്തിയില്‍ സംഘടിച്ച് നില്‍ക്കരുതെന്ന പൊലീസ് നിര്‍ദേശം അവ?ഗണിച്ച് കോണ്‍ഗ്രസ് നേതാക്കള്‍ ജനങ്ങളെ വിളിച്ചുകൂട്ടി സര്‍ക്കാര്‍വിരുദ്ധ പ്രതിഷേധത്തിന് ശ്രമിക്കുകയായിരുന്നു.

രാഷ്ട്രീയ ലാഭത്തിനുവേണ്ടി കോണ്‍ഗ്രസ് നടത്തിയ സമര നാടകത്തില്‍ സാമൂഹിക അകലം ഉള്‍പ്പടെതയുള്ള സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിക്കപ്പെട്ടിട്ടില്ല. കോവിഡ് സ്ഥിരീകരിച്ച വ്യക്തിയുമായി സാമൂഹ്യ അകലം പാലിക്കാതെ അടുത്തിടപഴകിയ എംപിമാരായ വി കെ ശ്രീകണ്ഠന്‍, രമ്യ ഹരിദാസ്, ടി എന്‍ പ്രതാപന്‍, എംഎല്‍എമാരായ ഷാഫി പറമ്പില്‍, അനില്‍ അക്കര എന്നിവരുടെ നിലപാട് നിയമപരമായ തന്നെ ചോദ്യം ചെയ്യപ്പെടേണ്ടതാണ്.

അന്യസംസ്ഥാനങ്ങളില്‍ ക്രമാതീതമായി രോഗബാധിതരുടെ എണ്ണം വര്‍ദ്ധിക്കുന്ന സാഹചര്യമാണ് നിലവിലുള്ളത്. ഹോട്ട് സ്‌പോട്ടുകളില്‍ നിന്നും റെഡ് സോണുകളില്‍ നിന്നും വരുന്നവരുടെ വ്യക്തിഗത വിവരങ്ങള്‍ ശേഖരിക്കുന്നതിനും വാര്‍ഡ് തല സമിതിയുടെ നേതൃത്വത്തില്‍ സൗകര്യങ്ങള്‍ ഒരുക്കുന്നതിനുമാണ് പാസ് എന്ന് സര്‍ക്കാര്‍ പലതവണ വ്യക്തമാക്കിയിട്ടും കോണ്‍ഗ്രസ്സ് നടത്തുന്നത് അധികാര മോഹത്തോടെയുള്ള നെറികെട്ട രാഷ്ട്രീയ നീക്കമാണ്.

രോഗ ബാധിതനായി എത്തിയ ഇദ്ദേഹം കൂടുതല്‍ ആളുകളുമായി സമ്പര്‍ക്കം ഉണ്ടാക്കാന്‍ സാഹചര്യമൊരുക്കിയത് കോണ്‍ഗ്രസ്സ് നേതൃത്വം പ്ലാന്‍ ചെയ്ത് നടപ്പാക്കിയ സമര നാടകമാണ്. ഈ ഗൂഢാലോചനക്കെതിരെ ശക്തമായ നിയമ നടപടികള്‍ ഉണ്ടാകണമെന്ന് സംസ്ഥാന സര്‍ക്കാരിനോട് ആവശ്യപ്പെടുന്നു.

സംസ്ഥാന സര്‍ക്കാരിന്റെ നേതൃത്വത്തില്‍ സമൂഹം ഒറ്റക്കെട്ടായി കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ മുഴുകുമ്പോള്‍ വരാനിരിക്കുന്ന തിരഞ്ഞെടുപ്പ് മാത്രം മുന്നില്‍ക്കണ്ട് കോണ്‍ഗ്രസ്സ് നടത്തുന്ന രാഷ്ട്രീയ ഗൂഢാലോചന കേരളത്തിന് തന്നെ അപമാനകരമാണെന്നും ഡിവൈഎഫ്‌ഐ സംസ്ഥാന സെക്രട്ടറിയേറ്റ് പ്രസ്താവനയില്‍ പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News