ആര്‍ഭാട വിവാഹം ഒഴിവാക്കി തുക മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നല്‍കി നവദമ്പതികള്‍. എറണാകുളം പാടിവട്ടം സ്വദേശിനി ഗീതാസുരേഷാണ് മകളുടെ വിവാഹച്ചടങ്ങിനായി വച്ചിരുന്ന തുകയില്‍ നിന്നും അമ്പതിനായിരം രൂപ ദുരിതാശ്വാസ നിധിയിലേക്ക് കൈമാറിയത്. മന്ത്രി വി എസ് സുനില്‍കുമാര്‍ നവദമ്പതികളില്‍ നിന്നും തുക ഏറ്റുവാങ്ങി.
ആര്‍ഭാടങ്ങള്‍ ഒഴിവാക്കി നാടിന്‍റെ വികസനത്തിന് കൈത്താങ്ങാകണമെന്ന മുഖ്യമന്ത്രിയുടെ ആഹ്വാനം ഏറ്റെടുത്തുകൊണ്ടാണ് ഈ നവദമ്പതികള്‍ പുതിയൊരു ജീവിതം തുടങ്ങിയത്. പാടിവട്ടം, പൊരിയംപാടത്ത് ഗീതാസുരേഷാണ് മകളുടെ വിവാഹാഘോഷങ്ങള്‍ 20 പേരില്‍ ചുരുക്കി മിച്ചം തുക മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കൈമാറിയത്.
നവദമ്പതികളായ അഞ്ജലിയും അഭിജിത്തും ചേര്‍ന്ന് മന്ത്രി വി എസ് സുനില്‍കുമാറിന് വിവാഹപ്പന്തലില്‍ വച്ച് തന്നെ തുക കൈമാറി. ദുരിതാശ്വാസ നിധിയിലേക്ക് അമ്പതിനായിരം രൂപ നൽകാനുളള ആഗ്രഹം വധുവിന്‍റെ അമ്മ ഗീത വെണ്ണല സഹകരണബാങ്കിനെ അറിയിക്കുകയായിരുന്നു.
മന്ത്രിയോടൊപ്പം വെണ്ണല സഹകരണ ബാങ്ക് പ്രസിഡെന്‍റ് അഡ്വ.എ.എൻ.സന്തോഷ്, കൗൺസിലർ സി.ഡി.വത്സലകുമാരി എന്നിവരും ശുഭമുഹൂര്‍ത്തത്തിന് സാക്ഷ്യം വഹിക്കാനെത്തി. ലോക്ഡൗണ്‍ നീണ്ടതോടെ ഒരു തവണ മാറ്റി വച്ച വിവാഹമാണ്, ആര്‍ഭാടങ്ങില്ലാതെ നാടിന്‍റ നന്മയ്ക്കായി കരുതലായത്.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here