രാഷ്ട്രീയ നാടകം കളിക്കേണ്ട സാഹചര്യം അല്ല ഇത്; വികാരമല്ല, വിചാരമാണ് എല്ലാവരെയും നയിക്കേണ്ടതെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: വാളയാര്‍ ചെക്ക് പോസ്റ്റില്‍ എത്തിയ മലയാളികളെ കടത്തിവിടണമെന്നാവശ്യപ്പെട്ട് കോണ്‍ഗ്രസ് ജനപ്രതിനിധികള്‍ സംഘടിച്ചെത്തിയ വിമര്‍ശനവുമായി മുഖ്യമന്ത്രി പിണറായി വിജയന്‍.

വാളയാറില്‍ പോയ ജനപ്രതിനിധികളെ ഉള്‍പ്പടെ ക്വാറന്റേനിലേക്ക് അയക്കേണ്ടി വന്ന സാഹചര്യം ഒഴിവാക്കേണ്ടതായിരുന്നു. ഉത്തരവാദിത്വത്തോടെ പെരുമാറേണ്ടവര്‍ അങ്ങനെ തന്നെ പെരുമാറണം. രാഷ്ട്രീയ നാടകം കളിക്കേണ്ട സാഹചര്യം അല്ല ഇത്. വികാരമല്ല, വിചാരമാണ് എല്ലാവരെയും നയിക്കേണ്ടതെന്ന് മുഖ്യമന്ത്രി പറഞ്ഞു.

വാളയാര്‍ ചെക്ക് പോസ്‌ററില്‍ ജനങ്ങളെ കടത്തിവിടുന്നതുമായി ബന്ധപ്പെട്ട് പ്രശ്‌നം നില നിന്നിരുന്നു. ജനപ്രതിനിധികളെത്തി അവിടെയുണ്ടായിരുന്നവരുമായി ഇടപെട്ടു. ഇവരില്‍ രോഗ ലക്ഷണങ്ങള്‍ കാണിച്ച ആളും എട്ട് സഹയാത്രികരും ഹൈ റിസ്‌ക് പ്രൈമറി കോണ്ടാക്ടില്‍ ഉള്‍പ്പെടുന്നു.

അവിടെ ഉണ്ടായിരുന്ന 130 ഓളം യാത്രക്കാര്‍, മാധ്യമ പ്രവര്‍ത്തകര്‍, പൊലീസ്, ജനപ്രതിനിധികള്‍, മറ്റു നാട്ടുകാര്‍ എന്നിവരെ ലോ റിസ്‌ക് കോണ്ടാക്ടില്‍ ഉള്‍പ്പെടുത്തി 14 ദിവസം ക്വാറന്റൈനില്‍ പ്രവേശിപ്പിക്കാനാണ് മെഡിക്കല്‍ ബോര്‍ഡ് റിപ്പോര്‍ട്ടില്‍ പറയുന്നത്. രോഗ ലക്ഷണങ്ങളുള്ളവരുടെ സ്രവം പരിശോധിക്കണമെന്നും മെഡിക്കല്‍ ബോര്‍ഡിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു. ഈ റിപ്പോര്‍ട്ട് അന്തിമമല്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.

കൃത്യമായ രേഖകളും പരിശോധനയുമില്ലാതെ ആളുകളെത്തുന്നത് നമ്മുടെ സംവിധാനത്തെ തകര്‍ക്കും. ഒരാളങ്ങനെ കടന്ന് വന്നാല്‍ സമൂഹമാകെയാണ് പ്രതിസന്ധിയിലാകുന്നത്.

ഇത്തരം കാര്യങ്ങള്‍ പറയുമ്പോഴും, നിബന്ധനകള്‍ ഓര്‍മിപ്പിക്കുമ്പോഴും മറ്റ് രീതിയില്‍ ചിത്രീകരിക്കേണ്ടതില്ല. സര്‍ക്കാര്‍ നിര്‍ദ്ദശങ്ങള്‍ കര്‍ശനമായി തന്നെ നടപ്പാക്കാന്‍ ബന്ധപ്പട്ടെവര്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.

അനധികൃതമായി കടക്കാന്‍ ശ്രമിക്കുന്നവര്‍ക്കെതിരെയും അതിന് സഹായിക്കുന്നവര്‍ക്കെതിരെയും കര്‍ശന നടപടിയുണ്ടാകും. വികാരമല്ല, വിചാരമാണ് എല്ലാവരെയും നയിക്കേണ്ടതെന്ന് മുഖ്യമന്ത്രി പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News