കോട്ടയം മീനച്ചിലാറ്റിൽ പൂവത്തുമ്മൂട് കടവിൽ വെള്ളത്തിൽ വീണു കാണാതായ 21കാരന്റെ മൃതദേഹം കണ്ടെത്തി. മൂന്നു മണിക്കൂർ നീണ്ട തിരച്ചിലിനൊടുവിലാണ് മൃതദേഹം കണ്ടെത്തിയത്. പനച്ചിക്കാട് ചാന്നാനിക്കാട് പൂവൻതുരുത്ത് കാലായിൽ വീട്ടിൽ ഗൗതം ലൈവിയാണ് പൂവത്തുമ്മൂട് മീനച്ചിലാറ്റിൽ വീണ് മരിച്ചത്.
വ്യാഴാഴ്ച വൈകിട്ട് മൂന്നരയോടെയായിരുന്നു സംഭവം. സുഹൃത്തായ അനന്തനൊപ്പമാണ് ഗൗതം മീനച്ചിലാറ്റിൽ കുളിക്കാനിറങ്ങിയത്. ആറ്റിൽ നീന്തുന്നതിനിടെ ഗൗതമിനെ കാണാതാകുകയായിരുന്നു.
തുടർന്നു ഒപ്പമുണ്ടായിരുന്ന ആൾ കരയിലെത്തി ബഹളം വച്ചതോടെ ഓടിക്കൂടിയ നാട്ടുകാർ ചേർന്നു ആദ്യം തിരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താൻ സാധിച്ചില്ല. തുടർന്നു അഗ്നിരക്ഷാ സേനാ അധികൃതർ പ്രദേശത്ത് തിരച്ചിൽ നടത്തുകയായിരുന്നു. മൂന്നര മുതൽ ആറര വരെയുള്ള തിരച്ചിലിനൊടുവിലാണ് മൃതദേഹം കണ്ടെത്തിയത്.
മൃതദേഹം കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറയിലേയ്ക്കു മാറ്റി. ചാന്നാനിക്കാട് എസ്.എൻ കോളേജിൽ ബികോം കോഴ്‌സ് പൂർത്തിയാക്കിയ ശേഷം എറണാകുളത്ത് സ്വകാര്യ സ്ഥാപനത്തിൽ ഡേറ്റാ എൻട്രി കോഴ്‌സ് പഠിക്കുകയായിരുന്നു ഗൗതം.
കഴിഞ്ഞ വർഷം നവംബറിൽ എംഡി സെമിനാരി സ്‌കൂൾ വിദ്യാർത്ഥികൾ മുങ്ങി മരിച്ച അതേ കടവിൽ തന്നെയാണ് വീണ്ടും അപകടമുണ്ടായിരിക്കുന്നത്.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here