പാലക്കാട് മുതലമട പ്രാഥമികാരോഗ്യകേന്ദ്രം താൽക്കാലികമായി അടച്ചു. കഴിഞ്ഞ ദിവസം കൊവിഡ് സ്ഥിരീകരിച്ച വ്യക്തി പ്രാഥമികാരോഗ്യ കേന്ദ്രത്തിൽ ചികിത്സ തേടിയെത്തിയിരുന്നു. ആരോഗ്യ പ്രവർത്തകരോടും ആശുപത്രിയിലുണ്ടായിരുന്ന ജനപ്രതിനിധികളടക്കമുള്ളവരോട് നിരീക്ഷണത്തിൽ പോവാൻ നിർദേശം നൽകി.
കഴിഞ്ഞ ദിവസം രോഗം സ്ഥിരീകരിച്ച മുതലമട സ്വദേശി മൂന്ന് തവണ ചുള്ളിയാർ മേടിലെ പ്രാഥമികാരോഗ്യ കേന്ദ്രത്തിൽ ചികിത്സ തേടിയെത്തിയിരുന്നു. മെയ് 7, 9, 11 തീയ്യതികളിലാണ് ഇയാൾ ആശുപത്രിയിലെത്തിയത്. ഇവിടെ ഇയാൾ കൃത്യമായ വിവരങ്ങൾ നൽകിയിരുന്നില്ല.
9 ന് ഇയാൾ ചികിൽസ തേടിയെത്തിയ സമയത്ത് മുതലമട പഞ്ചായത്ത് പ്രസിഡൻ്റ് ബേബി സുധയുൾപ്പെടെ ജനപ്രതിനിധികളും പൊതു പ്രവർത്തകരും ആശുപത്രിയിലുണ്ടായിരുന്നു.
മെയ് 11ന് നഴ്സസ് ദിനത്തോടനുബന്ധിച്ച് നഴ്സുമാരെ ആദരിക്കുന്ന ചടങ്ങ് നടക്കുമ്പോഴും ഇയാളുടെ സാന്നിധ്യത്തുണ്ടായിരുന്നു. ഈ സാഹചര്യത്തിൽ ആരോഗ്യ പ്രവർത്തകരോടും ജനപ്രതിനിധികളോടും പൊതു പ്രവർത്തകരുമുൾപ്പെടെ മൂന്ന് ദിവസം ആശുപത്രിയിലുണ്ടായിരുന്നവരോടെല്ലാം നിരീക്ഷണത്തിൽ പോവാൻ നിർദേശിച്ചിട്ടുണ്ട്.ആരോഗ്യ വകുപ്പ് പ്രവർത്തകരുടെ സാമ്പിൾ പരിശോധനക്കയക്കും.
ഈ ദിവസങ്ങളിൽ സമൂഹ അടുക്കളയിൽ നിന്ന് ഭക്ഷണം വാങ്ങിയ ശേഷം ഏറെ നേരം ഇയാൾ ആശുപത്രി പരിസരത്ത് ചിലവഴിച്ചിരുന്നു. 11 ന് ശ്വാസതടസ്സം അനുഭവപ്പെട്ടതിനെ തുടർന്നാണ് ഇയാളെ ജില്ലാ ആശുപത്രിയിലെത്തിച്ചത്. ഇടക്കിടെ മാനസികാസ്വാസ്ഥ്യം കാണിക്കുന്ന രോഗി കൃത്യമായ വിവരങ്ങൾ ആരോഗ്യ വകുപ്പിന് നൽകാത്തത് ബുദ്ധിമുട്ടുണ്ടാക്കുന്നുണ്ട്.
വർഷങ്ങളായി നാട് വിട്ട് പൊള്ളാച്ചിയിലായിരുന്ന ഇയാൾ ഏതാനും ദിവസം മുമ്പാണ് തിരിച്ചെത്തിയതെന്നാണ് ബന്ധുക്കൾ നൽകുന്ന വിവരം. അണുവിമുക്തമാക്കിയ ശേഷം രണ്ട് ദിവസം കഴിഞ്ഞേ പ്രാഥമികാരോഗ്യ കേന്ദ്രം തുറക്കൂ.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here