
വിദേശരാജ്യങ്ങളിൽനിന്ന് ഇതുവരെ സംസ്ഥാനത്തെത്തിയത് 3732 പേർ. നാല് അന്താരാഷ്ട്ര വിമാനത്താവളത്തിലായി 17 വിമാനവും കൊച്ചി തുറമുഖത്ത് മൂന്ന് കപ്പലുമാണ് എത്തിയതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ.
സംസ്ഥാനത്തുനിന്ന് 33,000 അതിഥിത്തൊഴിലാളികളുമായി 29 ട്രെയിൻ പോയി. റോഡുമാർഗം സംസ്ഥാനത്തെത്താൻ 2,85,880 പേരാണ് രജിസ്റ്റർ ചെയ്‌തത്. ഇതിൽ പാസ് നൽകിയ 1,23,972 പേരിൽ 47,151 പേർ സംസ്ഥാനത്തെത്തി.
കപ്പലുകളിൽ ആളുകൾ കൂട്ടത്തോടെയാണ് എത്തിയത്. അവരിൽ മൂന്നുപേർക്ക് തമിഴ്നാട്ടിൽ രോഗബാധയുണ്ടായതായി റിപ്പോർട്ടുണ്ട്. അതിനാൽ മറ്റുള്ളവർക്ക് പ്രത്യേക പരിശോധന നടത്തും. ഡൽഹിയിൽനിന്നുള്ള പ്രത്യേക ട്രെയിനിൽ വെള്ളിയാഴ്‌ച 1045 പേർ എത്തി. മുംബൈയിൽ നിന്നെത്തിയ പത്തനംതിട്ട സ്വദേശിയെ പനിയുള്ളതിനാൽ തിരുവനന്തപുരം ജനറൽ ആശുപത്രിയിലേക്ക് മാറ്റി.
മൂന്നുപേരെ സർക്കാർ നിരീക്ഷണ കേന്ദ്രത്തിലേക്കും മറ്റുള്ളവരെ വീടുകളിൽ നിരീക്ഷണത്തിലുമെത്തിച്ചു. എറണാകുളത്തിറങ്ങിയ യാത്രക്കാരിൽ ഒരാളെ നെഞ്ചുവേദനയെത്തുടർന്ന് കളമശ്ശേരി മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
കോഴിക്കോട് ഇറങ്ങിയവരിൽ രോഗലക്ഷണമുള്ള ഏഴുപേരെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. യാത്രക്കാരെ അതത് ജില്ലകളിലെത്തിക്കാൻ കെഎസ്ആർടിസി ബസുകൾ സജ്ജമാക്കിയിരുന്നതായും മുഖ്യമന്ത്രി അറിയിച്ചു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Click Here