പ്രതാപനൊപ്പം ആഘോഷം; തൃശൂര്‍ മെഡിക്കല്‍ കോളേജിലെ കൊവിഡ് ഡ്യൂട്ടി ജീവനക്കാര്‍ ഹൈ റിസ്‌ക് നിരീക്ഷണത്തില്‍

തൃശൂര്‍: കൊവിഡ് മാനദണ്ഡങ്ങള്‍ ലംഘിച്ച തൃശൂര്‍ മെഡിക്കല്‍ കോളേജിലെ കൊവിഡ് ഡ്യൂട്ടിയിലുള്ള ജീവനക്കാര്‍ ഹൈ റിസ്‌ക് നിരീക്ഷണത്തില്‍.

വാളയാറില്‍ രോഗം സ്ഥിരീകരിച്ച ആളുമായി അടുത്ത് ഇടപഴകി ക്വാറന്റൈനിലായ ടി.എന്‍ പ്രതാപന്‍ എം.പിയോടൊപ്പം ആഘോഷത്തില്‍ പങ്കെടുത്തവരോടാണ് ഹൈ റിസ്‌ക് നിരീക്ഷണത്തില്‍ പോകാന്‍ മെഡിക്കല്‍ ബോര്‍ഡ് നിര്‍ദ്ദേശിച്ചത്.

ന്യൂറോസര്‍ജന്‍ ഡോ. ലിജോ, നേഴ്‌സിങ് സൂപ്രണ്ടുമാരായ ലിസി വര്‍ഗീസ്, എം കെ ഹൈമവതി, ടി ബി രാധാമണി, ടി എല്‍ ഷൈമിനി, കെ കെ ഗ്രേസി, എം എസ് മല്ലിക, ഇന്‍ഫെക്ഷന്‍ കണ്‍ട്രോള്‍ നേഴ്‌സ് സിജി ജോസ്, സീനിയര്‍ ലാബ് ടെക്‌നീഷ്യന്‍ കെ എന്‍ നാരായണന്‍ എന്നിവരെയാണ് ഹൈറിസ്‌ക് വിഭാഗത്തില്‍ ഉള്‍പ്പെടുത്തിയത്. ഇവര്‍ 14 ദിവസമോ, അല്ലെങ്കില്‍ പ്രതാപന്റെ കൊവിഡ് ടെസ്റ്റ് നെഗറ്റീവ് ആവുന്നതുവരെയോ ക്വാറന്റൈനില്‍ കഴിയണം.

മറ്റ് 24പേര്‍ ദ്വിതീയ സമ്പര്‍ക്ക വിഭാഗത്തിലാണ് ഉള്‍പെടുക. ഇവര്‍ കനത്ത സുരക്ഷാ സംവിധാനങ്ങള്‍ പാലിച്ച് ജോലിക്ക് ഹാജരാകണം.

അതേസമയം, ഈ 24 പേരും പൊതുപരിപാടികള്‍ ഒഴിവാക്കണം. മുഴുവന്‍ സമയവും സര്‍ജിക്കല്‍ മാസ്‌ക് ധരിക്കണമെന്നും അത്യാവശ്യമല്ലാത്ത യാത്ര ഒഴിവാക്കണമെന്നും മെഡിക്കല്‍ ബോര്‍ഡ് നിര്‍ദേശിച്ചു. നഴ്‌സസ്ദിനത്തില്‍ മെഡിക്കല്‍ കോളേജിലെത്തിയ പ്രതാപന്‍ ഗ്ലൗസുപോലും ഇടാതെ ഹെഡ് നേഴ്‌സ് സിജി ജോസിനും മറ്റു നേഴ്‌സുമാര്‍ക്കും ജീവനക്കാര്‍ക്കും മധുരം നല്‍കിയിരുന്നു. തുടര്‍ന്ന് സൂപ്രണ്ട്, ഡെപ്യൂട്ടി സൂപ്രണ്ട്, പ്രന്‍സിപ്പലിന്റെ ഓഫീസ്, മറ്റു ഓഫീസുകള്‍, ഹൈഡിപ്പെന്റന്‍സി റൂം എന്നിവിടങ്ങളിലും സന്ദര്‍ശനം നടത്തി. ഇതെല്ലാം പരിഗണിച്ചാണ് മെഡിക്കല്‍ ബോര്‍ഡ് കര്‍ശന സുരക്ഷാനടപടി സ്വീകരിച്ചത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here