ഇ കെ നായനാർ: നിശ്ചയ ദാര്‍ഢ്യത്തിന്റെയും, അതിജീവനത്തിന്റെയും ചുരുക്കപ്പേര്

ഉരുക്കുപോലുള്ള നിശ്ചയദാർഢ്യം, ഏത് പ്രതിസന്ധിയെയും അഭിമുഖീകരിക്കാനുള്ള സന്നദ്ധത, ഇതിന്റെയെല്ലാം ചുരുക്കപ്പേരാണ് ഇ കെ നായനാർ. ലോകത്തെവിടെയുമുള്ള മലയാളികളുടെ മനസ്സിലെ നിത്യസ്നേഹ സാന്നിധ്യമായ നായനാരുടെ സ്മരണദിനമാണിന്ന്.

സംസ്ഥാനമാകട്ടെ, എൽഡിഎഫ് ആകട്ടെ, സിപിഐ എം ആകട്ടെ ഒരു പ്രതിസന്ധിയെയോ വിഷമഘട്ടത്തെയോ നേരിടുമ്പോൾ അതിനെ മറികടക്കാനുള്ള പതറാത്ത കമ്യൂണിസ്റ്റ് ധീരതയായിരുന്നു ഇന്ത്യയിലെ പ്രമുഖ കമ്യൂണിസ്റ്റ് നേതാക്കളിലൊരാളായിരുന്ന സഖാവ്.

ആ പാതയിലൂടെ മുന്നേറിയാണ് കൂടുതൽ ഉയർന്നതലത്തിൽ പിണറായി വിജയൻ സർക്കാർ കൊറോണ വിപത്തിനെ നേരിടുന്നത്. കേരളത്തിൽ മൂന്നുതവണയായി മുഖ്യമന്ത്രിയായി, ഏറ്റവും കൂടുതൽ കാലം സംസ്ഥാനത്തെ നയിച്ച ഭരണാധിപനായ നായനാരുടെ സ്മരണയ്ക്ക് ഈ ഘട്ടത്തിൽ കൂടുതൽ പ്രസക്തിയുണ്ട്.

കൊറോണ പ്രതിരോധത്തിൽ കേരളം ആർജിച്ച നേട്ടത്തിൽ 1957 മുതലുള്ള എല്ലാ ഭരണങ്ങൾക്കും സാമൂഹ്യ–- രാഷ്ട്രീയ പ്രസ്ഥാനങ്ങൾക്കും ചെറുതും വലുതുമായ പങ്കുണ്ട്. എന്നാൽ, ഇന്നത്തെ നിലയിൽ നമ്മുടെ പൊതുജനാരോഗ്യ സംവിധാനത്തെ വളർത്തിയതിലും ആരോഗ്യസംരക്ഷണത്തിൽ ജനപങ്കാളിത്തം ഉറപ്പിച്ചതിലും ഇ എം എസിന്റെ ഉൾപ്പെടെയുള്ള കമ്യൂണിസ്റ്റ് നേതൃഭരണങ്ങളുടെ പങ്ക് സമാനതകളില്ലാത്തതാണ്.

നമ്മുടെ പൊതുജനാരോഗ്യം ശക്തിപ്പെടുത്തുന്നതിൽ അധികാര വികേന്ദ്രീകരണ ഭരണസംവിധാനത്തെ കാര്യക്ഷമമായി ബന്ധിപ്പിച്ചത് 1996ലെ നായനാർ സർക്കാരാണ്. പ്രാഥമിക ആരോഗ്യകേന്ദ്രംമുതൽ സർക്കാർ ജില്ലാ ഗവ. ആശുപത്രികൾവരെ തദ്ദേശഭരണ സ്ഥാപനങ്ങളുടെ നിയന്ത്രണത്തിൽ കൊണ്ടുവന്നത് ആ സർക്കാരാണ്. കുടുംബശ്രീയും അന്നത്തെ ഭരണത്തിന്റെ സൃഷ്ടിയാണ്.

കൊറോണയെ ചെറുക്കുന്നതിൽ ആരോഗ്യമേഖലയും കുടുംബശ്രീയും പ്രധാന ഘടകങ്ങളാണ്. ഈ നേട്ടത്തിലേക്ക്‌ എൽഡിഎഫ് സർക്കാരിനെ നയിച്ച നായനാരെ നമുക്ക് കൃതജ്ഞതാപൂർവം ഓർമിക്കാം.

കേരള ജനതയുടെ ജീവിതത്തെ പുതുക്കിപ്പണിത കമ്യൂണിസ്റ്റ് നേതാക്കളിൽ പ്രധാനിയും മികച്ച ഭരണാധികാരിയുമായിരുന്നു സഖാവ്. കമ്യൂണിസ്റ്റ് നേതാവ്, സമരനായകൻ, പാർലമെന്റേറിയൻ, പത്രാധിപർ, എഴുത്തുകാരൻ, പ്രാസംഗികൻ തുടങ്ങിയ നിലകളിലെല്ലാം അനന്യമായ ശൈലിയായിരുന്നു അദ്ദേഹത്തിന്റേത്. അതാണ് അദ്ദേഹത്തെ ജനങ്ങളുടെ പ്രിയങ്കരനാക്കിയത്.

പാർടി അച്ചടക്കം പാലിക്കുന്നതിൽ കർക്കശക്കാരനായിരുന്നു. നാടിന്റെ മാറ്റത്തിനും പുരോഗതിക്കും കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ ശക്തി അനിവാര്യമാണെന്നും അതിന് പാർടിയിലെ അച്ചടക്കം പ്രധാനമാണെന്നും അദ്ദേഹം കണ്ടു. ജനങ്ങളോടുള്ള, പ്രത്യേകിച്ച് പതിത വിഭാഗങ്ങളോടുള്ള കൂറായിരുന്നു ഭരണാധികാരിയെന്ന നിലയിൽ അദ്ദേഹത്തിന്റെ മുഖമുദ്ര.

ഏറ്റവും കൂടുതൽ കാലം സംസ്ഥാനം ഭരിച്ച മുഖ്യമന്ത്രിയെന്ന വിശേഷണം കേവലം ഒരു അലങ്കാരമായല്ല അദ്ദേഹം കണ്ടത്. കർഷകത്തൊഴിലാളികൾക്ക് പെൻഷൻ നൽകിയതിലൂടെ ഇന്ത്യയിൽതന്നെ പുതുമാതൃക സൃഷ്ടിച്ചു. വൈദ്യുതി മിച്ച സംസ്ഥാനമാക്കി മാറ്റി. ജനകീയാസൂത്രണം, സാക്ഷരതായജ്ഞം, മാവേലി സ്റ്റോർ തുടങ്ങിയ ഒട്ടേറെ കാര്യങ്ങൾ നായനാർ സർക്കാരിന്റെ കാലത്ത് നടപ്പാക്കി.

പതിനാറ് വർഷംമുമ്പ് നായനാർ നമ്മെ വിട്ടുപിരിഞ്ഞു. അസുഖബാധിതനായി തിരുവനന്തപുരം എ കെ ജി ക്വാർട്ടേഴ്സിൽനിന്ന്‌ ഡൽഹിയിലേക്ക്‌ ചികിത്സയ്ക്ക് പുറപ്പെടുമ്പോൾ നൽകിയ യാത്രാമൊഴി ഇപ്പോഴും ജനങ്ങളുടെ മനസ്സിൽ പച്ചപിടിച്ച്‌ നിൽപ്പുണ്ട്. “ഓൾ റൈറ്റ്! താങ്ക് യു, താങ്ക് യു ഓൾ !’ എന്ന് കൈവീശി വിടപറഞ്ഞുപോയ ആ ദൃശ്യം മായാത്തതാണ്.

നായനാർ വിട്ടുപിരിഞ്ഞ 2004 മെയ് 19ലെ സന്ധ്യമുതൽ പയ്യാമ്പലത്തെ ചിതയിലെരിഞ്ഞ മെയ് 21 രാത്രിവരെ കേരളം കണ്ണീരണിഞ്ഞതും വിങ്ങിപ്പൊട്ടിയതും ചരിത്രം. അത്രയധികം ജനപ്രീതി നേടിയ കമ്യൂണിസ്റ്റായിരുന്നു അദ്ദേഹം. ജീവിതകാലം മുഴുവൻ നായനാർക്ക് ജനങ്ങളുമായുള്ള ബന്ധം ഊർജസ്വലതയും വാത്സല്യവും നിറഞ്ഞതായിരുന്നു.

മൊറാഴയിൽ ഗോവിന്ദൻ നമ്പ്യാരുടെയും ഏറമ്പാല നാരായണിയമ്മയുടെയും മൂന്ന് മക്കളിൽ രണ്ടാമനായി 1919 ഡിസംബർ ഒമ്പതിന്‌ ഏറമ്പാല കൃഷ്ണൻ നായനാർ എന്ന ഇ കെ നായനാർ കല്യാശ്ശേരിയിൽ ജനിച്ചു. സമരച്ചൂളയിൽ ഉരുകിത്തെളിഞ്ഞ സമരധീരനായി നായനാർ വളർന്നത് വരുംതലമുറകൾ പഠിക്കേണ്ട ഏടാണ്. സ്കൂളിൽ പഠിക്കുമ്പോൾത്തന്നെ ബാലസംഘത്തിലൂടെ കോൺഗ്രസ് പ്രസ്ഥാനത്തിലെത്തി.

കല്യാശ്ശേരി ഹയർ എലിമെന്ററി സ്കൂളിൽ ദളിത്‌ കുട്ടികൾക്ക് പ്രവേശനം നിഷേധിച്ചതിനെതിരെ കേളപ്പന്റെ നേതൃത്വത്തിൽ എ കെ ജിയും കെ പി ആറുമൊത്ത് നായനാർ സമരത്തിനിറങ്ങി. കോൺഗ്രസ് പ്രസിഡന്റായിരുന്ന രാജേന്ദ്രപ്രസാദ് 1935ൽ മലബാറിൽ വന്നപ്പോൾ നായനാരുടെ നേതൃത്വത്തിൽ വിദ്യാർഥികൾ കല്യാശ്ശേരിയിൽ സ്വീകരണം നൽകി.

“നീ നാടിന്റെ അഭിമാനമാകും’ നായനാരുടെ ഇളംകൈ കുലുക്കി രാജേന്ദ്രപ്രസാദ് അഭിനന്ദിച്ചു. രാഷ്‌ട്രീയ പ്രവർത്തനത്തിൽ കൂടുതൽ സജീവമായപ്പോൾ യാഥാസ്ഥിതികനായ അച്ഛൻ പൊതിരെ തല്ലി. അച്ഛന്റെ മനോഭാവത്തോട് വിയോജിച്ച് ആ മകൻ, അമ്മയുടെ പെട്ടിയിൽനിന്ന്‌ മോഷ്ടിച്ച ഒന്നര രൂപയുമായി തീവണ്ടി കയറി മംഗലാപുരത്ത് പഠിക്കുന്ന ജ്യേഷ്‌ഠന്റെ അടുത്തെത്തി. അതോടെ മകനെ തല്ലി നേരെയാക്കാമെന്ന വാശി അച്ഛൻ ഉപേക്ഷിച്ചു.

1940ന് മുമ്പുതന്നെ കോൺഗ്രസ് സോഷ്യലിസ്റ്റ് പാർടിയിൽ. തുടർന്ന്, കമ്യൂണിസ്‌റ്റ്‌ പാർടിയിൽ. സംഘടനാ പ്രവർത്തനം സജീവമായതോടെ വിദ്യാഭ്യാസം മുടങ്ങി. പാപ്പിനിശ്ശേരി ആറോൺമിൽ തൊഴിലാളികൾക്കിടയിൽ പ്രവർത്തിക്കാൻ പി കൃഷ്ണപിള്ള നിയോഗിച്ചതോടെ പോരാട്ടങ്ങളുടെ പരമ്പരയായി നായനാരുടെ ജീവിതം മാറി. 1940 ഏപ്രിലിൽ നടന്ന തൊഴിലാളി പണിമുടക്ക് ആദ്യ ജയിൽവാസത്തിന് കാരണമായി.

ആറുമാസത്തെ ജയിൽശിക്ഷയായിരുന്നു. ശിക്ഷ കഴിഞ്ഞ് പുറത്തുവരുമ്പോൾ മൊറാഴ സംഭവത്തിലെ നേതാക്കളിലൊരാളായി. മൊറാഴയിലെ പ്രതിഷേധപ്രകടനം മർദകവീരൻമാരായ സബ് ഇൻസ്പെക്ടർ കുട്ടികൃഷ്ണമേനോന്റെയും മറ്റൊരു പൊലീസുകാരന്റെയും മരണത്തിൽ കലാശിച്ചു.

കെ പി ആറിനൊപ്പം പോരാട്ടത്തിൽ മുൻനിരയിലുണ്ടായിരുന്ന നായനാർ കർണാടകത്തിൽ ഒളിവിൽ പോയി. ആ കേസിൽ കെ പി ആറിനെ തൂക്കിക്കൊല്ലാൻ വിധിച്ചു. പക്ഷേ, പ്രതിഷേധം ദേശീയമായി ശക്തമായതോടെ ശിക്ഷ ജീവപര്യന്തമാക്കി.

കർഷകമർദനത്തിൽ പ്രതിഷേധിച്ച് 1941 മാർച്ചിൽ കയ്യൂരിൽ നടന്ന പ്രകടനത്തിനുനേരെ പരാക്രമം കാട്ടിയ സുബ്ബരായൻ എന്ന പൊലീസുകാരൻ പുഴയിൽ ചാടി മരിക്കാനിടയായി. പക്ഷേ, അത് കൊലക്കേസായപ്പോൾ അതിൽ നായനാർ മൂന്നാംപ്രതിയായി.

വീണ്ടും ഒളിവിൽ. ഈ കാലയളവിലാണ് സുകുമാരൻ എന്ന വ്യാജപ്പേരിൽ കേരളകൗമുദിയിൽ തിരുവനന്തപുരത്ത് പത്രപ്രവർത്തകനായി പണിയെടുത്തത്. പിന്നീട് ദേശാഭിമാനിയിലും പത്രപ്രവർത്തകനായി. ഇന്ത്യക്ക്‌ സ്വാതന്ത്ര്യം കിട്ടുംമുമ്പ് ആറുവർഷം ഒളിവുജീവിതം നയിച്ചു. ഇന്ത്യക്ക്‌ സ്വാതന്ത്ര്യം കിട്ടിയശേഷവും സമരങ്ങൾക്കും ഒളിവുജീവിതത്തിനും കുറവുണ്ടായില്ല.

തികച്ചും ത്യാഗോജ്വലമായ സമര–-സംഘടനാ ജീവിതം നയിച്ച നായനാർ, ഇന്ത്യയിലെ കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ മുൻനിര നേതാക്കളിലൊരാളായിരുന്നു. 1955 വരെ പാർടി കണ്ണൂർ താലൂക്ക് സെക്രട്ടറിയായിരുന്നു. 1956 മുതൽ 1967 വരെ കോഴിക്കോട് ജില്ലാ സെക്രട്ടറി. അവിഭക്ത കമ്യൂണിസ്റ്റ് പാർടിയുടെ സംസ്ഥാന എക്സിക്യൂട്ടീവിലും ദേശീയ കൗൺസിലിലും അംഗമായിരുന്നു.

റിവിഷനിസത്തിനെതിരായ സമരത്തിൽ ദേശീയ കൗൺസിലിൽനിന്ന് 1964ൽ ഇറങ്ങിപ്പോന്ന 32 സഖാക്കളിൽ നായനാരുമുണ്ടായിരുന്നു. ദേശാഭിമാനിയെ തന്റെ ജീവശ്വാസമായി അദ്ദേഹം കണ്ടു. “ഞാൻ മരിച്ചാൽ എന്റെ അന്ത്യയാത്രയിൽ അവസാനം വായിച്ച ദേശാഭിമാനി എന്റെ നെഞ്ചോട് ചേർത്തുവയ്ക്കണം’ എന്ന് നായനാർ ശാരദ ടീച്ചറിനോട് പറഞ്ഞതിൽ തെളിയുന്നത് കമ്യൂണിസ്റ്റ് ജിഹ്വയെ ഒരു കമ്യൂണിസ്റ്റുകാരൻ എത്രമാത്രം ഇഷ്ടപ്പെടണമെന്ന സന്ദേശമാണ്. 1970 ൽ സിപിഐ എം മുഖമാസികയായി “ചിന്ത’ മാറിയപ്പോൾ അതിന്റെ പത്രാധിപരായത് നായനാരായിരുന്നു.

സി എച്ച് കണാരന്റെ നിര്യാണത്തെത്തുടർന്ന് 1972ൽ നായനാർ സംസ്ഥാന സെക്രട്ടറിയായി. 1980ൽ മുഖ്യമന്ത്രിയാകുന്നതുവരെ ആ സ്ഥാനത്ത് തുടർന്നു. 1992ൽ വീണ്ടും സംസ്ഥാന സെക്രട്ടറിയായി. പിന്നീട് മുഖ്യമന്ത്രിയായപ്പോൾ ആ സ്ഥാനമൊഴിഞ്ഞു. സിപിഐ എം രൂപീകരണ കാലംമുതൽ കേന്ദ്ര കമ്മിറ്റിയംഗമായിരുന്ന സഖാവ് 1998ൽ പൊളിറ്റ് ബ്യൂറോ അംഗമായി. പാർടി സംസ്ഥാന സെക്രട്ടറിയായി 11 വർഷം പ്രവർത്തിച്ചു.

പാവങ്ങളോടുള്ള സ്നേഹവും നാടിന്റെ വികസനത്തിനുള്ള കരുതലും കാത്ത നായനാർ സർക്കാരുകൾ ക്രമസമാധാനപാലനത്തിൽ മുന്നിലായിരുന്നു. എന്നാൽ, കണ്ണൂർ ഉൾപ്പെടെ ക്രമസമാധാനത്തകർച്ചയെന്ന് മുറവിളിയുയർത്തി ആർഎസ്എസും യുഡിഎഫും ദേശവ്യാപകമായി പ്രശ്നങ്ങൾ സൃഷ്ടിച്ചിരുന്നു.

മുഖ്യമന്ത്രിയായിരുന്ന നായനാരെ ഡൽഹി കേരള ഹൗസിൽ തടയാൻ കാവിസംഘം അന്ന് വിഫലശ്രമം നടത്തിയിരുന്നു. കമ്യൂണിസ്റ്റ് പാർടിയുടെ മുഖ്യമന്ത്രിമാരെ ഒറ്റപ്പെടുത്തുന്നതിനുള്ള കള്ളപ്രചാരണത്തിലും കുതന്ത്രങ്ങളിലും കമ്യൂണിസ്റ്റ് വിരുദ്ധശക്തികൾ ഇന്നും പിന്നിലല്ല. അന്ന് നായനാരെ ആയിരുന്നെങ്കിൽ ഇന്ന് മുഖ്യമന്ത്രി പിണറായി വിജയനെതിരെയായി.

കൊറോണ ദുരന്തത്തെപ്പോലും നവഉദാരവൽക്കരണത്തിന്റെയും സ്വകാര്യവൽക്കരണത്തിന്റെയും നയങ്ങൾ തീവ്രമായി നടപ്പാക്കുന്നതിനുള്ള അവസരമാക്കി മാറ്റിയിരിക്കുകയാണ് മോഡി സർക്കാർ. ഇതിനെതിരെ ജനമനസ്സുകളെ സജീവമാക്കാൻ നായനാർസ്മരണ പ്രചോദനമാകും. നായനാർ നമുക്കൊപ്പമില്ലെങ്കിലും സഖാവ് ജീവിച്ചുകാട്ടിയ ആദർശങ്ങൾ കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിനൊപ്പമുണ്ട്.

ഇന്ന് നമ്മുടെ നാടും ലോകവും കോവിഡ് –-19 എന്ന മഹാമാരിക്കെതിരായ യുദ്ധത്തിലാണ്. ഈ യുഗത്തിൽ മാനവരാശിയുടെ വിജയത്തിനായി കരുത്തുറ്റ ചുവടുവയ്പുകൾ നടത്തുന്ന പിണറായി സർക്കാർ ലോകമാതൃകയാണ്. ഈ സർക്കാരിന്റെ പ്രവർത്തനങ്ങൾക്ക് കരുത്തുപകരാനും കോവിഡ് ദുരന്തത്തെ അതിജീവിക്കാനുമുള്ള മഹത്തായ യജ്ഞത്തിൽ പങ്കാളിയായി നായനാരുടെ ഓർമ നമുക്ക് പുതുക്കാം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News