വിദ്യാര്‍ഥികളുള്‍പ്പെടെ മലയാളികളുമായി ദില്ലിയില്‍ നിന്നും സ്പെഷ്യല്‍ ട്രെയിന്‍ നാളെ പുറപ്പെടും

ദില്ലി: ദില്ലിയിലും സമീപ സംസ്ഥാനങ്ങളിലും കുടുങ്ങിയ വിദ്യാര്‍ഥികടക്കമുള്ള മലയാളികളുമായി കേരളത്തിലേയ്ക്കുള്ള സ്പെഷ്യല്‍ ട്രെയിന്‍ ബുധനാഴ്ച വൈകിട്ട് ആറിന് ന്യൂഡല്‍ഹി റെയില്‍വേ സ്റ്റേഷനില്‍ നിന്ന് പുറപ്പെടും. സംസ്ഥാന സര്‍ക്കാരിന്റെ ആവശ്യപ്രകാരം നോണ്‍ എസി ട്രെയിനാണ് സര്‍വീസ് നടത്തുക.

നോര്‍ക്ക തയാറാക്കിയ അന്തിമ പട്ടികയില്‍ 1304 പേരുണ്ട്. 971 പേര്‍ ഡല്‍ഹിയില്‍ നിന്നും 333 പേര്‍ ഉത്തര്‍പ്രദേശ്, ജമ്മു കാശ്മീര്‍, ഹരിയാന, ഹിമാചല്‍ പ്രദേശ്, ഉത്തരാഖണ്ഡ് എന്നിവിടങ്ങളില്‍ നിന്നുമാണുള്ളത്. ഓണ്‍ലൈനായി നോര്‍ക്കയിലും സ്‌ക്രീനിങ് സെന്ററുകളില്‍ നേരിട്ടും പണമടയ്ക്കാം.

ഡല്‍ഹിയില്‍ നിന്നുള്ള യാത്രക്കാര്‍ ബുധനാഴ്ച രാവിലെ ഒമ്പതിന് പരിശോധനയ്ക്കായി നിഷ്‌കര്‍ഷിച്ചിട്ടുള്ള സ്‌ക്രീനിംഗ് സെന്ററുകളിലെത്തണം. ജില്ലാടിസ്ഥാനത്തിലുള്ള 12 സ്‌ക്രീനിംഗ് സെന്ററുകളില്‍നിന്ന് ഇവരെ ഡല്‍ഹി സര്‍ക്കാര്‍ ഏര്‍പ്പെടുത്തുന്ന വാഹനങ്ങളില്‍ റെയില്‍വേ സ്റ്റേഷനില്‍ എത്തിക്കും.

മറ്റ് സംസ്ഥാനങ്ങളില്‍ നിന്നുള്ളവര്‍ അതത് സര്‍ക്കാരുകളുടെ നിര്‍ദ്ദേശം പാലിച്ച് എക്സിറ്റ് പാസുമായി കാനിംഗ് റോഡിലുള്ള കേരള സ്‌കൂളില്‍ എത്തി സ്‌ക്രീനിംഗിന് എത്തണം. സ്‌ക്രീനിംഗിനു ശേഷം ഇവര്‍ വന്ന വാഹനത്തില്‍ തന്നെ റെയില്‍വേ സ്റ്റേഷനില്‍ എത്തണം. ടിക്കറ്റിനുള്ള പണം ഓണ്‍ലൈനായി അടയ്ക്കാന്‍ കഴിയാത്തവര്‍ക്ക് സ്‌ക്രീനിംഗിന് ഹാജരാകുന്ന സെന്ററില്‍ നേരിട്ടടയ്ക്കാനും നോര്‍ക്ക സംവിധാനം ഒരുക്കി.

ഹിമാചല്‍പ്രദേശ്, ജമ്മു കാശ്മീര്‍, ഉത്തരാഖണ്ഡ് എന്നിവിടങ്ങളില്‍ നിന്നുള്ളവര്‍ക്കായി ഒരു കൗണ്ടറാണുള്ളത്. ഇവര്‍ രാവിലെ 10ന് കൗണ്ടറില്‍ എത്തണം. ഹരിയാനയ്ക്കായുള്ള കൗണ്ടറില്‍ 11 മുതലും യുപിയ്ക്കുള്ള കൗണ്ടറില്‍ 12 മുതലും ടിക്കറ്റുകള്‍ വിതരണം ചെയ്യും. 975 രൂപയാണ് അടയ്ക്കേണ്ടത്.

കേരള സ്‌കൂളില്‍ എത്തുന്നവര്‍ക്ക് അന്നേ ദിവസത്തെ ഭക്ഷണം ഡല്‍ഹിയിലെ മലയാളി സംഘടനകളും അതത് ജില്ലകളിലെ സ്‌ക്രീനിംഗ് സെന്ററുകളില്‍ എത്തുന്നവര്‍ക്ക് ഡല്‍ഹി സര്‍ക്കാരും നല്‍കും. യാത്രക്കാര്‍ രണ്ടു ദിവസത്തെ യാത്രയ്ക്കുള്ള ഭക്ഷണവും വെള്ളവും സാനിറ്റൈസര്‍, മാസ്‌ക് തുടങ്ങിയവയും കരുതണം. ട്രെയിനിനകത്തും പുറത്തും സാമൂഹിക അകലം പാലിക്കണം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News