ഫെയ്‌സ്‌ബുക്കിൽ തെറിവിളി നടത്തിയെന്ന പരാതിയിൽ കെപിസിസി വൈസ് പ്രസിഡന്റ് വി ഡി സതീശൻ എംഎൽഎക്കെതിരായ കുരുക്ക് മുറുകുന്നു. സിപിഐ എം പ്രവർത്തകനായ സലാം നൊച്ചിലകത്താണ് ഡിജിപിക്കും മുഖ്യമന്ത്രിക്കും ഐടി സെല്ലിനും പറവൂർ പൊലീസിനും പരാതി നൽകിയത്. ഇതുകൂടാതെ ഫെയ്‌സ്‌ബുക്ക് പരാമർശത്തിന് ഇരയായ യുവതിയുടെ പരാതിയിൽ വി ഡി സതീശനെതിരെ വനിതാ കമീഷനും കേസെടുത്തിട്ടുണ്ട്.
കമന്റ് ഇട്ടത് താനല്ലെന്നും ഫെയ്‌സ്‌ബുക്ക് അക്കൗണ്ട് ആരോ ഹാക്ക് ചെയ്തെന്നുമാണ് സതീശന്റെ മറുപടി. തെറിപറയുന്ന കമന്റിന്റെ സ്‌ക്രീൻഷോട്ടും സോഷ്യൽമീഡിയയിൽ വ്യാപകമായി പ്രചരിച്ചു. എന്നാലിത് സിപിഐ എം പ്രവർത്തകർ വ്യാജമായി തയ്യാറാക്കിയതാണെന്നായിരുന്നു വാദം.
പല ഫോണുകളിൽനിന്ന് പലസമയങ്ങളിൽ എടുത്ത സ്‌ക്രീൻഷോട്ടുകൾ പ്രചരിച്ചതോടെ അതും പൊളിഞ്ഞു. വി ഡി സതീശൻ നിശ്ചയിക്കുന്ന സമയത്ത് സൈബർ വിദഗ്‌ധരുടെയും മാധ്യമപ്രവർത്തകരുടെയും സാന്നിധ്യത്തിൽ വിവരങ്ങൾ പരിശോധിക്കാൻ തയ്യാറുണ്ടോയെന്ന ഡിവൈഎഫ്‌ഐയുടെ ചോദ്യത്തിന് സതീശൻ മറുപടി പറഞ്ഞില്ല.
ശിവരാമൻ പറവൂർ എന്ന വ്യാജ ഐഡി ദിവസങ്ങളോളം സതീശന്റെ പേജിൽ കമന്റ് ബോക്സിൽ സ്ത്രീത്വത്തെ അപമാനിക്കുന്ന തരത്തിൽ തെറിവിളി നടത്തുന്നുതായും ആരോപണമുയർന്നു. എന്നാലിത് ബ്ലോക്ക് ചെയ്തില്ല. ശിവരാമൻ പറവൂർ, സതീശന്റെതന്നെ വ്യാജ അക്കൗണ്ടാണെന്നാണ് ആരോപണം.
ശിവരാമനെക്കുറിച്ച് ഒരു വിവരങ്ങളും ലഭ്യമല്ലാത്തതും അക്കൗണ്ടിന്റെ ദുരൂഹത വർധിപ്പിക്കുന്നു. മുമ്പും ഇതുപോലെ പല അക്കൗണ്ടുകളിൽനിന്ന് സതീശനെ എതിർക്കുന്നവർക്കെതിരെ അശ്ലീല കമന്റുകൾ വന്നിരുന്നു. എന്നാൽ കമന്റുകളുടെ ഉടമകളെക്കുറിച്ച് കേട്ടുകേൾവിപോലുമില്ല.
മുമ്പ് മന്ത്രി ജെ മേഴ്‌സിക്കുട്ടിഅമ്മയെ അധിക്ഷേപിച്ചതിന് സതീശന്റെ സ്റ്റാഫായ നിസാർ പേരൂർക്കട എന്നയാൾക്കെതിരെ നടപടി എടുത്തിരുന്നു. പേഴ്‌സണൽ സ്റ്റാഫുകളെയും വ്യാജ പ്രൊഫൈലുകൾ ഉപയോഗിച്ച് ഇത്തരത്തിൽ അസഭ്യവർഷം നടത്തുന്നത് സതീശന്റെ പതിവുരീതിയാണെന്നും ആരോപണമുണ്ട്.
കൈരളി ന്യൂസ് വാട്സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here