ബംഗാളിലും ഒഡീഷയിലും കനത്ത നാശം വിതച്ച് എംഫാന്‍ ചുഴലിക്കാറ്റ് തീരം തൊട്ടു

ദില്ലി: പശ്ചിമ ബംഗാളിലും ഒഡീഷയിലും കനത്ത നാശം വിതച്ച് എംഫാന്‍ ചുഴലിക്കാറ്റ് തീരം തൊട്ടു.170 കിലോമീറ്റര്‍ വേഗതയില്‍ ആഞ്ഞടിക്കുന്ന കാറ്റില്‍ പശ്ചിമബംഗാളിലെ തീരദേശമേഖലയിലെ വൈദ്യുതി വിതരണ ലൈനുകളും ആശയവിനിമയ സംവിധാനങ്ങളും താറുമാറായി. അഞ്ച് മീറ്റര്‍ ഉയരത്തില്‍ തിരമാലകള്‍ ആഞ്ഞടിക്കുന്നു. ഇന്ന് രാത്രിയും നാളെ പുലര്‍ച്ചയും നിര്‍ണ്ണായകം. ഒഡീഷയില്‍ കെട്ടിടം തകര്‍ന്ന് ഒരു സ്ത്രീയടക്കം രണ്ട് പേര്‍ മരിച്ചു.

പശ്ചിമബംഗാളുമായി അതിര്‍ത്തി പങ്കിടുന്ന ഒഡീഷയിലെ ബാലസൂര്‍ ജില്ലയും, പശ്ചിമ ബംഗാളിലെ സുന്ദര്‍ബന്‍ പ്രദേശങ്ങളും താറുമാറാക്കി ഉച്ചയ്ക്ക് 2.30 ഓട് കൂടിയാണ് എംഫാന്‍ ചുഴലിക്കാറ്റ് തീരത്തേറി തുടങ്ങിയത്. മണിക്കൂറില്‍ 22 കിലോമീറ്റര്‍ വേഗത്തില്‍ മാത്രം മുന്നോട്ട് നീങ്ങുന്ന കാറ്റിന്റെ തീവ്രത 170 കിലോമീറ്റര്‍ ആണ്. ഇനിയും വര്‍ദ്ധിച്ച് 190 കിലോമീറ്റര്‍ വരെയാകും.

കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ് പ്രകാരം അര്‍ദ്ധരാത്രിയും നാളെ പുലര്‍ച്ചയും ചുഴലിക്കാറ്റ് പശ്ചിമബംഗാളിലൂടെ മുന്നേറും. തുടര്‍ന്ന് ബംഗ്ലാദേശിലേയ്ക്ക്. കാറ്റിന്റെ ദിശാപഥത്തിലുള്ള കോല്‍ക്കത്തയടക്കമുള്ള അഞ്ച് ജില്ലകള്‍ക്ക് ഇനിയുള്ള മണിക്കൂറുകള്‍ നിര്‍ണ്ണായകം. 24 പര്‍ഗാനാസ് നോര്‍ത്തും സൗത്തും, ഈസ്റ്റ് മിഡ്നാപൂര്‍, ഹൗറ,ഹൂഗ്ലി തുടങ്ങിയ ജില്ലകളിലും കാറ്റും മഴയും കനത്ത നാശം വിതയ്ക്കുന്നു.

നിരവധി വീടുകള്‍ തകര്‍ന്നു, റയില്‍,വ്യോമഗതാഗതം നിറുത്തി വച്ചു. ലൈനുകള്‍ പൊട്ടിവീണു വൈദ്യൂതി വിതരണം താറുമാറായതോടെ പലമേഖലകളും ഒറ്റപ്പെട്ടു. ആശയവിനിമയ സംവിധാനങ്ങളും തകര്‍ന്നു.ഒഡീഷയില്‍ വീട് തകര്‍ന്ന് ഒരു സ്ത്രീ മരിച്ചു. രണ്ട് ലക്ഷം പേരെ ഒഡീഷയിലും മൂന്ന് ലക്ഷത്തോളം പേരെ പശ്ചിമ ബംഗാളിലും മാറ്റിപാര്‍പ്പിച്ചു.

മുന്‍ കരുതലുകള്‍ സ്വീകരിച്ചതിനാല്‍ ആളപായം കുറയും. പക്ഷെ റോഡ് അടക്കമുള്ള അടിസ്ഥാന സൗകര്യങ്ങള്‍ തകരും. തിരമാലകള്‍ അഞ്ച് മീറ്റര്‍ ഉയരത്തില്‍ വരെ ആഞ്ഞടിക്കുന്നു. ദേശിയ ദുരന്ത നിവാരണ സേനയുടെ നാല്‍പ്പത് സംഘങ്ങളെ ഇരുസംസ്ഥാനങ്ങളിലും വിന്യസിച്ചിട്ടുണ്ട്.കരസേന,നാവികസേന എന്നിവരും രക്ഷാദൗത്യത്തിനായി സജമായിട്ടുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here