കാലവർഷം തുടങ്ങാൻ ആഴ്‌ചകൾമാത്രം ശേഷിക്കെ മഴക്കെടുതികൾ നേരിടാൻ സംസ്ഥാനം സജ്ജമായി. സംസ്ഥാനതല അടിയന്തരഘട്ട കാര്യനിർഹണ കേന്ദ്രം ജൂൺ ഒന്നിന് പ്രവർത്തനം തുടങ്ങും. കാലവർഷത്തിനു മുന്നോടിയായി വിവിധ സേനാവിഭാഗങ്ങളുടെയും വകുപ്പുകളുടെയും തലവന്മാർ പങ്കെടുത്ത യോഗത്തിലാണ് തീരുമാനം. കോവിഡ് സാഹചര്യംകൂടി കണക്കിലെടുത്ത് ക്യാമ്പുകൾ ഒരുക്കും.
തദ്ദേശസ്ഥാപനങ്ങളുടെയും വിവിധ വകുപ്പുകളുടെയും സന്നദ്ധ സേനാംഗങ്ങളുടെയും സേനകളുടെയും സഹകരണത്തോടെയാകും മഴക്കെടുതികൾ നേരിടുക. സന്നദ്ധസേനയ്ക്കായി പ്രത്യേക ഡയറക്ടറേറ്റ് രൂപീകരിച്ച് മൂന്നു ലക്ഷത്തിലധികം സന്നദ്ധ സേനാംഗങ്ങളെ തയ്യാറാക്കി. ഇവർക്ക് ഓൺലൈൻ പരിശീലനം നൽകും. ഫയർ സ്റ്റേഷനുമായി ബന്ധപ്പെട്ടും സേനയെ സജ്ജമാക്കി.
കോട്ടയം ജില്ലയിൽ ദുരന്ത പ്രതികരണത്തിന് പ്രത്യേക കിറ്റുകളുമായി ‘ആപ്താ മിത്ര’ സംഘമുണ്ട്. ആവശ്യമെങ്കിൽ ഉപയോഗിക്കാൻ 150ലേറെ ഹെലി ലാൻഡിങ് സൈറ്റുകൾ കണ്ടെത്തി. സംസ്ഥാന റിലീഫ് കമീഷണറും റവന്യൂ, -ദുരന്തനിവാരണ പ്രിൻസിപ്പൽ സെക്രട്ടറിയുമായ ഡോ. വി വേണു അധ്യക്ഷനായി.
കാലാവസ്ഥാ നിരീക്ഷണകേന്ദ്രം ഡയറക്ടർ ഡോ. കെ സന്തോഷ്, കേരള ശാസ്ത്ര സാങ്കേതിക കൗൺസിൽ എക്സിക്യൂട്ടീവ് വൈസ് പ്രസിഡന്റ് ഡോ. കെ പി സുധീർ, സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി മെമ്പർ സെക്രട്ടറി ഡോ. ശേഖർ എൽ കുര്യാക്കോസ്, ലാൻഡ് റവന്യൂ കമീഷണർ സി എ ലത, വിവിധ കേന്ദ്രസേനാ വിഭാഗങ്ങളുടെ പ്രതിനിധികൾ, വകുപ്പുമേധാവികൾ എന്നിവർ പങ്കെടുത്തു.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here