കൊവിഡ് മഹാമാരിയും അടച്ചുപൂട്ടലും കാരണം ലോകത്ത് 6 കോടി ജനങ്ങൾ കൊടും പട്ടിണിയിലാകുമെന്ന് ലോകബാങ്ക്. ഇത് തടയാൻ അടിയന്തര സഹായമായി 100 വികസ്വര രാജ്യങ്ങൾക്കായി 16000 കോടി ഡോളർ(12 ലക്ഷം കോടി രൂപ) ലോകബാങ്ക് നൽകുമെന്ന് അറിയിച്ചു.
മഹാമാരിയും വികസിത രാജ്യങ്ങളുടെ സാമ്പത്തിക ഞെരുക്കവും കാരണം ഇതുവരെ പട്ടിണി നിർമാർജനത്തിനായി ചെയ്ത കാര്യങ്ങൾ വൃഥാവിലാകുമെന്ന് ലോകബാങ്ക് പ്രസിഡന്റ് ഡേവിഡ് മാൽപാസ് പറഞ്ഞു.
ലോകത്തിലെ 70 ശതമാനത്തോളം ജനങ്ങൾ ജീവിക്കുന്ന ഈ 100 രാജ്യങ്ങളിൽ 39 എണ്ണം സഹാറ മരുഭൂമിക്ക് തെക്കുള്ള സബ്‌സഹാറൻ ആഫ്രിക്കൻ രാജ്യങ്ങളാണ്. മൊത്തം പ്രോജക്ടിൽ മൂന്നിലൊന്നും ദുർബല, സംഘർഷബാധിത രാജ്യങ്ങളിലാണ്.
അഫ്‌ഗാനിസ്ഥാൻ, ഛാഡ്, ഹെയ്‌തി, നൈജർ എന്നിവ ഇതിലുൾപ്പെടും. 15 മാസം കൊണ്ട് നടപ്പാക്കുന്ന പദ്ധതി നാഴികക്കാവുമെന്ന് മാൽപാസ് പറഞ്ഞു. ഇതിലുൾപ്പെട്ട രാജ്യങ്ങളെ അവ നേരിടുന്ന ആരോഗ്യ, സാമ്പത്തിക, സാമൂഹ്യ ആഘാതങ്ങൾ മറികടക്കാൻ സഹായിക്കുന്ന തരത്തിലാണ് പദ്ധതിക്ക് രൂപം നൽകിയത്.
ഈ പദ്ധതി ആരോഗ്യരക്ഷാസംവിധാനങ്ങളെ ശക്തിപ്പെടുത്തുകയും ജീവൻരക്ഷാ ഉപകരണങ്ങളും മരുന്നുകളും സംഭരിക്കാൻ സഹായിക്കുകയും ചെയ്യും. ഇതിന് സമാന്തരമായി മറ്റ് ദാതാക്കൾക്കും ചേർന്ന് പദ്ധതി വിപുലീകരിക്കാം. സഹകരിക്കാൻ താൽപ്പര്യമുള്ള വ്യക്തികളെയും ബഹുരാഷ്‌ട്ര ബാങ്കുകളേയും സ്വാഗതം ചെയ്യുന്നതായി അദ്ദേഹം പറഞ്ഞു.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here