മലയാളത്തിന്റെ താരരാജാവിന് പിറന്നാള്‍ ആശംസയുമായി സിനിമാ ലോകം

മോഹൻലാലിന് അറുപത്. തോളൽപ്പം ചരിച്ച്, പതിഞ്ഞ ചുവടുകളും സരസസംഭാഷണവുമായി, താരമായല്ല വീട്ടുകാരനായി ഓരോ മലയാളിയുടെയും മനസ്സിൽ കുടിയേറിയ നടന്‍.

ചിരിക്കാനും കരയാനും ചിന്തിക്കാനും പ്രണയിക്കാനും തലമുറകളുടെ പാഠപുസ്തകം. അത്രമേൽ കേരളീയജീവിതത്തെ ആഴത്തിൽ സ്വാധീനിച്ച താരത്തിന്റെ പിറന്നാൾ, മഹാമാരിക്കാലത്തും ഓരോ മലയാളിവീട്ടകങ്ങളിലെ ആഘോഷംകൂടിയാണ്.

മലയാള സിനിമ നവതി പിന്നിട്ടപ്പോൾ മോഹൻലാലിന്‌​​ റൂബി ജൂബിലി; അഭിനയജീവിതത്തിന്റെ സാർഥകമായ 40 വർഷം.

1960 മെയ് 21ന് പത്തനംതിട്ടയിലെ ഇലന്തൂർ ഗ്രാമത്തിൽ ജനിച്ച മോഹൻലാൽ പഠിച്ചതും വളർന്നതും തിരുവനന്തപുരത്താണ്.

ആദ്യസിനിമ തിരനോട്ടം പിറന്നത് പതിനെട്ടാം വയസ്സിൽ. നവോദയയുടെ “മഞ്ഞിൽവിരിഞ്ഞപൂക്കളി'(1980)ലെ വില്ലൻ ക്രമേണ നായകനായി. പിന്നീടങ്ങോട്ട് നാലുദശാബ്ദമായി 380ലേറെ ചിത്രം.

ആറാം ക്ലാസിൽ പഠിക്കുമ്പോൾ എഴുപതുകാരന്റെ വേഷത്തിന് സ്‌കൂൾ നാടക പുരസ്‌കാരം വാങ്ങിയ കുട്ടിക്ക്‌ പിന്നെ അഞ്ച് ദേശീയ പുരസ്‌കാരം, ഒമ്പത് സംസ്ഥാന പുരസ്‌കാരം. മലയാളസിനിമയെ ഇരുനൂറ് കോടിക്ലബ്ബിലെത്തിച്ച വാണിജ്യവിജയങ്ങള്‍.

പത്മഭൂഷനും പത്മശ്രീയും നേടിയ ഏക അഭിനേതാവ്. ടെറിറ്റോറിയൽ സേനയിൽ ഓണററി ലെഫ്റ്റനന്റ് പദവി ലഭിക്കുന്ന ആദ്യ അഭിനേതാവ്. മലയാളി കാത്തു സൂക്ഷിക്കുന്ന മൂല്യങ്ങളുടെ ദൃശ്യവൽക്കരണമാണ് മോഹൻലാൽ സിനിമയിലും ജീവിതത്തിലും അനുവർത്തിക്കുന്നത്.

അവയവദാനത്തിനും വൈദ്യുതിസംരക്ഷണത്തിനും ഖാദിപുനരുജ്ജീവനത്തിനുമെല്ലാം സന്ദേശപ്രചാരകനാകാൻ ലാലുണ്ട്. എണ്ണമറ്റ കാരുണ്യപ്രവൃത്തികളിലൂടെ മലയാളക്കരയുടെ സ്നേഹക്കടം വീട്ടുന്നു. നിഷ്കളങ്കമായ ആവേശത്തോടെ ആരാധകർ കാത്തിരിക്കുന്നു പുത്തൻ വേഷപ്പകര്‍ച്ചകള്‍ക്കായ്.അറുപത് എന്നത് വെറും അക്കം മാത്രം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News