ആടുജീവിതം ചിത്രീകരണം പൂര്‍ത്തിയാക്കി ; പൃഥ്വിരാജും സംഘവും ഇന്ന് നാട്ടിലെത്തും

ആടുജീവിതം എന്ന സിനിമയുടെ ചിത്രീകരണം പൂര്‍ത്തിയാക്കി നടന്‍ പൃഥ്വിരാജും സംവിധായകന്‍ ബ്ലസിയും അടങ്ങുന്ന 58 അംഗ സംഘം ജോര്‍ദ്ദാനില്‍ നിന്നും ഇന്ന് നാട്ടിലെത്തും.

മാര്‍ച്ച് മാസത്തില്‍ ജോര്‍ദ്ദാനിലേക്ക് പോയ സംഘം കോവിഡ് വ്യാപനത്തെ തുടര്‍ന്ന് കര്‍ഫ്യൂ പ്രഖ്യാപിച്ചതോടെ ഷൂട്ടിംഗ് മുടങ്ങുകയും ഒറ്റപ്പെട്ടുപോകുകയും ചെയ്തിരുന്നു. തുടര്‍ന്ന് കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകളുടെ ഇടപെടലിനെ തുടര്‍ന്നാണ് ഷൂട്ടിംഗ് പൂര്‍ത്തിയാക്കി മടങ്ങാനായത്. രാവിലെ 7.15ന് ക്വാലാലംപുരില്‍ നിന്നുളള വിമാനത്തില്‍ സിനിമാ സംഘം കൊച്ചിയില്‍ വന്നിറങ്ങും.

ഏപ്രില്‍ എട്ടിനകം ചിത്രീകരണം പൂര്‍ത്തിയാക്കി തിരികെയെത്താമെന്ന ഷെഡ്യൂള്‍ പ്രകാരമായിരുന്നു മാര്‍ച്ച് ആദ്യവാരത്തോടെ പൃഥ്വിരാജും ബ്ലസിയും അടങ്ങുന്ന 58 അംഗ സംഘം ജോര്‍ദ്ദാനിലേക്ക് തിരിച്ചത്. മാര്‍ച്ച് അവസാനത്തോടെ കോവിഡ് വ്യാപനമുണ്ടാകുകയും ഏപ്രില്‍ ഒന്നിന് കര്‍ഫ്യൂവും പ്രഖ്യാപിച്ചതോടെ ഷൂട്ടിംഗ് മുടങ്ങി.

ജോര്‍ദ്ദാനിലെ ഷൂട്ടിംഗ് ലൊക്കേഷനായ വാദി റൂം എന്ന മരുഭൂമിയില്‍ കുടുങ്ങിയ സംഘം പിന്നീട് ഫിലിം ചേംബറിന് ഇ മെയില്‍ അയയ്ക്കുകയും കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകളെ സഹായം തേടുകയുമായിരുന്നു.

ജോര്‍ദ്ദാന്‍ ഭരണകൂടവുമായി ഇടപെട്ട് പൃഥ്വിരാജ് അടക്കമുളള സിനിമാ സംഘത്തെ സുരക്ഷിതയിടത്തേക്ക് മാറ്റി. പിന്നീട് ഏപ്രില്‍ 24 മുതല്‍ വീണ്ടും പ്രത്യേക അനുമതിയോടെ ഷൂട്ടിംഗ് പുനരാരംഭിക്കുകയും മേയ് 17ഓടെ പൂര്‍ത്തിയാക്കുകയും ചെയ്തു. ആടു ജീവിതം സിനിമയുടെ ജോര്‍ദ്ദാന്‍ ഷെഡ്യൂള്‍ പായ്ക്കപ് ചെയ്തതായി പൃഥ്വിരാജ് തന്നെയാണ് സോഷ്യല്‍ മീഡിയയിലൂടെ അറിയിച്ചത്.

ഒപ്പം സിനിമ പാക്ക് അപ് പറഞ്ഞതിന്‍റെ ഒരു ചിത്രവും പൃഥ്വി പങ്കുവെച്ചു. ബെന്യാമിന്‍റെ ആടുജീവിതം എന്ന നോവലിനെ ആസ്പദമാക്കിയാണ് പൃഥ്വിരാജ്- ബ്ലസി കൂട്ടുകെട്ടില്‍ സിനിമ ഒരുങ്ങുന്നത്. ചിത്രത്തിലെ നജീബ് എന്ന കഥാപാത്രത്തിനായി പൃഥ്വിരാജ് 30 കിലോ ഭാരവും കുറച്ചിരുന്നു.

സിനിമയുടെ പ്രധാനപ്പെട്ട ഭാഗങ്ങള്‍ ചിത്രീകരിക്കാനായിരുന്നു സംഘം ജോര്‍ദ്ദാന്‍ മരുഭൂമിയിലെത്തിയത്. കോറോണ സമയത്തും ഏറെ പ്രതിസന്ധികള്‍ തരണം ചെയ്താണ് ഷൂട്ടിംഗ് പൂര്‍ത്തിയാക്കി സംഘം നാട്ടിലേക്ക് മടങ്ങുന്നത്. നാട്ടിലെത്തുന്ന പൃഥ്വിരാജ് അടക്കമുളള സിനിമാ സംഘത്തിന് 14 ദിവസത്തെ ക്വാറന്‍റൈനും നിര്‍ദേശിച്ചിട്ടുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News