കൊവിഡ് പ്രതിരോധം: മരുന്നുല്‍പ്പാദനത്തില്‍ കെഎസ്ഡിപിയ്ക്ക് റെക്കോഡ്

തിരുവനന്തപുരം: കൊവിഡ് പ്രതിരോധത്തിന്റെ ഭാഗമായി കേരള സ്റ്റേറ്റ് ഡ്രഗ്സ് ആന്റ് ഫാര്‍മസ്യൂട്ടിക്കല്‍സ് ലിമിറ്റഡ് (കെഎസ്ഡിപി) രണ്ടര മാസം കൊണ്ട് മൂന്നിരട്ടി അവശ്യമരുന്നുകള്‍ ഉല്‍പാദിപ്പിച്ചു. മാര്‍ച്ച് മുതല്‍ മെയ് 18 വരെ 16 കോടി ടാബ്ലെറ്റ്, 2.66 കോടി കാപ്സ്യൂള്‍, 1.8 ലക്ഷം ലിറ്റര്‍ ഇഞ്ചക്ഷന്‍ മരുന്ന്, 1.8 ലക്ഷം പാക്കറ്റ് ഒആര്‍എസ് എന്നിവയാണ് നിര്‍മ്മിച്ചത്.

ആകെ 27 കോടിയോളം രൂപയുടെ ഉല്‍പ്പാദനം നടത്തി. നേരത്തെ, മാസം 2.5 കോടി ടാബ്ലെറ്റും 79 ലക്ഷം കാപ്സ്യൂളും മാത്രമാണ് സ്ഥാപനം നിര്‍മിച്ചിരുന്നത്. ആകെ 4 കോടി രൂപയുടെ മരുന്ന്.
കൊവിഡ് രോഗികള്‍ക്ക് ആവശ്യമായ പാരസെറ്റമോള്‍ (7.39 കോടി), സിട്രിസിന്‍ (2.55 കോടി), അംലോഡൈഫൈന്‍ (1.88 കോടി), മെറ്റ്ഫോര്‍മിന്‍ (1.14 കോടി) തുടങ്ങി 12 ഇനം ടാബ്ലെറ്റുകളും, അമോക്സിലിന്‍ (2.56 കോടി), ഒമെപ്രാസോള്‍ (5.3 ലക്ഷം) തുടങ്ങിയ നാലിനം കാപ്സ്യൂളുകളും പിപ്പെറാസിലിന്‍ ടസോബാക്ടം (1.36 ലക്ഷം ലിറ്റര്‍) സെഫിട്രിയാക്സോണ്‍ എന്നീ ഇഞ്ചക്ഷന്‍ മരുന്നുകളുമാണ് ഉല്‍പാദിപ്പിച്ചത്.

കേരള മെഡിക്കല്‍ സര്‍വീസസ് കോര്‍പ്പറേഷന് (കെ എം എസ് സി എല്‍) കൈമാറുന്ന ഈ മരുന്നുകള്‍ സര്‍ക്കാര്‍ മെഡിക്കല്‍ കോളേജുകളിലും മറ്റു സര്‍ക്കാര്‍ ആശുപത്രികളിലുമാണ് വിതരണം ചെയ്യുന്നത്. കൊവിഡ് രോഗികള്‍ക്ക് നല്‍കി വരുന്ന ഹൈഡ്രോക്സി ക്ലോറോക്വിന്‍ ഗുളികയുടെ ഉല്‍പാദനം ഉടന്‍ ആരംഭിക്കും.

ഇതുവരെ 13.7 ലക്ഷം ലിറ്റര്‍ ഹാന്‍ഡ് സാനിറ്റൈസറും കെ എസ് ഡി പി നിര്‍മിച്ച് വിതരണം ചെയ്തു. ശ്രീ ചിത്ര ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സുമായി ചേര്‍ന്ന് ആരോഗ്യമേഖലയിലെ ഉപകരണങ്ങളുടെ നിര്‍മ്മാണത്തിലേക്കും ചുവടുവെക്കുകയാണ് കെഎസ്ഡിപി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here