തൃശൂരില്‍ വയോധികനെ ആക്രമിച്ച സംഭവം; മൂന്ന് പേര്‍ അറസ്റ്റില്‍

തൃശൂര്‍ എരുമപ്പെട്ടിയില്‍ കേബിള്‍ ടി വി ഓപ്പറേറ്റര്‍ തിച്ചൂര്‍ പുറയംകുമരത്ത് രാധാകൃഷ്ണനെ ആക്രമിച്ച കേസില്‍ മൂന്ന് പേരെ എരുമപ്പെട്ടി പൊലീസ് അറസ്റ്റ് ചെയ്തു. ചൊവ്വന്നൂര്‍ മുതിരപറമ്പില്‍ സുജിത്ത് (28), ചൊവ്വന്നൂര്‍ കല്ലഴിക്കുന്ന് സ്വദേശികളായ കടവില്‍ വിശാഖ് (36),കാക്കശേരി സുബിന്‍ലാല്‍ (36) എന്നിവരേയാണ് ഇന്‍സ്‌പെക്ടര്‍ കെ.കെ.ഭൂപേഷ് അറസ്റ്റ് ചെയ്തത്.പ്രതികളെ പിന്നീട് ജാമ്യത്തില്‍ വിട്ടു.

കഴിഞ്ഞ വ്യാഴാഴ്ചയാണ് തിച്ചൂര്‍ പള്ളിപാടത്ത് വെച്ച് പ്രതികള്‍ രാധാകൃഷ്ണനെ മര്‍ദിച്ചത്. മദ്യപിച്ച് ഇതു വഴി കാറില്‍ സഞ്ചരിച്ചിരുന്ന പ്രതികള്‍ റോഡില്‍ വാഹനം നിര്‍ത്തി മാര്‍ഗതടസം സൃഷ്ടിച്ചപ്പോള്‍ ഇത് വഴി വന്ന രാധാകൃഷ്ണന്‍ വാഹനം മാറ്റി നിര്‍ത്താന്‍ ആവശ്യപ്പെട്ടതാണ് ആക്രമണത്തിന് കാരണമായത്.

പ്രകോപിതനായി കാറില്‍ നിന്ന് ഇറങ്ങി വന്ന സുജിത്ത് അസഭ്യം പറഞ്ഞ് രാധാകൃഷ്ണനെ മര്‍ദിക്കുകയായിരുന്നു. ഇതിന് ശേഷം ഭീഷണി മുഴക്കി പരിസരത്ത് ഭീകരാന്തരീക്ഷം സൃഷ്ടിച്ചാണ് പ്രതികള്‍ സ്ഥലം വിട്ടത്.

ഇവരുടെ കാര്‍ പഞ്ചറായതിനെ തുടര്‍ന്ന് പിന്നീട് വഴിയില്‍ ഉപേക്ഷിച്ചിരുന്നു.  കാര്‍ പോലീസ് കസ്റ്റഡിയിലെടുത്തു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് പ്രതികളെ തിരിച്ചറിഞ്ഞത്.
ഇവര്‍ മദ്യപിച്ചിരുന്നതായി രാധാകൃഷ്ണന്‍ പൊലീസിന് മൊഴി നല്‍കിയിട്ടുണ്ട്.

ലോക്ക് ഡൗണ്‍ കാലത്ത് ഇവര്‍ക്ക് മദ്യം ലഭിച്ച സാഹചര്യത്തെ കുറിച്ചും വ്യാജചാരായ മാഫിയയുമായി പ്രതികള്‍ക്ക് ബന്ധമുണ്ടോയെന്നും പൊലീസ് അന്വേഷിക്കണമെന്നും നാട്ടുകാര്‍ ആവശ്യപ്പെട്ടു.

സംഭവത്തെ കുറിച്ച് വിശദമായി അന്വേഷണം നടത്താന്‍ ചേലക്കര എം.എല്‍.എ യു.ആര്‍.പ്രദീപ് കുന്നംകുളം അസിസ്റ്റന്റ് കമ്മീഷ്ണര്‍ ടി.എസ്. സിനോജിനോട് ആവശ്യപ്പെട്ടു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News