സംഘപരിവാര്‍ കൊറോണയെക്കാള്‍ മാരകം; ടൊവിനോ സിനിമയുടെ സെറ്റ് തകര്‍ത്ത സംഭവത്തില്‍ ഡിവൈഎഫ്‌ഐ

ടൊവിനോ ചിത്രം മിന്നല്‍ മുരളിയുടെ ചിത്രീകരണത്തിനായി മിന്നല്‍ മുരളിയുടെ ചിത്രീകരണത്തിനായി കാലടി മണപ്പുറത്ത് പണിത സെറ്റ് സംഘപരിവാര്‍ സംഘടനയായ അന്താരാഷ്ട്ര ബിന്ദുപരിഷത്തിന്‍റെ നേതൃത്വത്തില്‍ തകര്‍ത്ത സംഭവത്തില്‍ പ്രതികരണവുമായി ഡിവൈഎഫ്ഐ.

സംഘപരിവാര്‍ പൊതുസമൂഹത്തിന് കൊറോണയെക്കാള്‍ മാരകമായ വിപത്താണെന്ന് ഡിവൈഎഫ്ഐ പ്രതികരണത്തില്‍ പറഞ്ഞു.

ടോവിനോ നായകനാകുന്ന മിന്നൽ മുരളി എന്ന സിനിമയുടെ സെറ്റ് തകർത്ത സംഭവം സംഘപരിവാറിന്റെ അസഹിഷ്ണുതയുടെ ഒടുവിലത്തെ ഉദാഹരണമാണ്. ഇത് ഒടുവിലത്തേതാകാൻ കേരളം ഒറ്റക്കെട്ടായി ഈ ഭീകരസംഘത്തിനെതിരെ അണിനിരക്കണം. കൊറോണയെക്കാൾ അപകടകരമാണ് വെറുപ്പിന്റെ സംഘപരിവാർ രാഷ്ട്രീയം.വിദ്വേഷത്തിന്റെ വിത്ത് വിതച്ച് രാഷ്ട്രീയ നേട്ടത്തിന് ശ്രമിക്കുകയാണ്. സിനിമാ സെറ്റ് മറ്റൊരു മതത്തിന്റെ ആരാധനാലയമാണ് എന്ന് ആരോപിച്ചായിരുന്നു സംഘപരിവാർ താണ്ഡവം.

കോവിഡ് 19വൈറസിനെതിരെ ഒരേ മനസ്സോടെ പ്രതിരോധം തീർക്കേണ്ട സമയത്തു പോലും ആയുധമെടുത്തു വർഗീയ മുതലെടുപ്പിന് ശ്രമിക്കുന്ന സംഘപരിവാർ പരിഷ്കൃത ലോകത്തിന് അപാനമാണ്. ആർഎസ്എസ് മുന്നോട്ട് വയ്ക്കുന്ന തീവ്ര വർഗീയ രാഷ്ട്രീയമാണ് ഇത്തരം അപകടകരമായ അന്തരീക്ഷം സൃഷ്ടിക്കുന്നത്.

പല പേരുകളിലാണ് ഇക്കൂട്ടർ പ്രത്യക്ഷപ്പെടുന്നത്. പൊതുസമൂഹത്തിന് മുന്നിൽ ‘തള്ളിപ്പറയൽ’ നാടകത്തിന് ഒരു സ്പെയ്സ് എപ്പോഴും ആർഎസ്എസ് സൂക്ഷിക്കും. സിനിമാസെറ്റ് തകർത്ത സംഭവത്തിലും ഇതേ രീതിയാണ് ഇപ്പോൾ പ്രകടമാകുന്നത്. ആസൂത്രിതമാണ് ഇത്തരം ‘തള്ളിപ്പറച്ചിലുകൾ’.സംഘപരിവാർ വിഭാവനം ചെയ്യുന്ന, പരസ്യമായി ഉത്തരേന്ത്യയിൽ ചെയ്‌തു കൊണ്ടിരിക്കുന്ന വർഗീയ രാഷ്ട്രീയം തന്നെയാണ് സിനിമാ സെറ്റ് തകർത്ത സംഭവത്തിലും പ്രകടമാകുന്നത്.

ബിജെപി, ആർഎസ്എസ് വേദി പങ്കിടുന്ന ചുരുക്കം ചില സിനിമാ പ്രവർത്തകർ നമ്മുടെ നാട്ടിലുണ്ട്. സംഘപരിവാറിനോട് അടുപ്പം കാണിക്കുന്ന ചിലർ. അത്തരക്കാർ ഇനിയെങ്കിലും അപകടം തിരിച്ചറിയണം. വിവിധ പേരുകളിൽ പ്രത്യക്ഷപ്പെടുന്നത് പോലെ തന്നെയാണ്, ചലച്ചിത്ര രംഗത്തുള്ള ചിലരെ ഉപയോഗിച്ച് തങ്ങളുടെ വികലമായ രാഷ്ട്രീയ മുഖത്തിന് മറയിടാൻ ശ്രമിക്കുന്നത്.

സിനിമാ പ്രവർത്തകർക്ക് പൂർണ പിന്തുണ ഡിവൈഎഫ്ഐ വാഗ്ദാനം ചെയ്യുന്നു. സെറ്റ് പുനർ നിർമിച്ചാൽ എല്ലാ സംരക്ഷണവും നല്കാൻ കേരളത്തിന്റെ മതേതര യവ്വനം തയാറാകും.
അന്യ മത സ്പർദ്ധയോടെ അക്രമം നടത്തിയ ഈ ഭീകര സംഘത്തിനെതിരെ ശ്കതമായ നിയമ നടപടി സ്വീകരിക്കണം. ഭയരഹിതമായ ചിത്രീകരണം പൂർത്തിയാക്കാൻ ബന്ധപ്പെട്ട ചലച്ചിത്ര പ്രവർത്തകർക്ക് സർക്കാർ സുരക്ഷ ഉറപ്പാക്കണമെന്നും ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറിയേറ്റ് പ്രസ്താവനയിൽ ആവശ്യപ്പെട്ടു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here