പാലക്കാട് കൊവിഡ് – 19 ബാധിച്ച് ചികിത്സയിലുള്ളവരുടെ എണ്ണം 100 കടന്നു. 16 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചതോടെ 105 പേരാണ് ജില്ലാ ആശുപത്രിയിൽ ചികിത്സയിലുള്ളത്.
സംസ്ഥാനത്ത് തന്നെ ഏറ്റവും കൂടുതൽ പേർ കൊവിഡ് – 19 ബാധിച്ച് ചികിത്സയിലുള്ളത് പാലക്കാടാണ്. പുതുതായി രോഗം സ്ഥിരീകരിച്ച 16 പേരിൽ 9 പേർ ഇതര സംസ്ഥാനങ്ങളിൽ നിന്നും 5 പേർ വിദേശത്ത് നിന്നുമെത്തിയവരാണ്. രണ്ട് പേർ രോഗം പകർന്നത് സമ്പർക്കത്തിലൂടെ. സമ്പർക്കത്തിലൂടെ കൂടുതൽ രോഗികളുണ്ടാകുന്നത് ആശങ്കയ്ക്കിടയാക്കുന്നുണ്ട്.
മഹാരാഷ്ട്രയിൽ നിന്നും രോഗലക്ഷണങ്ങൾ ഇല്ലാതെ എത്തിയ കണ്ണിയംപുറം സ്വദേശിയുടെ അമ്മയ്ക്കും, ചെന്നൈയിൽ നിന്നും എത്തി മെയ് 23 ന് രോഗം സ്ഥിരീകരിച്ച വ്യക്തിയുടെ പ്രാഥമിക സമ്പർക്ക പട്ടിലുൾപ്പെട്ട റേഷൻ കട നടത്തുന്ന ഒരു കടമ്പഴിപ്പുറം സ്വദേശിക്കുമാണ്, സമ്പർക്കത്തിലൂടെ രോഗം സ്ഥിരീകരിച്ചത്.
രോഗം സ്ഥിരീകരിച്ചവരിൽ 5 പേർ അബുദാബിയിൽ നിന്നും 5 പേർ ചെന്നൈയിൽ നിന്നും ഓരോരുത്തർ വീതം മുംബൈ, കർണാടക, ഡൽഹി, ബംഗളൂരു എന്നിവിടങ്ങളിൽ നിന്നുമാണെത്തിയത്. നേരത്തെ ഹോട് സ്പോട്ട് പരിധിയിലുള്ള കടമ്പഴിപ്പുറം,പുതുശ്ശേരി പഞ്ചായത്തിലെ കൂടുതൽ വാർഡുകൾ ഹോട്ട് സ്പോട്ട് പട്ടികയിലിടം പിടിച്ചു. 30 തദ്ദേശ സ്ഥാപനങ്ങളിലെ 50ഓളം വാർഡുകളാണ് ഹോട്ട് സ്പോട്ടുകൾ.
18 ദിവസത്തിനിടെ പാലക്കാട് ജില്ലയിൽ 106 പേർക്ക് രോഗം സ്ഥിരീകരിച്ചപ്പോൾ ഒരാൾ മാത്രമാണ് രോഗമുക്തി നേടി ആശുപത്രി വിട്ടത്. പാലക്കാട് ചികിത്സയിൽ കഴിയുന്നവരിൽ 2 പേർ തൃശൂർ സ്വദേശികളും ഒരാൾ മലപ്പുറം സ്വദേശിയും, ഒരാൾ അസം സ്വദേശിയുമാണ്. രോഗവ്യാപനം തടയാനായി 31 വരെ പ്രഖ്യാപിച്ച നിരോധനാജ്ഞയുടെ പശ്ചാത്തലത്തിൽ ജില്ലയിൽ കർശന നിയന്ത്രണങ്ങളേർപ്പെടുത്തിയിട്ടുണ്ട്.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here