ജോര്‍ജ് ഫ്‌ലോയിഡ് കൊലപാതകം; പ്രതിഷേധ കടലായി അമേരിക്കന്‍ തെരുവുകള്‍, ട്രംപിന് ട്വിറ്ററിന്റെ മുന്നറിയിപ്പ്

വാഷിങ്ടണ്‍: അമേരിക്കയില്‍ മിനിയപൊളിസില്‍ കറുത്തവര്‍ഗക്കാരനായ ജോര്‍ജ് ഫ്‌ലോയിഡെന്ന യുവാവിനെ പൊലീസുകാരന്‍ കാല്‍മുട്ട് കൊണ്ട് കഴുത്ത് ഞെരിച്ച് കൊന്ന സംഭവത്തില്‍ പ്രതിഷേധം ശക്തമാകുന്നു. അമേരിക്കയിലെ ഓരോ നഗരത്തിലും ജോര്‍ജ് ഫ്‌ലോയിഡിന്റെ കൊലപാതകത്തില്‍ പ്രതിഷേധിച്ചുകൊണ്ട് പ്രക്ഷോഭങ്ങള്‍ സംഘടിപ്പിക്കപ്പെടുന്നുണ്ട്.

പ്രക്ഷോഭകാരികള്‍ക്ക് നേരെ വെടിവെക്കുന്നതില്‍ പ്രശ്നമില്ലെന്ന് പറഞ്ഞുകൊണ്ടുള്ള അമേരിക്കന്‍ പ്രസിഡന്റും തീവ്രവലതുപക്ഷവാദിയുമായ ട്രമ്പിന്റെ പ്രതികരണത്തിന് ട്വിറ്റര്‍ ‘വാണിങ്ങ് ലേബല്‍’ നല്‍കി. കുറ്റക്കാരായ പൊലീസുകാര്‍ക്കെതിരെ നടപടി വേണമെന്ന് അമേരിക്കന്‍ കമ്യൂണിസ്റ്റ് പാര്‍ട്ടി ആവശ്യപ്പെട്ടു.

മിനിയപൊളിസിലും സമീപ പ്രദേശങ്ങളിലും നൂറുകണക്കിനാളുകള്‍ പ്രതിഷേധിച്ചു. പൊലീസ് കണ്ണീര്‍വാതകവും റബര്‍ ബുള്ളറ്റുകൊണ്ട് വെടിവച്ചുമാണ് പ്രതിഷേധക്കാരെ നേരിട്ടത്. ഇന്നലെയും പ്രതിഷേധം ശക്തമായി തുടരുകയാണ്. നഗരവീഥികളെല്ലാം തന്നെ പ്രതിഷേധക്കാരെ കൊണ്ട് നിറഞ്ഞിരിക്കുകയാണ്. ‘എനിക്കു ശ്വാസം മുട്ടുന്നു’ എന്ന ജോര്‍ജിന്റെ നിലവിളി കറുത്തവര്‍ഗക്കാരുടെ പുതിയ മുദ്രാവാക്യമായി മാറിയിരിക്കുകയാണ്.

കാലിഫോര്‍ണിയയില്‍ ഉള്‍പ്പെടെ അമേരിക്കയുടെ മറ്റ് ഭാഗങ്ങളിലേക്കും പ്രതിഷേധം വ്യാപിച്ചിട്ടുണ്ട്. സാമൂഹിക മാധ്യമങ്ങളില്‍ #icantbreathe #JusticeForFloyd #BlackLivesMatters #GeorgeFloyd എന്നീ ഹാഷ്ടാഗുകള്‍ വൈറലായി കഴിഞ്ഞു. ചുമരുകളിലും റോഡരികുകളിലും ജോര്‍ജ് ഫ്‌ലോയിഡിന്റെ ചിത്രങ്ങള്‍ ഉയരുകയാണ്. ലേഡി ഗാഗ, ഡ്വെയിന്‍ ജോണ്‍സണ്‍ (ദി റോക്ക്), ബാസ്‌ക്കറ്റ് ബോള്‍ താരം കിങ്ങ് ജെയിംസ് തുടങ്ങിയ പ്രമുഖര്‍ പ്രതികരണങ്ങളുമായെത്തി.

കൊലപാതകിയായ പൊലീസുകാരന്റെ വീടിനുമുന്നില്‍ ‘കൊലപാതകി ഇവിടെ ജീവിക്കുന്നു’ എന്ന് പ്രക്ഷോഭകാരികള്‍ എഴുതിവച്ചു. കൊലപാതികളെ വിചാരണ ചെയ്യണമെന്നാവശ്യപ്പെട്ട് ജഡ്ജിയുടെ വീടിന് മുന്നിലും പ്രതിഷേധം നടന്നിരിക്കുന്നു. മിനിപ്പോളിസിനൊപ്പം ന്യൂയോര്‍ക്കിലും ഫ്‌ലോറിഡയിലും മാന്‍ഹാട്ടണിലും ഫോണ്ടാനയിലും ഡൗണ്‍ടൗണിലും ഡെന്‍വറിലുമെല്ലാം പ്രതിഷേധം നടക്കുന്നുണ്ട്.

കഴുത്ത് ഞെരിച്ച ഡെറക് ചോവിനെയും ഒപ്പമുണ്ടായിരുന്ന മൂന്ന് പൊലീസ് ഉദ്യോഗസ്ഥരെ പിരിച്ചുവിട്ടിരുന്നു. പലചരക്കുകടയിലെ തട്ടിപ്പ് അന്വേഷിക്കാന്‍ വന്ന പൊലീസ് ഉദ്യോഗസ്ഥരാണ് സംശയകരമായ സാഹചര്യത്തില്‍ കണ്ട ജോര്‍ജ് ഫ്‌ലോയ്ഡിനെ മര്‍ദിച്ചത്. ശ്വാസം മുട്ടുന്നതായി ജോര്‍ജ് നിലവിളിച്ചിട്ടുപോലും പൊലീസുകാരന്‍ കാല്‍മുട്ട് മാറ്റിയില്ല.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News