പുതിയ ഭരണസംസ്‌കാരം; കോടിയേരി ബാലകൃഷ്ണന്‍ എഴുതുന്നു

നാടിന് അഭിമാനകരമായ നേട്ടം നാലുവര്‍ഷം നല്‍കി എല്‍ഡിഎഫ് സര്‍ക്കാര്‍ അഞ്ചാംവര്‍ഷത്തേക്ക് കടക്കുകയാണ്. അടുത്ത പ്രാദേശിക നിയമസഭാ തെരഞ്ഞെടുപ്പുകളെന്നപോലെ ഇനിയുള്ള ഒരു വര്‍ഷം പ്രധാനമാണ്. ഇക്കാര്യത്തില്‍ സംസ്ഥാന സര്‍ക്കാരിന്റെയും പൊതുവില്‍ എല്‍ഡിഎഫിന്റെയും വിശിഷ്യാ സിപിഐ എമ്മിന്റെയും പ്രവര്‍ത്തനങ്ങളും ഇടപെടലുകളും നിലപാടുകളും അതീവ ജാഗ്രതാപൂര്‍ണമാകണം. കാരണം, പിണറായി വിജയന്‍ നയിക്കുന്ന സര്‍ക്കാര്‍ ഇന്ത്യയില്‍ ഇടതുപക്ഷ നേതൃത്വത്തിലുള്ള ഏക സംസ്ഥാന ഭരണമാണ്.

കോവിഡ് 19ന്റെ ലോകസാഹചര്യത്തില്‍ കേരളത്തെ ഒരു പ്രത്യേക രാജ്യമെന്നപോലെ പരിഗണിച്ചാണ് ലോകമാധ്യമങ്ങളും വിദഗ്ധരും വിലയിരുത്തുന്നത്. ഇപ്രകാരം ലഭിച്ചിട്ടുള്ള യശസ്സുള്ളപ്പോള്‍ത്തന്നെ ലോകത്ത് ‘കമ്യൂണിസ്റ്റ് വിരുദ്ധത’യുടെ ഇടംകോലിടല്‍ ശക്തി ഇപ്പോഴും പ്രബലമാണ്. അത് മനസ്സിലാക്കി ജനങ്ങളെ കൂടെനിര്‍ത്തി നമ്മള്‍ മുന്നോട്ടുപോകണം.

പുതിയൊരു ഭരണസംസ്‌കാരം പ്രദാനം ചെയ്തുഎന്നതാണ് നാലു വര്‍ഷം പിന്നിട്ട എല്‍ഡിഎഫ് സര്‍ക്കാര്‍ നാടിനു നല്‍കിയ ഏറ്റവും പ്രധാനപ്പെട്ട നേട്ടവും സംഭാവനയും. ഇക്കാര്യത്തില്‍ നാലു ഘടകമുണ്ട്. ഒന്ന് രാഷ്ട്രീയ സംഘട്ടനങ്ങളും കൊലപാതകങ്ങളും ഏറെക്കുറെ ഒഴിവാക്കി സംസ്ഥാനത്ത് സമാധാന അന്തരീക്ഷം സൃഷ്ടിച്ചുവെന്നതാണ് നേട്ടം. എല്‍ഡിഎഫ് സര്‍ക്കാരുകള്‍ ഉള്ളപ്പോഴെല്ലാം ക്രമസമാധാനത്തെയും പ്രത്യേകിച്ച് രാഷ്ട്രീയ സംഘട്ടനങ്ങളെയും കൊലപാതകങ്ങളെയും മറയാക്കി എല്‍ഡിഎഫ് ഭരണത്തെ കുറ്റപ്പെടുത്താന്‍ വിരുദ്ധ രാഷ്ട്രീയക്കാര്‍ ശ്രമിച്ചിട്ടുണ്ട്. ‘മാര്‍ക്സിസ്റ്റുകാര്‍ അധികാരത്തില്‍ വന്നു, മനുഷ്യന്റെ തലയ്ക്കും തെങ്ങിന്റെ കുലയ്ക്കും രക്ഷയില്ല’ എന്ന മുദ്രാവാക്യംവരെ ഒരു ഘട്ടത്തില്‍ ഉയര്‍ത്തിയിട്ടുണ്ട്.

പിണറായി സര്‍ക്കാര്‍ അധികാരത്തില്‍ തുടരുന്നതിനിടെ സംസ്ഥാനത്ത് ചില ഭാഗങ്ങളില്‍ ആര്‍എസ്എസ് – ബിജെപി ആക്രമണങ്ങളെ തുടര്‍ന്ന് ആര്‍എസ്എസ് — സിപിഐ എം സംഘട്ടനങ്ങളുണ്ടായി. മോഡി ഭരണത്തണലില്‍ ഇതിനെയൊരു ദേശീയ വിഷയമാക്കി എല്‍ഡിഎഫിനെ ഒറ്റപ്പെടുത്താന്‍ നുണപ്രചാരണവും അക്രമാസക്ത ക്യാമ്പയിനും സംഘപരിവാര്‍ നടത്തി. അതിന് യുഡിഎഫിന്റെ കൂട്ടുംകിട്ടി. എന്നാല്‍, മുഖ്യമന്ത്രി പിണറായി വിജയനും സിപിഐ എം നേതൃത്വവും ഇക്കാര്യത്തില്‍ ക്രിയാത്മക ഇടപെടലും നടപടിയും സ്വീകരിച്ചു.

സര്‍വകക്ഷി യോഗത്തിനു പുറമെ സമാധാനജീവിതം ഭംഗപ്പെടുത്തുന്ന ഒന്നും ഉണ്ടാകരുതെന്ന ഉറച്ചബോധത്തോടെ ആര്‍എസ്എസ് -ബിജെപി നേതൃത്വവും സിപിഐ എം നേതാക്കളും തമ്മില്‍ മുഖ്യമന്ത്രിയുടെ സാന്നിധ്യത്തില്‍ ഉഭയകക്ഷി ചര്‍ച്ചയും നടത്തി. ഇതിന്റെയെല്ലാം ഫലമായി ദീര്‍ഘകാലമായി തുടര്‍ന്നുവന്ന അക്രമരാഷ്ട്രീയം ഒരു പരിധിവരെ ഇല്ലാതാക്കാന്‍ കഴിഞ്ഞു.

കോണ്‍ഗ്രസും മുസ്ലിംലീഗും ഒരുഭാഗത്തും സിപിഐ എമ്മും എല്‍ഡിഎഫിലെ മറ്റു ചില കക്ഷികള്‍ മറുഭാഗത്തുമായി സംഘട്ടനങ്ങളും കൊലപാതകങ്ങളും കാസര്‍കോട്, മട്ടന്നൂര്‍, മലപ്പുറം പ്രദേശങ്ങളിലൊക്കെയുണ്ടായി. എന്നാല്‍, രാഷ്ട്രീയ കൊലപാതകങ്ങളെ തള്ളിപ്പറയുന്ന നിലപാട് സിപിഐ എം സ്വീകരിച്ചു. സിപിഐ എം പ്രവര്‍ത്തകരുടെ ആദ്യ ഇടപെടല്‍ കാരണം ഒരു സ്ഥലത്തും അക്രമസംഭവവും കൊലപാതകവും ഉണ്ടാകാന്‍ പാടില്ലായെന്ന നയം സിപിഐ എം പരസ്യമായി പ്രഖ്യാപിച്ചു.

സര്‍വകക്ഷി സമ്മേളനവും ഉഭയകക്ഷി ചര്‍ച്ചയും വഴി ഇതിനെല്ലാം പരിഹാരമുണ്ടാക്കി. രാഷ്ട്രീയത്തര്‍ക്കങ്ങള്‍ തല്ലിത്തീര്‍ക്കേണ്ടതല്ലെന്നും കൊലയ്ക്കുകൊല എന്നത് രാഷ്ട്രീയ മുദ്രാവാക്യം ആകരുതെന്നുമുള്ള പുതിയൊരു രാഷ്ട്രീയബോധം കേരളത്തില്‍ വേരുപിടിപ്പിക്കാന്‍ കഴിഞ്ഞു. അങ്ങനെ ഏറെക്കുറെ ചോരക്കളിയില്ലാത്ത കേരളത്തെ സൃഷ്ടിച്ചു. അത് എല്‍ഡിഎഫ് ഭരണം സൃഷ്ടിച്ച പുതിയ ഭരണസംസ്‌കാരത്തിന്റെ ഫലമാണ്.

രണ്ട് – അഴിമതിരഹിത ഭരണംകാഴ്ച വച്ചെന്നതാണ് എല്‍ഡിഎഫ് സൃഷ്ടിച്ച ഭരണസംസ്‌കാരത്തിന്റെ മറ്റൊരു വശം. കോണ്‍ഗ്രസ്– ബിജെപി മുന്നണികളുടെ പരിഹാസത്തിനും ആക്ഷേപത്തിനും വഴങ്ങാതെ വളരുകയാണ് എല്‍ഡിഎഫും പിണറായി സര്‍ക്കാരും.

മുഖ്യമന്ത്രിയും സര്‍ക്കാരും ആര്‍ജിച്ച അനിതരസാധാരണമായ ജനപ്രീതിയെയും കാലികപ്രസക്തിയെയും താഴ്ത്തിക്കെട്ടാന്‍ കോവിഡ് കാലത്തുപോലും പ്രതിപക്ഷം മനഃസാക്ഷിക്കുത്തില്ലാത്ത ആക്ഷേപങ്ങള്‍ ചൊരിഞ്ഞു. മുഖ്യമന്ത്രിയുടെ കുടുംബാംഗങ്ങളെപ്പോലും ബന്ധിപ്പിച്ചു നടത്തിയ അടിസ്ഥാനരഹിതമായ സ്പ്രിങ്ക്ളര്‍ ആക്ഷേപം അതിന്റെ തെളിവാണ്.

കേരളവികസനത്തില്‍ പുതിയ സാധ്യതയുടെ ആകാശം തുറന്ന കിഫ്ബിയെ തകര്‍ക്കുന്നതിനുവേണ്ടി അഴിമതി ആക്ഷേപം ഇതിനുമുമ്പ് നടത്തിയതും ഓര്‍ക്കുക. ഒരു ഇന്ത്യന്‍ സംസ്ഥാനം അടിസ്ഥാനസൗകര്യ വികസനത്തിനായി രാജ്യാന്തര മാര്‍ക്കറ്റില്‍ ഇറങ്ങിയത് ആദ്യമായിരുന്നു. മസാല ബോണ്ടുവഴി 2150 കോടി രൂപ സമാഹരിച്ചു.

എന്നാല്‍, അവിടെയും ലാവ്ലിനെ വലിച്ചിഴച്ച് അധിക്ഷേപം നടത്താനാണ് ഉത്തരവാദിത്തബോധം ലവലേശമില്ലാതെ പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല ഉള്‍പ്പെടെയുള്ളവര്‍ ഇറങ്ങിയത്. എന്നാല്‍, ഇതൊന്നും നാട്ടില്‍ ചെലവാകുന്നില്ല. യുഡിഎഫ്, ബിജെപി ഭരണങ്ങളില്‍നിന്ന് വ്യത്യസ്തമായി അഴിമതിരഹിത ഭരണം കാഴ്ചവയ്ക്കാന്‍ കഴിയുന്നത് എല്‍ഡിഎഫിനാണെന്ന് നാലു വര്‍ഷത്തെ ഭരണം ബോധ്യപ്പെടുത്തുന്നു. അഴിമതിരഹിത വികസനോന്മുഖ ഭരണമെന്ന പ്രത്യേകതയുമുണ്ട്.

മൂന്ന്– മനുഷ്യരല്ല, ജാതികളും മതങ്ങളും സമുദായങ്ങളുമാണ് കേരളത്തിലെ കാര്യങ്ങള്‍ തീരുമാനിക്കുകയെന്ന അവസ്ഥയ്ക്ക് അറുതിവരുത്താന്‍ കഴിഞ്ഞുവെന്നതാണ് എല്‍ഡിഎഫ് ഭരണം സൃഷ്ടിച്ച മറ്റൊരു മാതൃക. യുഡിഎഫ് — ബിജെപി ഭരണങ്ങളുടെ രീതി മറ്റൊന്നാണ്. കൈയിലെ കെട്ടും നെറ്റിയിലെ പൊട്ടും ഭയപ്പെടുത്തുന്ന ചിഹ്നങ്ങളാക്കുകയും ന്യൂനപക്ഷവേട്ടയ്ക്കുവേണ്ടി ഭരണകൂട സംരക്ഷണം നല്‍കുകയും ചെയ്യുന്നു ബിജെപി സര്‍ക്കാരുകള്‍.

കേന്ദ്രത്തിലും സംസ്ഥാനങ്ങളിലും കിട്ടിയ അധികാരം ബിജെപി, ഹിന്ദുത്വത്തെ അക്രമവല്‍ക്കരിക്കുന്നതിനും കോടതികളെപ്പോലും കാവിവല്‍ക്കരിക്കുന്നതിനുമാണ് ഉപയോഗിക്കുന്നത്. കശ്മീര്‍മുതല്‍ അയോധ്യവരെയും ഇപ്പോള്‍ കോവിഡ് കാലത്തെ ചില പ്രവര്‍ത്തനങ്ങളും അതു വ്യക്തമാക്കുന്നു. ജാതി–മത ശക്തികളുടെ ലേബലിലുള്ള പ്രമാണിമാരുടെ നീതിപൂര്‍വമല്ലാത്ത ഇടപെടലിന്റെ ഇടമാക്കി ഭരണത്തെ മാറ്റുകയെന്നതാണ് യുഡിഎഫ് രീതിയെന്ന് കേരളം അനുഭവിച്ചറിഞ്ഞതാണ്.

മതത്തെ രാഷ്ട്രീയത്തില്‍നിന്നും ഭരണത്തില്‍നിന്നും വേര്‍തിരിക്കേണ്ടത് മതനിരപേക്ഷതയെ ശക്തിപ്പെടുത്താന്‍ ആവശ്യമാണ്. ദൈവത്തിനുള്ളത് ദൈവത്തിനും സീസറിനുള്ളത് സീസര്‍ക്കുമെന്ന കമ്യൂണിസ്റ്റുകാരുടെ നിലപാട് ഈ ആശയത്തെ ബലപ്പെടുത്തുന്നതാണ്. അപ്രകാരം എല്ലാ മതങ്ങളെയും സമുദായങ്ങളെയും എല്‍ഡിഎഫ് സര്‍ക്കാര്‍ തുല്യമായി പരിഗണിച്ചു.

ഏതെങ്കിലും മതത്തില്‍ വിശ്വസിക്കുന്നവരോടോ വിശ്വസിക്കാത്തവരോടോ പ്രത്യേകമായ മമതയോ വിദ്വേഷമോ കാണിച്ചില്ല. ന്യൂനപക്ഷങ്ങള്‍ക്ക് സംരക്ഷണം നല്‍കുന്നതിലും ദേശീയമായി അവര്‍ വേട്ടയാടപ്പെടുന്നതിനെതിരെ ഇടപെടുന്നതിലും എല്‍ഡിഎഫ് സര്‍ക്കാര്‍ ശ്രദ്ധിച്ചു. അങ്ങനെ മതനിരപേക്ഷ സംസ്‌കാരം ഭരണത്തില്‍ സൃഷ്ടിച്ചു എല്‍ഡിഎഫ് ഭരണം.

നാല് — യുഡിഎഫ് ഭരണകാലത്ത് ഓരോ വകുപ്പും ഓരോ സാമ്രാജ്യമായി പ്രവര്‍ത്തിക്കുകയായിരുന്നു. ഭരണത്തില്‍ നാഥനില്ലാത്ത അവസ്ഥ. ഓരോ ഘടകകക്ഷിയും അവര്‍ക്കു ലഭിച്ച വകുപ്പ് തോന്നുംപോലെ കൊണ്ടുനടക്കുന്ന അരാജകത്വമായിരുന്നു. അതില്‍നിന്നു വ്യത്യസ്തമായി കെട്ടുറപ്പുള്ള ഭരണസംവിധാനം കാഴ്ചവയ്ക്കാന്‍ എല്‍ഡിഎഫിനു കഴിഞ്ഞു.

അസാധ്യമെന്നു കരുതിയ പല കാര്യവും വികസനമടക്കമുള്ള കാര്യങ്ങളില്‍ സാധ്യമാക്കാന്‍ കഴിയുമെന്ന് തെളിയിച്ചു. തെരഞ്ഞെടുപ്പു വാഗ്ദാനങ്ങള്‍ പാലിക്കുന്നതില്‍ സര്‍ക്കാര്‍ അതീവശ്രദ്ധ കാട്ടി. അതുകൊണ്ടുതന്നെ പ്രോഗ്രസ് റിപ്പോര്‍ട്ട് എല്ലാ വര്‍ഷവും ജനങ്ങള്‍ക്കു മുമ്പില്‍ അവതരിപ്പിച്ച് ഭരണത്തിലെ സുതാര്യതയും മികവും കാട്ടി.

ഇങ്ങനെയെല്ലാം നാടിനു മൗലികമായി ഗുണം ചെയ്യുന്ന എല്‍ഡിഎഫ് സര്‍ക്കാര്‍ രണ്ടു പ്രളയത്തെയും നിപായെയും ഇപ്പോള്‍ കൊറോണയെയും നേരിടുന്നതില്‍ ലോക മാതൃകയായിരിക്കുകയാണ്. ഈ ഭരണം അഞ്ചു വര്‍ഷത്തിനുശേഷവും തുടരണമെന്ന ചിന്ത ഓരോ കേരളീയന്റെയും മനസ്സില്‍ സ്വാഭാവികമായി ഉണ്ടാകും. അതായത് ഇന്ന് സംസ്ഥാനത്ത് ഒരു ഭരണവിരുദ്ധ വികാരമില്ലെന്ന് സാരം.

എങ്കിലും അഞ്ചു വര്‍ഷം കൂടുമ്പോള്‍ ഭരണമാറ്റമെന്ന സമ്പ്രദായം സ്വീകരിച്ച മനസ്സുള്ളവരാണ് കേരളത്തിലെ ഒരു വിഭാഗം ആള്‍ക്കാര്‍. അവരെയടക്കം കൂടെനിര്‍ത്തി എല്‍ഡിഎഫിന് തുടര്‍ഭരണം ലഭിക്കാനുള്ള ജനസമ്പര്‍ക്കം ശക്തിപ്പെടുത്താന്‍ സിപിഐ എമ്മിന്റെയും എല്‍ഡിഎഫിന്റെയും പ്രവര്‍ത്തകര്‍ സദാ ജാഗ്രത കാട്ടണം. കൊറോണ പ്രതിരോധ പ്രവര്‍ത്തനത്തിനൊപ്പം എല്‍ഡിഎഫ് സര്‍ക്കാരിന്റെ നേട്ടം പ്രത്യേകമായി ബോധ്യപ്പെടുത്താനുള്ള ഗൃഹസന്ദര്‍ശനം നടത്തണം.

നാലു വര്‍ഷം പിന്നിടുന്ന എല്‍ഡിഎഫ് ഭരണത്തിന്റെ പ്രത്യേകത, ഇക്കാലയളവില്‍ എല്‍ഡിഎഫിലും സിപിഐ എമ്മിലും ആശയപരവും രാഷ്ട്രീയവും സംഘടനാപരവുമായ ഐക്യം നിലനില്‍ക്കുന്നുവെന്നതാണ്. മുന്‍കാലങ്ങളില്‍ പല വിഷയത്തിലും സിപിഐ എമ്മില്‍പ്പോലും അഭിപ്രായവ്യത്യാസങ്ങളുണ്ടായിരുന്നു. അതെല്ലാം ഉള്‍പാര്‍ടി ജനാധിപത്യത്തിന്റെ അടിസ്ഥാനത്തില്‍ പൂര്‍ണമായി പരിഹരിച്ചു.

ഇന്ന് പൂര്‍ണ ഐക്യത്തോടെ പാര്‍ടി മുന്നോട്ടുപോകുന്നു. അതുകൊണ്ടുതന്നെ പാര്‍ടി– ഭരണനേതൃത്വങ്ങള്‍ രണ്ടുതട്ടിലെന്ന അവസ്ഥയില്ല. ഏകീകൃത ധാരണയോടെ മുന്നോട്ടുപോകുന്നുവെന്നത് ഭരണത്തിനും പാര്‍ടിക്കും മുന്നണിക്കും പരസ്പരം ശക്തിപകരുന്നതാണ്. ഇത് ജനങ്ങളുടെ അംഗീകാരത്തിന് ഇടയാക്കുന്നു.

രാഷ്ട്രീയവും സംഘടനാപരവുമായ കരുത്തോടെ എല്‍ഡിഎഫ് മുന്നോട്ടുപോകുമ്പോള്‍ യുഡിഎഫ് കടുത്ത പ്രതിസന്ധിയിലാണ്. ഈ സാഹചര്യത്തില്‍ എല്‍ഡിഎഫ് മുന്നോട്ടുവയ്ക്കുന്ന മതനിരപേക്ഷ രാഷ്ട്രീയം അംഗീകരിച്ച് യുഡിഎഫ് വിടാന്‍ തയ്യാറാകുന്ന കക്ഷികളുമായും ഗ്രൂപ്പുകളുമായും ചര്‍ച്ച നടത്താന്‍ സിപിഐ എം സന്നദ്ധമാണ്. ഇപ്പോള്‍ അപ്രകാരമൊരു ചര്‍ച്ചയുണ്ടായിട്ടില്ല.

എങ്കിലും ഭാവിരാഷ്ട്രീയത്തില്‍ യുഡിഎഫില്‍ പൊട്ടിത്തെറിയും പ്രതിസന്ധിയുമുണ്ടാകുകയും അത് പുതിയ തലങ്ങളിലേക്ക് വളരുകയും ചെയ്യും. കോണ്‍ഗ്രസും ബിജെപിയും അവിശുദ്ധബന്ധമുണ്ടാക്കി എല്‍ഡിഎഫിനെ നേരിടാന്‍ ഇറങ്ങും. അതിനെയെല്ലാം അതിജീവിച്ച് എല്‍ഡിഎഫിന് തുടര്‍ഭരണം നല്‍കാന്‍ പ്രബുദ്ധകേരളം തയ്യാറാകും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News