പാലക്കാട് 8 ദിവസത്തിനിടെ കൊവിഡ് ബാധിച്ചത് 6 ആരോഗ്യ പ്രവർത്തകർക്ക്. കഴിഞ്ഞ ദിവസം രോഗം സ്ഥിരീകരിച്ച വാളയാറിലെ ആരോഗ്യ പ്രവർത്തകനും ആംബുലൻസ് ഡ്രൈവർക്കും രോഗം എവിടെ നിന്നാണ് പകർന്നതെന്ന് വ്യക്തമല്ല. 9 പേർക്ക് കൂടി രോഗം സ്ഥിരീകരിച്ചതോടെ 128 പേരാണ് ജില്ലയിൽ 2 ചികിത്സയിലുള്ളത്.
മെയ് 23 ന് ഒരുമിച്ച് രോഗം സ്ഥിരീകരിച്ചത് 3 ആരോഗ്യ പ്രവർത്തകർക്ക്. ഇതിന് ശേഷം ഇന്നു വരെ രോഗ ബാധിതരായത് ആറ് പേർ. ഇതിൽ മൂന്ന് പേരും വാളയാർ അതിർത്തിയിൽ ജോലി ചെയ്യുന്നവർ. ആരോഗ്യ പ്രവർത്തകർക്ക് രോഗം ബാധിക്കുമ്പോൾ ഒരുമിച്ചുണ്ടായിരുന്ന നിരവധി പേരാണ് ഒരുമിച്ച് നിരീക്ഷണത്തിൽ പോവേണ്ടി വരുന്നത്.
ഇന്നലെ രോഗം സ്ഥിരീകരിച്ച കോട്ടായി സ്വദേശിയായ ആംബുലൻസ് ഡ്രൈവർക്കും വാളയാർ ചെക്പോസ്റ്റിൽ ജോലി ചെയ്തിരുന്ന ആലത്തൂർ സ്വദേശിയായ ആരോഗ്യ പ്രവർത്തകനും രോഗം പകർന്നതെവിടെ നിന്നാണെന്ന് വ്യക്തമായിട്ടില്ല.
ദിവസേന സമ്പർക്കത്തിലൂടെ രോഗം വ്യാപനമുണ്ടാവുന്നതും പാലക്കാട് പ്രശ്നമാവുകയാണ്. ഒമാനിൽ നിന്നും 26-ാം തിയ്യതിയെത്തി രോഗം സ്ഥിരീകരിച്ച 10 മാസം പ്രായം ഉള്ള കുട്ടിയിൽ നിന്നാണ് 4 വയസുള്ള സഹോദരിക്കും, 26 വയസുള്ള അമ്മക്കും കഴിഞ്ഞ ദിവസം രോഗം വന്നത്.
നേരത്തെ കോവിഡ് സ്ഥിരീകരിച്ച വ്യക്തിയുടെ പ്രഥമിക സമ്പർക്ക പട്ടികയിൽ ഉൾപ്പെട്ട പാലപ്പുറം സ്വദേശിക്കും കഴിഞ്ഞ ദിവസം രോഗം സ്ഥിരീകരിച്ചു. കുവൈത്തിൽ നിന്നെത്തിയ ഇയാൾക്ക് നേരത്തെ രോഗമുണ്ടായിരുന്നില്ല.
കുവൈത്തിൽ നിന്നും മെയ് 21-ന് വന്ന തൃത്താല സ്വദേശി, തെലുങ്കാനയിൽ നിന്നും മെയ് 18ന് എത്തിയ കോട്ടായി സ്വദേശി, ചെന്നൈയിൽ നിന്നും എത്തിയിട്ടുള്ള പുതുശ്ശേരി കാവുങ്കൽപറമ്പ് സ്വദേശി, പുതുനഗരം കരിപ്പോട് സ്വദേശി എന്നിവരാണ് കഴിഞ്ഞ ദിവസം രോഗം സ്ഥിരീകരിച്ച മറ്റുള്ളവർ.
ജില്ലയിൽ ആശുപത്രിയിലും വീടുകളിലുമായി 8404 പേർ നിരീക്ഷണത്തിലുണ്ട്.പാലക്കാട് നഗരസഭ, പട്ടമ്പി നഗരസഭ, തച്ചമ്പാറ പഞ്ചായത്ത് എന്നിവയും പുതുതായി ഹോട്ട് സ്പോട്ട് പട്ടികയിലിടം പിടിച്ചു.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here