ഗുജറാത്തില്‍ ഇനി പ്രതിദിന രോഗികളുടെ കണക്ക് പ്രസിദ്ധീകരിക്കില്ല; പകരം രോഗമുക്തരുടെ കണക്ക് മാത്രം; പ്രതിഷേധം ശക്തം

കൊവിഡ് 19 രോഗികളുടെ എണ്ണം ദിനംപ്രതി പ്രസിദ്ധപ്പെടുത്തുന്ന രീതി ഇനി ഉണ്ടാകില്ലെന്ന് ഗുജറാത്ത് സര്‍ക്കാര്‍. ഭേദമായവരുടെ എണ്ണത്തിനാണ് പ്രാമുഖ്യം നല്‍കുന്നതെന്നും സംസ്ഥാനം വ്യക്തമാക്കി.

കഴിഞ്ഞ ദിവസം ആകെ കൊവിഡ് രോഗികളുടെ എണ്ണം ആരോഗ്യവകുപ്പിന്റെ വെബ്സൈറ്റില്‍ നിന്ന് നീക്കം ചെയ്തു. ദിവസേനയുള്ള അറിയിപ്പും ഒഴിവാക്കി.

ഗുജറാത്ത് സര്‍ക്കാര്‍ കൊവിഡ് കേസുകള്‍ ജനങ്ങളില്‍ നിന്ന് മറച്ചുവെക്കുകയാണെന്ന് പ്രതിപക്ഷമായ കോണ്‍ഗ്രസ് കുറ്റപ്പെടുത്തി. ദിവസേനയുള്ള പത്രസമ്മേളനങ്ങള്‍ നിര്‍ത്തുകയും വെബ്സൈറ്റില്‍ നിന്ന് വിവരം നീക്കുകയും ചെയ്തത് ജനങ്ങളോടുള്ള വെല്ലുവിളിയാണെന്നും കോണ്‍ഗ്രസ് ആരോപിച്ചു.

കൊവിഡ് മരണങ്ങളുടെ പേരില്‍ ഹൈക്കോടതി ഗുജറാത്ത് സര്‍ക്കാറിനെ രൂക്ഷമായി വിമര്‍ശിച്ചിരുന്നു. മൊത്തം രോഗികളുടെ എണ്ണത്തിന് പകരം ചികിത്സയിലുള്ളവരുടെ എണ്ണമാണ് നല്‍കുന്നത്.

മരിച്ചവരുടെ കണക്കും ചികിത്സയിലുള്ളവരുടെ കണക്കും രോഗം ഭേദമായവരുടെ കണക്കും പുറത്തുവിടുന്നുണ്ട്.രോഗം ബാധിച്ച് മരിച്ചവരുടെ ബന്ധുക്കളെ പോലും പരിശോധിക്കുന്നില്ലെന്നും ആരോപണമുയര്‍ന്നു.

മൊത്തം രോഗികളുടെ എണ്ണം പ്രസിദ്ധപ്പെടുത്തുന്നത് ആളുകളില്‍ ഭയാശങ്കക്കിടയാക്കുമെന്നതിനാലാണ് ദിനംപ്രതിയുള്ള അവലോകനം നിര്‍ത്തിയതെന്ന് ആരോഗ്യവകുപ്പ് സെക്രട്ടറി ജയന്തി രവി വ്യക്തമാക്കി.

കൊവിഡ് രോഗികളില്‍ 54 ശതമാനം ആശുപത്രി വിട്ടെന്നും 40 ശതമാനം രോഗികള്‍ മാത്രമാണ് ചികിത്സയിലുള്ളതെന്നുമാണ് സംസ്ഥാന സര്‍ക്കാര്‍ പറുയുന്നത്.

എന്നാല്‍, കഴിഞ്ഞ 10 ദിവസമായി ശരാശരി 370 പുതിയ രോഗികളും 24 മരണവുമാണ് ഗുജറാത്തില്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.രാജ്യത്തെ കൊവിഡ് മരണനിരക്കില്‍ രണ്ടാമതാണ് ഗുജറാത്ത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here