ജോര്‍ജ് ഫ്‌ലൂയിഡിന്റെ കൊലപാതകത്തിന് ശേഷം അമേരിക്കയില്‍ നിന്ന് പുറത്തുവരുന്നത് ഇത്രയും നാള്‍ മൂടിവയ്ക്കപ്പെട്ട ഭയാനകമായ അരികുവല്‍ക്കരണത്തിന്റെയും വര്‍ണവെറിയുടെയും വാര്‍ത്തകളാണ് ജോര്‍ജ് ഫ്‌ലൂയിഡിന്റെ കൊലപാതകത്തില്‍ പ്രതിഷേധിച്ച് നീതിയില്ലെങ്കില്‍ സമാധാനവുമില്ലെന്ന മുദ്രാവാക്യം മുഴക്കി പതിനായിരങ്ങളാണ് അമേരിക്കയുടെ തെരുവുകളിലേക്കിറങ്ങിയിരിക്കുന്നത്.
പ്രതിഷേധക്കാര്‍ക്കെതിരെ കുട്ടികളെന്നോ സ്ത്രീകളെന്നോ പരിഗണനയില്ലാതെ ക്രൂരമായ അതിക്രമമാണ് അമേരിക്കന്‍ പൊലീസ് അഴിച്ചുവിടുന്നത് പതിനായിരത്തോളം അറസ്റ്റുകള്‍ നടന്നിരിക്കുന്നു ആയിരക്കണക്കിന് പേര്‍ക്ക് പരുക്കേറ്റിരിക്കുന്നു അനേകമാളുകള്‍ കൊല്ലപ്പെട്ടിരിക്കുന്നു അപ്പോഴും പ്രതിഷേധങ്ങള്‍ കൂടുതല്‍ പേരിലേക്ക് കൂടുതല്‍ കരുത്തോടെ പടരുകയാണ്.
ജോര്‍ജ് ഫ്‌ലോയിഡിന്റെ നീതിക്കായി കായിക ലോകവും കളിക്കളങ്ങളും കളിക്കാരും ശബ്ദമുയര്‍ത്തുകയാണ്.
ബൊറൂസിയ ഡോർട്ട്മുണ്ടിനുവേണ്ടി 57ആം മിനുട്ടിൽ ഗോളടിച്ച് ജർമനിയിലെ ഏറ്റവും വിലയേറിയ ഫുട്ബോൾ താരം സാഞ്ചോ തൻ്റെ ജേഴ്സിയൂരി. ഒട്ടിക്കിടക്കുന്ന സാഞ്ചോയുടെ ഇന്നറിൽ അമേരിക്കയിൽ വംശീയവിദ്വേഷത്തിനിരയായി കൊല്ലപ്പെട്ട ജോർജിൻ്റെ പേരുണ്ടായിരുന്നു. സാഞ്ചോ ചുളിവുകൾ നിവർത്തിക്കൊണ്ട് നൂറുകണക്കിന് ക്യാമറകൾക്ക് മുന്നിൽ #justiceforgeorge എന്നെഴുതിയ വസ്ത്രം കാണിച്ചു.
ഇന്നലെ ലോകത്തിലെ ഏറ്റവും വിലയേറിയ താരം കെയിലിയൻ എംബാപ്പെ തൻ്റെ സോഷ്യൽ മീഡിയ അക്കൗണ്ടുകളിൽ #justiceforgeorge എന്നെഴുതിക്കൊണ്ട് തൻ്റെ പ്രതിഷേധം രേഖപ്പെടുത്തിയിരുന്നു.
എഫ് സി ഷാൽക്കെ താരവും അമേരിക്കൻ ദേശീയ ഫുട്ബോൾ ടീമിലെ മിഡ്ഫീൽഡറുമായ മക്കെന്നി ജോർജിനായി ആം ബാന്റ് ധരിച്ചാണ് മുഴുവൻ സമയവും കളിച്ചത്.
യൂണിയൻ ബെർലിനെതിരെ ഗോളടിച്ച് മാർക്കസ് തുറാം നടത്തിയ ആഘോഷ പ്രകടനം 2016ൽ വംശീയതക്കെതിരായ പ്രതിഷേധത്തിൻ്റെ ഭാഗമായി കോളിൻ കോപ്പർനിക്ക് അമേരിക്കൻ ദേശീയഗാനാലാപന സമയത്ത് നടർത്തിയ മുട്ടുകുത്തലിൻ്റെ മാതൃകയിലായിരുന്നു.
ഫുട്ബോളിൻ്റെ എക്കാലത്തെയും മുദ്രാവാക്യങ്ങളിലൊന്നാണ് #saynotoracism. ലോകത്തിൽ വംശീയവിദ്വേഷം കൂടിവരുന്ന സാഹചര്യത്തിൽ, ഐക്യദാർഢ്യത്തിൻ്റെ ഭാഷ ഈ പ്രമുഖ കളിക്കാരിൽ നിന്നുയരുന്നത് വലിയ കാര്യമാണ്. ലോകമെങ്ങും ജോർജിനായി മുദ്രാവാക്യങ്ങൾ മുഴങ്ങുമ്പോൾ പതിനായിരക്കണക്കിനാളുകൾ തിങ്ങിനിറഞ്ഞ ഫുട്ബോൾ ഗ്യാലറികളിലേക്കും അതിൻ്റെ അലയൊലികൾ കടന്നുവരുന്നത് ആവേശം പകരുന്നതുമാണ്.
എൻ ബി : ജസ്റ്റിസ് ഫോർ ജോർജ് എന്നതിനൊപ്പം ഇന്ത്യയിലെ ജനങ്ങൾ ലോക്ക്ഡൗൺ കാലത്ത് റോഡുകളിൽ കൊല്ലപ്പെട്ട 200ലധികം തൊഴിലാളികൾക്കായും ആത്മഹത്യ ചെയ്യേണ്ടിവന്ന 100ലധികം തൊഴിലാളികൾക്കായും തീവണ്ടിയിടിച്ച് കൊല്ലപ്പെട്ട 16 തൊഴിലാളികൾക്കായും ലോക്ക്ഡൗൺ സഹായങ്ങൾ ലഭിക്കാത്തതിൻ്റെ പേരിൽ ഇപ്പോഴും പട്ടിണി കിടക്കുന്ന കോടിക്കണക്കിന് തൊഴിലാളികൾക്കായും ശബ്ദമുയർത്തേണ്ടതുണ്ട്. തല്ലിച്ചതച്ച് നിർബന്ധിച്ച് “ജനഗണമന” പാടിച്ച് മുസ്ലീമായ ഒരു മനുഷ്യനെ കൊന്ന വർഗീയവാദികൾ പോലീസിലുള്ള നാടാണിതെന്നും നാം മറക്കരുത്.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here