14 വര്‍ഷങ്ങള്‍ക്കുശേഷം ചരിത്രാധ്യാപകനായി മന്ത്രി കെ ടി ജലീല്‍; കോളേജുകളിലെ ഓണ്‍ലൈന്‍ ക്ലാസുകള്‍ക്ക് തുടക്കമായി

തിരുവനന്തപുരം: 14 വര്‍ഷങ്ങള്‍ക്കുശേഷം കോളേജ് അധ്യാപകനായി ഉന്നത വിദ്യാഭ്യാസ മന്ത്രി കെ ടി ജലീല്‍. മന്ത്രി ചരിത്ര ക്ലാസ്സെടുത്താണ് സംസ്ഥാനത്തെ കോളേജുകളിലെ ഓണ്‍ലൈന്‍ ക്ലാസുകള്‍ക്ക് തുടക്കംകുറിച്ചത്. വീണ്ടും അധ്യാപകന്റെ റോളിലെത്തിയത് നല്ല അനുഭവമായിരുന്നുവെന്നും മന്ത്രി പ്രതികരിച്ചു.

‘ഹിസ്റ്ററി’ എന്ന വാക്കിന്റെ ഉല്‍പത്തിയുടെ കഥ പറഞ്ഞാണ് മന്ത്രി കെ.ടി ജലീല്‍ ക്ലാസ് ആരംഭിച്ചത്. തുടര്‍ന്ന് ലോകമാകെ നടന്ന നവോത്ഥാന ചരിത്രങ്ങള്‍ വിശദമാക്കുകയും മാനവികതയാണ് നവോത്ഥാനമെന്ന സന്ദേശം പകര്‍ന്നുമാണ് ക്ലാസ് കൈകാര്യം ചെയ്തത്. വീണ്ടും അധ്യാപകന്റെ റോളിലെത്തിയത് നല്ല അനുഭവമായിരുന്നുവെന്ന് ക്ലാസിനു ശേഷം മന്ത്രി പറഞ്ഞു.

തിരുവനന്തപുരം സംസ്‌കൃത കോളേജിലെ ഒറൈസ് ഹാളില്‍ നിന്നായിരുന്നു മന്ത്രിയുടെ തത്സമയ ക്ലാസ്. ഈ ക്ലാസ് ഒറൈസ് സംവിധാനമുള്ള 75 സര്‍ക്കാര്‍ കോളേജുകളിലും മറ്റുള്ള കോളേജുകളില്‍ പ്രത്യേക ലിങ്കിലൂടെ തത്സമയം കണ്ടു.

അക്കാദമിക കലണ്ടറിന്റെ അടിസ്ഥാനത്തില്‍ ടൈംടേബിളുകള്‍ തയ്യാറാക്കി രാവിലെ 8.30ന് തുടങ്ങി ഉച്ചയ്ക്ക് 1.30 ന് അവസാനിക്കുന്ന രീതിയില്‍ അതത് കോളേജുകളിലെ അധ്യാപകരാണ് ഓണ്‍ലൈനില്‍ ക്ലാസ്സുകള്‍ കൈകാര്യം ചെയ്യുന്നത്.

ഓണ്‍ലൈന്‍ ക്ലാസുകളില്‍ നിന്ന് ലഭിക്കുന്ന അഭിപ്രായവും വിദ്യാര്‍ഥികളും അധ്യാപകരും രക്ഷിതാക്കളുമായും ചര്‍ച്ച നടത്തി ലഭിക്കുന്ന അഭിപ്രായവും പരിഗണിച്ച് കോളേജുകളില്‍ തുടര്‍ന്ന് ക്ലാസുകള്‍ രാവിലെ 8.30 മുതല്‍ ആരംഭിക്കുന്നത് പരിഗണിക്കുമെന്നും മന്ത്രി പറഞ്ഞു. ഇക്കാര്യം അടിച്ചേല്‍പിക്കില്ലെന്നും ചര്‍ച്ചകളിലൂടെയേ തീരുമാനമെടുക്കൂവെന്നും മന്ത്രി വ്യക്തമാക്കി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News