ഇന്ന് 57 പേര്‍ക്ക് കൊവിഡ്; 18 പേര്‍ക്ക് രോഗമുക്തി; സംസ്ഥാനത്ത് സമൂഹവ്യാപനമില്ലെന്ന് മുഖ്യമന്ത്രി പിണറായി

തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 57 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍. മലപ്പുറം, കാസര്‍ഗോഡ് ജില്ലകളില്‍ നിന്നുള്ള 14 പേര്‍ക്ക് വീതവും തൃശൂര്‍ ജില്ലയില്‍ നിന്നുള്ള 9 പേര്‍ക്കും കൊല്ലം ജില്ലയില്‍ നിന്നുള്ള 5 പേര്‍ക്കും, പത്തനംതിട്ട ജില്ലയില്‍ നിന്നുള്ള 4 പേര്‍ക്കും തിരുവനന്തപുരം, എറണാകുളം ജില്ലകളില്‍ നിന്നുള്ള 3 പേര്‍ക്ക് വീതവും ആലപ്പുഴ, പാലക്കാട് ജില്ലകളില്‍ നിന്നുള്ള 2 പേര്‍ക്ക് വീതവും ഇടുക്കി ജില്ലയില്‍ നിന്നുള്ള ഒരാള്‍ക്കുമാണ് രോഗം സ്ഥിരീകരിച്ചത്.

ഇതില്‍ 27 പേര്‍ വിദേശത്ത് നിന്നും (യു.എ.ഇ.-11, കുവൈറ്റ്-10, ഖത്തര്‍-4, സൗദി അറേബ്യ-1, റഷ്യ-1) 28 പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ (മഹാരാഷ്ട്ര-19, തമിഴ്‌നാട്-4, കര്‍ണാടക-3, ഡല്‍ഹി-2) നിന്നും വന്നതാണ്. ഒരു ആരോഗ്യ പ്രവര്‍ത്തകയ്ക്കും (പാലക്കാട്) ഒരു എയര്‍ ഇന്ത്യ ജീവനക്കാരിക്കും (എറണാകുളം) രോഗബാധയുണ്ടായി.

രോഗം സ്ഥിരികരിച്ച് കോഴിക്കോട് ജില്ലയില്‍ ചികിത്സയിലായിരുന്ന ഒരാള്‍ ഇന്നലെ നിര്യാതയായി.

അതേസമയം രോഗം സ്ഥിരികരിച്ച് ചികിത്സയിലായിരുന്ന 18 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി. മലപ്പുറം ജില്ലയില്‍ നിന്നുള്ള 7 പേരുടെയും തിരുവനന്തപുരം, കോട്ടയം ജില്ലകളില്‍ നിന്നുള്ള 3 പേരുടെ വീതവും പത്തനംതിട്ട, പാലക്കാട്, കോഴിക്കോട് (തൃശൂര്‍ സ്വദേശി), വയനാട്, കണ്ണൂര്‍ ജില്ലകളില്‍ നിന്നുള്ള ഓരോരുത്തരുടെ വീതവും പരിശോധനഫലമാണ് നെഗറ്റീവ് ആയത്. ഇതോടെ 708 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 608 പേര്‍ ഇതുവരെ കോവിഡില്‍ നിന്നും മുക്തി നേടി.

എയര്‍പോര്‍ട്ട് വഴി 21,839 പേരും സീപോര്‍ട്ട് വഴി 1621 പേരും ചെക്ക് പോസ്റ്റ് വഴി 1,03,399 പേരും റെയില്‍വേ വഴി 9796 പേരും ഉള്‍പ്പെടെ സംസ്ഥാനത്ത് ആകെ 1,36,655 പേരാണ് എത്തിയത്.

സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 1,39,661 പേര്‍ നിരീക്ഷണത്തിലാണ്. ഇവരില്‍ 1,38,397 പേര്‍ വീട്/ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈനിലും 1264 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 174 പേരെയാണ് ഇന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

കഴിഞ്ഞ 24 മണിക്കൂറിനിടെ 2990 സാമ്പിളുകള്‍ പരിശോധനയ്ക്കായി അയച്ചിട്ടുണ്ട്. ഇതുവരെ 68,979 വ്യക്തികളുടെ (ഓഗ്‌മെന്റഡ് സാമ്പിള്‍ ഉള്‍പ്പെടെ) സാമ്പിള്‍ പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. ഇതില്‍ ലഭ്യമായ 65,273 സാമ്പിളുകളുടെ പരിശോധനാഫലം നെഗറ്റീവ് ആണ്. ഇതുകൂടാതെ സെന്റിനല്‍ സര്‍വൈലന്‍സിന്റെ ഭാഗമായി ആരോഗ്യ പ്രവര്‍ത്തകര്‍, അതിഥി തൊഴിലാളികള്‍, സാമൂഹിക സമ്പര്‍ക്കം കൂടുതലുള്ള വ്യക്തികള്‍ മുതലായ മുന്‍ഗണനാ ഗ്രൂപ്പുകളില്‍ നിന്ന് 13,470 സാമ്പിളുകള്‍ ശേഖരിച്ചതില്‍ 13,037 സാമ്പിളുകള്‍ നെഗറ്റീവ് ആയി.

ഇന്ന് 5 പ്രദേശങ്ങളെ കൂടി ഹോട്ട് സ്‌പോട്ടുകളാക്കി. പാലക്കാട് ജില്ലയിലെ അകത്തേത്തറ, തിരുമിറ്റക്കോട്, മരുതറോഡ്, കണ്ണൂര്‍ ജില്ലയിലെ ആലക്കോട്, മുഴക്കുന്ന് എന്നിവയാണ് പുതിയ ഹോട്ട് സ്‌പോട്ടുകള്‍. നിലവില്‍ ആകെ 121 ഹോട്ട് സ്‌പോട്ടുകളാണ് ഉള്ളത്.

രോഗത്തിന്റെ സ്രോതസ് കണ്ടെത്താനാവാത്ത പോസിറ്റീവ് കേസുകള്‍ 30 ഓളം കണ്ടെത്തിയില്ലേയെന്ന് ചിലര്‍ ചോദിക്കുന്നു. അത് സമൂഹ വ്യാപനത്തിന്റെ ലക്ഷണമല്ലേയെന്ന് ചോദിക്കപ്പെട്ടേക്കാം. ഈ 30 കേസുകളും സാമൂഹ വ്യാപനമല്ല.

എത്രയൊക്കെ ശ്രമിച്ചാലും രണ്ടാഴ്ചക്കുള്ളില്‍ അയാളുമായി ബന്ധപ്പെട്ട എല്ലാവരെയും പൂര്‍ണ്ണമായും കണ്ടെത്താനാവില്ല. കുറച്ചുപേരെയെങ്കിലും റൂ്ട്ടമാപ്പില്‍ ബന്ധപ്പെടാനാകാതെ പോയേക്കാം.

അത് സാമൂഹ വ്യാപനത്തിന്റെ ലക്ഷണമായി ഉറപ്പിക്കാനാവില്ല. അത്തരം സംഭവങ്ങള്‍ കൂടുതലായുണ്ടോയെന്ന് പരിശോധിക്കുകയും കൂടുതല്‍ ടെസ്റ്റ് നടത്തുകയും ചെയ്യും.

എവിടെ നിന്ന് രോഗം കിട്ടിയെന്നറിയാത്ത കേസുകളുടെ കൂട്ടം കേരളത്തില്‍ എവിടെയും ഉണ്ടായിട്ടില്ലെന്ന് പരിശോധിച്ച് ഉറപ്പാക്കി.

അതുകൊണ്ട് സാമൂഹിക വ്യാപനത്തില്‍ ഉള്‍പ്പെടുത്താനാവില്ല. ഈ 30 ഓളം കേസുകളും സാമൂഹിക വ്യാപനത്തിലേക്ക് പോയിട്ടില്ല. കൊവിഡിന്റെ മാത്രം പ്രത്യേകതയാണിത്. എല്ലാ രോഗങ്ങളിലും ഇങ്ങനെയല്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News