ദേവികയുടെ മരണം: വീഴ്ചയില്ല, അധ്യാപകര്‍ എല്ലാ പിന്‍തുണയും ഉറപ്പ് നല്‍കിയിരുന്നു; ഡിഡിഇ റിപ്പോര്‍ട്ട് വിദ്യാഭ്യാസ മന്ത്രിക്ക് കൈമാറി

മലപ്പുറം വളാഞ്ചേരിയില്‍ ഒമ്പതാംക്ലാസ് വിദ്യാര്‍ത്ഥിനി ആത്മഹത്യ ചെയ്ത സംഭവത്തില്‍ സ്‌കൂള്‍ അധികൃതര്‍ക്ക് വീഴ്ചപറ്റിയിട്ടില്ലെന്ന് റിപ്പോര്‍ട്ട്. വിദ്യാഭ്യാസ മന്ത്രിയ്ക്ക് മലപ്പുറം ഡി ഡി ഇ റിപ്പോര്‍ട്ട് കൈമാറി

ഇന്നലെയാണ് വളാഞ്ചേരി ഇരിമ്പിളിയം സ്വദേശി ദേവിക ജീവനൊടുക്കിയത്. ഓണ്‍ലൈന്‍ക്ലാസില്‍ പങ്കെടുക്കാനാവാത്തതിന്റെ വിഷമം പങ്കുവെച്ചിരുന്നതായി ബന്ധുക്കള്‍ പറഞ്ഞിരുന്നു.

വീട്ടിലെ സ്മാര്‍ട്ട് ഫോണും ടെലിവിഷനും പ്രവര്‍ത്തനക്ഷമമല്ലാത്തത് ദേവികയെ മാനസികമായി തളര്‍ത്തിയിരുന്നതായും മാതാപിതാക്കള്‍ പറഞ്ഞിരുന്നു.

എന്നാല്‍ ഇക്കാര്യത്തില്‍ സ്‌കൂള്‍ അധികൃതര്‍ക്ക് വീഴ്ചപറ്റിയിട്ടില്ലെന്ന ഡി ഡി ഇ തയ്യാറാക്കിയ റിപ്പോര്‍ട്ടില്‍ പറയുന്നു. കുട്ടി പഠിയ്ക്കുന്ന ഇരിമ്പിളം ഗവണ്‍മെന്റ് ഹയര്‍സെക്കണ്ടറി സ്‌കൂള്‍ വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാണ്.

മരിക്കുന്നതിന് തൊട്ടുമുമ്പത്തെ ദിവസം വീട്ടിലെ കേടായ ടിവി നന്നാക്കി നല്‍കാമെന്ന് പ്രധാനാധ്യാപകന്‍ കുട്ടിയെയും പിതാവിനെയും അറിയിച്ചിരുന്നു. നഷ്ടമാവുന്ന ക്ലാസുകള്‍ വീണ്ടും എടുത്തുനല്‍കുമെന്ന് അധ്യാപകര്‍ ദേവികയുള്‍പ്പെടെ എല്ലാവരെയും അറിയിച്ചിട്ടുണ്ട്.

പഠന സൗകര്യമൊരുക്കാമെന്ന് സ്‌കൂള്‍ അധികൃതരുടെ നിര്‍ദേശത്തെതുടര്‍ന്ന് പി ടി എ പ്രസിഡന്റും അറിയിച്ചിരുന്നു. ഒരുവീഴ്ചയും ഇക്കാര്യത്തിലുണ്ടായിട്ടില്ല. വിശദമായ റിപ്പോര്‍ട്ട് വിദ്യാഭ്യാസ മന്ത്രിയ്ക്ക് കൈമാറി

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here