തീവ്രചുഴലിക്കാറ്റായി മാറിയ നിസർഗ മഹാരാഷ്‌ട്ര തീരത്ത് ഇന്ന് വീശിയടിക്കും. മുംബൈയടക്കമുള്ള നഗരങ്ങളിൽ കാറ്റും മഴയും കനത്തനാശം വിതക്കുമെന്ന് മുന്നറിയിപ്പുണ്ട്.
മഹാരാഷ്‌ട്ര, ഗുജറാത്ത് സംസ്ഥാനങ്ങൾക്ക് അതീവ ജാഗ്രതാ നിർദേശം നലകിയിട്ടുണ്ട്. അറബിക്കടലിൽ വടക്കുകിഴക്ക് ദിശയിൽ സഞ്ചരിക്കുന്ന നിസർഗ ഉച്ചയ്‌ക്കുശേഷം മഹാരാഷ്‌ട്ര തീരം തൊടുമെന്ന് കാലവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.
മഹാരാഷ്‌ട്രയ്‌ക്കും തെക്കൻ ഗുജറാത്തിനും ഇടയിൽ റായ്‌ഗഡ് ജില്ലയിലാകും ചുഴലിക്കാറ്റ് കരതൊടുക. 100 മുതൽ 120 കിലോമീറ്റർ വേഗതയിലാകും ഇത്.
വൻ നാശം വിതച്ചാകും കാറ്റ് കടന്നുപോകുക. മുംബൈക്ക് പുറമെ താനെ, പാൽഗർ, ഗുജറാത്തിന്റെ തെക്കൻ മേഖലകൾ എന്നിവിടങ്ങളെല്ലാം നാശം വിതയ്‌ക്കുമെന്നാണ് പ്രവചനം.
തീവ്രമായ മഴയും ലഭിക്കും. മഹാരാഷ്‌ട്രയിൽ ചിലയിടങ്ങളിൽ കടൽവെള്ളം ഒന്നര കിലോമീറ്റർവരെ കരയിലേക്ക് കയറാൻ സാധ്യതയുണ്ട്.
അറബികടലിൽ രൂപംകൊണ്ട ന്യുനമർദ്ദം ചൊവ്വാഴ്‌ചയോടെയാണ് ചുഴലിക്കാറ്റായി രൂപംകൊണ്ടത്. കടൽ താപനില ഉയർന്നുനിൽക്കുന്നതിനാൽ നിസർഗയ്‌ക്ക് തീവ്രതകൂടി.
നിലവിൽ മുംബൈക്ക് 350 കിലോമീറ്റർ അടുത്താണ് ചുഴലിക്കാറ്റിന്റെ സ്ഥാനം. ബംഗ്ലാദേശാണ് ചുഴലിക്കാറ്റിന് നിസർഗ (പ്രകൃതി) എന്ന പേര് നൽകിയത്.
മഹരാഷ്‌ട്രയിലും ഗുജറാത്തിലും ദുരന്തനിവാരണ സേനയെ വിന്യസിച്ചിട്ടുണ്ട്. 33 സംഘങ്ങളെയാണ് വിന്യസിച്ചിട്ടുള്ളത്.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here