സംസ്ഥാനത്ത് സ്‌കൂള്‍ വിദ്യാര്‍ത്ഥികൾക്കുള്ള ഓണ്‍ലൈന്‍ ക്ലാസിന്‍റെ ട്രയല്‍ ഒരാഴ്ചത്തേക്കുകൂടി നീട്ടാന്‍ തീരുമാനം. എല്ലാ കുട്ടികൾക്കും പഠനം ഉറപ്പാക്കുന്നതിന്‍റെ ഭാഗമായാണ് തീരുമാനം.
പ്രളയ സാധ്യത മുന്നിൽ കണ്ട് ഡാമുകളിലെയും നദികളിലെയും മണൽ നീക്കം വേഗത്തിലാക്കാനും മന്ത്രിസഭാ യോഗം തീരുമാനിച്ചു.
ജൂണ്‍ ഒന്നിന് കൈറ്റ് വിക്ടേഴ്സ് ചാനലിലൂടെ ആരംഭിച്ച ഓണ്‍ലൈന്‍ ക്ലാസുകള്‍ നേരത്തെ ഒരാഴ്ചത്തെ ട്രയലാണ് തീരുമാനിച്ചിരുന്നത്.
എന്നാൽ രണ്ടു ലക്ഷത്തിലധികം കുട്ടികള്‍ക്ക് ഓണ്‍ലൈന്‍ പഠനത്തില്‍ പങ്കാളികളാകാനുള്ള സൗകര്യങ്ങളില്ലെന്ന് സർക്കാർ കണ്ടെത്തിയിട്ടുണ്ട്. ഇവർക്കും പഠനം ഉറപ്പാക്കുന്നതിന്‍റെ ഭാഗമായാണ് ട്രയൽ ഒരാഴ്ചത്തെയ്ക്ക് കൂടി നീട്ടാൻ സർക്കാർ തീരുമനിച്ചത്.
ഒരാഴ്ച കൂടി ട്രയൽ നീളുമ്പോൾ ടി.വി യോ സ്മാർട്ഫോണോ ഇല്ലാത്ത വീടുകളിലെ കുട്ടികൾക്ക് ബദൽ സംവിധാനം ഉറപ്പാക്കുകയാണ് ലക്ഷ്യം. ഇതിന്‍റെ ഭാഗമായുള്ള നടപടികളും വിദ്യാഭ്യാസ വകുപ്പ് ആരംഭിച്ച് കഴിഞ്ഞു.
പ്രഥമാധ്യാപകര്‍, തദ്ദേശ സ്ഥാപനങ്ങളുടെയും കുടുംബശ്രീ യൂണിറ്റുകളുടെയും പി.ടി.എ.കളുടെയും സഹായത്തോടെയാണ് ബദൽ സംവിധാനം ഏര്‍പ്പെടുത്തുന്നത്.
ഈ ഘട്ടത്തില്‍ എടുത്ത ക്ലാസുകള്‍ വിക്ടേഴ്‌സ് ചാനലില്‍ പുനഃസംപ്രേഷണം ചെയ്യും. ക്ലാസുകള്‍ ആര്‍ക്കും നഷ്ടപ്പെടില്ലെന്ന് ഉറപ്പാക്കാനാണിത്.
രണ്ടാഴ്ചത്തെ ട്രയലിന് ശേഷം മുന്നാമത്തെ ആഴ്ചയിലാകും പുന:സംപ്രേക്ഷണം. പ്രളയ സാധ്യത മുന്നിൽ കണ്ട് ഡാമുകളിലെയും നദികളിലെയും മണൽ നീക്കം വേഗത്തിലാക്കാനും മന്ത്രിസഭാ യോഗം തീരുമാനിച്ചു. തദ്ദേശ സ്ഥാപനങ്ങളുടെ നേതൃത്വത്തിലാകും മണൽ നീക്കം നടക്കുക.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here