സ്ഥിതി രൂക്ഷം; നേരിടാനൊരുങ്ങുന്നത് അസാധാരണമായ വെല്ലുവിളി; ഇളവുകള്‍ ദുരുപയോഗം ചെയ്യരുത്

തിരുവനന്തപുരം: പുതുതായി രോഗബാധ സ്ഥിരീകരിച്ചവരുടെ എണ്ണം മൂന്നക്കത്തിലേക്ക് കടന്ന ദിവസമാണ് ഇന്ന്. സ്ഥിതി രൂക്ഷമാകുന്നു എന്നാണ് കൂടിയ രോഗ വ്യാപന നിരക്ക് സൂചിപ്പിക്കുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍.

മുഖ്യമന്ത്രിയുടെ വാക്കുകള്‍:

മറ്റു സംസ്ഥാനങ്ങളില്‍ നിന്ന് കേരളത്തിലേക്ക് എത്തിയവരില്‍ ഏറ്റവും അധികം വൈറസ് ബാധ ഉണ്ടായത് മഹാരാഷ്ട്രയില്‍ നിന്ന് എത്തിയവരിലാണ്.

ഏറ്റവും കൂടിയ കൊവിഡ് വ്യാപന കണക്ക് പുറത്ത് വരുമ്പോള്‍ തന്നെയാണ് ആരാധനാലയങ്ങളും മാളുകളും ഹോട്ടലുകളുമെല്ലാം തുറക്കാന്‍ തീരുമാനിക്കുന്നത്. ഇത് അസാധാരണമായ വെല്ലുവിളിയാണ് സംസ്ഥാനത്തെ ആരോഗ്യമേഖലയില്‍ ഉണ്ടാക്കുന്നത്.

ചാര്‍ട്ടേഡ് വിമാനങ്ങള്‍ കൂടി എത്തിത്തുടങ്ങുന്നതോടെ ഒരു ലക്ഷം പേരെങ്കിലും കേരളത്തിലേക്ക് എത്തും. പൊതു ഗതാഗതം തുറന്ന് കൊടുക്കുന്നതിലൂടെ വലിയ ശ്രദ്ധ വേണ്ട തരത്തിലേക്കാണ് കാര്യങ്ങള്‍ മുന്നോട്ട് പോകുന്നത്.

ഇളവുകള്‍ ദുരുപയോഗം ചെയ്യാതിരിക്കാന്‍ ജാഗ്രത അത്യാവശ്യമാണ്. അപകടാവസ്ഥ അതിന്റെ ഗൗരവത്തില്‍ മനസിലാക്കാന്‍ എല്ലാവരും സഹകരിക്കണം.

ഗുരുതരമായ രോഗം ബാധിക്കുന്നവര്‍ക്ക് ആരോഗ്യവകുപ്പ് പ്രത്യേകം പ്രോട്ടോകോള്‍ ഉണ്ടാക്കും. രോഗവ്യാപനം തീവ്രമായ മേഖലകളില്‍ നിന്ന് സംസ്ഥാനത്ത് എത്തുന്നവരെ പരിശോധിക്കാന്‍ പ്രത്യേക സംവിധാനം ഉണ്ടാക്കും.

സുരക്ഷാ മുന്‍കരുതലുകള്‍ കര്‍ശനമായും പാലിക്കണം. വാഹനങ്ങളിലും പൊതുസ്ഥലങ്ങളിലും അതിന് ഉപേക്ഷ ആരും കരുതരുത്. കേരളീയരുടെ ശുചിത്വ ബോധം കൂടുതല്‍ നന്നായി ഉള്‍ക്കൊള്ളേണ്ട സാഹചര്യമാണ് നിലവിലുള്ളതെന്നും മുഖ്യമന്ത്രി പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here