സംസ്ഥാനത്ത് മാസ്ക് ധരിക്കുന്നതിൽ നിലവിലെ നിലപാടുമായി മുന്നോട്ട് പോകാൻ ധാരണ. ഐസിഎംആർ നിലവിലെ മാർഗനിർദേശത്തിൽ ഭേദഗതി വരുത്താത്ത സാഹചര്യത്തിലാണ് തീരുമാനം. കഴിഞ്ഞ ദിവസമാണ് എല്ലാവരും മാസ്ക് ധരിക്കണമെന്ന് ലോകാരോഗ്യ സംഘടന നിലപാട് തിരുത്തിയത്. എന്നാൽ ഇന്ത്യയില്‍ ഇതിനകം മാസ്ക് ധരിക്കുന്നത് നിര്‍ബന്ധവുമാണ്.
ലോകമാകെ കൊവിഡ് 19 വൈറസ് ബാധ പടര്‍ന്നുകൊണ്ടിരിക്കുന്ന സാഹചര്യത്തിലാണ് മാസ്ക് ധരിക്കുന്നത് സംബന്ധിച്ച നയത്തില്‍ ലോകാരോഗ്യ സംഘടന മാറ്റം വരുത്തിയത്. മാസ്ക് ധരിക്കുന്നത് വഴി മൂക്കിലൂടെയും വായിലൂടെയുമുള്ള സ്രവങ്ങളിലൂടെ പകരുന്ന കൊവിഡ് വ്യാപനം തടയാന്‍ കഴിയുമെന്നതിന് തെളിവ് ലഭിച്ചതായി ലോകാരോഗ്യ സംഘടന കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു.
ഒപ്പം അറുപത് കഴിഞ്ഞവരും ആരോഗ്യ പ്രശ്നങ്ങള്‍ ഉള്ളവരും മെഡിക്കല്‍ മാസ്ക് ധരിക്കണം എന്നും നിർദേശിച്ചു. നേരത്തെ അസുഖബാധിതര്‍ മാത്രം മാസ്ക് ധരിച്ചാല്‍ മതിയെന്നായിരുന്നു ലോകാരോഗ്യ സംഘടനയുടെ നിലപാട്. പൊതുജനങ്ങള്‍ മാസ്ക് ധരിക്കുന്നത് പ്രോത്സാഹിപ്പിക്കാന്‍ സര്‍ക്കാരുകള്‍ ശ്രമിക്കണമെന്നും ഡബ്ലുഎച്ച്ഒ അഭ്യര്‍ത്ഥിച്ചു.
എന്നാൽ, ഇന്ത്യയില്‍ ഇതിനകം മാസ്ക് ധരിക്കുന്നത് നിര്‍ബന്ധമാണ്. കേരളം അടക്കമുള്ള സംസ്ഥാനങ്ങള്‍ മാസ്ക് ധരിക്കാതെ പുറത്തിറങ്ങിയാല്‍ നിയമനടപടിയും സ്വീകരിക്കുന്നുണ്ട്. അതെസമയം അറുപത് കഴിഞ്ഞവരും ആരോഗ്യ പ്രശ്നങ്ങള്‍ ഉള്ളവരും മെഡിക്കല്‍ മാസ്ക് ധരിക്കണം എന്നതിൽ സംസ്ഥാനം പുതിയ തീരുമാനം എടുത്തിട്ടില്ല.
നിലവിൽ ഐ സി എം ആർ മാസ്ക് ധരിക്കുന്നതുമായി ബന്ധപ്പെട്ട് മാർഗനിർദേശത്തിൽ മാറ്റം വരുത്താത്ത പശ്ചാത്തലത്തിലാണ് സംസ്ഥാന നിലവിലെ സാഹചര്യത്തിൽ മുന്നോട്ട് പോകാൻ തീരുമാനിച്ചത്. എല്ലാവരും മാസ്ക് ധരിക്കുന്നുണ്ട് എന്നത് ഉറപ്പാക്കാൻ പരിശോധനകളും സംസ്ഥാനത്ത് വ്യാപിപ്പിച്ചിട്ടുണ്ട്.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here