മുംബൈയിൽ ചികിത്സ നിഷേധിച്ചതിനെ തുടർന്ന് ഒരു മലയാളി കൂടി മരണപ്പെട്ടു

മുംബൈയിൽ കോവിഡ് മരണത്തോടൊപ്പം ആശങ്ക പടർത്തുകയാണ് ചികിത്സ ലഭിക്കാതെ മരിക്കുന്നവരുടെ എണ്ണവും. മലയാളികളടക്കം നിരവധി പേരാണ് ആശുപത്രികൾ മടക്കി അയക്കുന്നതിന്റെ ഭാഗമായി ആംബുലൻസിൽ തന്നെ ജീവനൊടുക്കേണ്ടി വരുന്നത്.

ഇതിനകം നഗരത്തിൽ പത്തോളം മലയാളികളാണ് ചികിത്സ ലഭിക്കാതെ മരണമടഞ്ഞിട്ടുള്ളത്. ഏറ്റവും ഒടുവിൽ മരിച്ച മലയാളിയും നാലഞ്ചു ആശുപത്രികളിൽ കയറിയിറങ്ങിയിട്ടും ചികിത്സ കിട്ടാതെ മരണത്തിന് കീഴടങ്ങേണ്ടി വന്നത്. രണ്ടു മാസത്തിനുള്ളിൽ മുംബൈയിൽ 10 മലയാളികളാണ് ഇതര രോഗങ്ങൾക്ക് പോലും ആശുപത്രികളെ ആശ്രയിക്കാൻ കഴിയാതെ മരണമടയുന്നത്.

അംബർനാഥ് വെസ്റ്റ് നവരെ പാർക്കിൽ നീലം നഗറിൽ താമസിക്കുന്ന കായംകുളം സ്വദേശി വരിക്കലേടത്ത് കിഴക്കേടത്ത് വേലായുധൻ മകൻ രവീന്ദ്രനാണ് മുംബൈയിൽ തക്ക സമയത്ത് ചികിത്സ ലഭിക്കാതെ മരണമടഞ്ഞത്. 53 വയസ്സായിരുന്നു പ്രായം. ഞായറാഴ്ച നെഞ്ചു വേദന അനുഭവപ്പെട്ടതിനെ തുടർന്നാണ് രവീന്ദ്രനെ ആശുപത്രിയിലേക്ക് കൊണ്ട് പോയത്.

ഭാര്യയും മകളും മാത്രമാണ് വീട്ടിൽ ഉണ്ടായിരുന്നത്. അതിനാൽ പ്രദേശത്തെ സാമൂഹിക പ്രവർത്തകരുടെ സഹായത്തോടെയാണ് ആശുപത്രിയിലേത്തിക്കാൻ ശ്രമിച്ചതെങ്കിലും പ്രദേശത്തെ സ്വകാര്യ ആശുപത്രികളെല്ലാം വാതിൽ കൊട്ടിയടക്കുകയായിരുന്നു. അംബർനാഥിലും സമീപ പ്രദേശമായ ഉല്ലാസനഗറിലെയും നാലഞ്ച് ആശുപത്രികൾ കയറി ഇറങ്ങിയെങ്കിലും കോവിഡ് രോഗിയാണെന്ന മുൻധാരണയോടെയാണ് ആശുപത്രി ജീവനക്കാർ പെരുമാറിയതെന്ന് സാമൂഹിക പ്രവർത്തകനായ അജയകുമാർ പറയുന്നു.

പ്രാഥമിക ചികിത്സയെങ്കിലും ലഭിച്ചിരുന്നെങ്കിൽ ജീവൻ രക്ഷിക്കാൻ കഴിയുമായിരുന്നുവെന്നാണ് ആശുപത്രിയിലേക്ക് കൊണ്ട് പോകാൻ സഹായിച്ചവർ പറഞ്ഞത്.

മാനുഷിക പരിഗണന പോലും കണക്കാക്കാതെയാണ് മുംബൈയിലെ സ്വകാര്യ ആശുപത്രികളുടെ പെരുമാറ്റമെന്നാണ് പരക്കെ ഉയർന്ന് വരുന്ന പരാതികൾ. ഇതോടെ ഏറെ ആശങ്കയിലായിരിക്കുന്നത് ഹൃദയസംബന്ധമായ അസുഖങ്ങളുള്ളവരും ഡയാലിസിസ് ആവശ്യമുള്ളവരും ഗർഭിണികളുമടങ്ങുന്നവരാണ്.

കടുത്ത നെഞ്ചുവേദനയുമായി ആശുപത്രിയിലെത്തുന്നവരോട് പോലും കോവിഡ് ടെസ്റ്റ് സർട്ടിഫിക്കറ്റ് ആവശ്യപ്പെടുന്ന ആശുപത്രികളും നിരവധി പേരുടെ മരണത്തിനാണ് കാരണമായത്. ലോക് ഡൌൺ കാലത്തെ നിസ്സഹായാവസ്ഥയിൽ പരാതികൾ നൽകാൻ പോലും ആരും മിനക്കെടാറില്ല.

കോവിഡ് വ്യാപനം തുടങ്ങിയിട്ട് രണ്ടു മൂന്ന് മാസമായിട്ടും ഒരു തയ്യറെടുപ്പുകളും എടുക്കാതിരുന്നതാണ് സംസ്ഥാനത്തിന്റെ ഇന്നത്തെ അവസ്ഥക്ക് കാരണമെന്ന് സാമൂഹിക പ്രവർത്തകനായ അജയകുമാർ പരാതിപ്പെട്ടു. ആശുപത്രികളുടെ അനാസ്ഥയിൽ വിലപ്പെട്ട ജീവനുകളാണ് നഷ്ടമാകുന്നത്.

മറ്റു അസുഖങ്ങൾ വന്നാൽ പോലും ചികിത്സ തേടാൻ ഇടമില്ലാതെ അവസ്ഥയാണ് മുംബൈയിലും പ്രാന്ത പ്രദേശങ്ങളിലും സംജാതമായിരിക്കുന്നതെന്ന പരാതികൾ നില നിൽക്കുമ്പോഴാണ് ഇത്തരം സംഭവങ്ങൾ ആവർത്തിച്ച് കൊണ്ടിരിക്കുന്നത്

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News