ഗുജറാത്ത് കോൺഗ്രസിൽ പ്രതിസന്ധി അയയുന്നില്ല. രാജി തുടരുന്ന സാഹചര്യത്തിൽ 21 എംഎൽഎമാരെ രാജസ്ഥാനിലേക്ക് മാറ്റി. രാജസ്ഥാനിലെ അബു റോഡിലെ ഒരു റിസോർട്ടിലേക്കാണ് എംഎൽഎമാരെ മാറ്റിയത്. അതേസമയം കൊഴിഞ്ഞുപോക്ക് മുൻകൂട്ടി കണ്ട് തടയിടാൻ സംസ്ഥാന നേതൃത്വത്തിന് സാധിക്കാത്തതിൽ കടുത്ത അതൃപ്തിയിലാണ് ദേശീയ നേതൃത്വം
കൊവിഡ് വ്യാപനത്തിനിടയിലും ഗുജറാത്തിൽ റിസോർട്ട് രാഷ്ട്രീയം സജീവമായി തുടരുകയാണ്. നിയമസഭാ അംഗങ്ങളുടെ രാജി തുടരുന്ന പശ്ചാത്തലത്തിൽ എംഎല്‍എമാരെ സംസ്ഥാനത്തെ മൂന്ന് റിസോർട്ടുകളിലേക്ക് കോൺഗ്രസ് മാറ്റിയിരുന്നു. എന്നാൽ ഇവിടെയും എം എൽ എമാർ ബിജെപിയുമായി ബന്ധപ്പെടുന്നുണ്ട് എന്ന് കണ്ടതിനെ തുടർന്ന് ഇവരിൽ 21 പേരെ കോൺഗ്രസ് സംസ്ഥാനം കടത്തി.
രാജസ്ഥാനിലേക്കാണ് എംഎൽഎമാരെ മാറ്റിയത്. രാജസ്ഥാനിലെ അബു റോഡിൽ ഉള്ള ഒരു റിസോർട്ടിലാണ് ഇവരെ പാർപ്പിച്ചിരുന്നത്. കൂടുതൽ എം എൽ എമാർ ഇനിയും ഇവിടേക്ക് എത്തുമെന്നാണ് സൂചന.
സംസ്ഥാനത്തിന്റെ വടക്കൻ മേഖലകളിൽ നിന്നുള്ള എം എൽ എമാരാകും ഇവിടെ എത്താൻ സാധ്യത. എം എൽ എമാരെ പാർപ്പിച്ച രാജ്‌കോട്ടിലെ റിസോർട്ട് ഉടമയ്ക്ക് എതിരെ പോലീസ് കേസ് എടുത്തിരുന്നു. ഈ സാഹചര്യത്തിലാണ് കോൺഗ്രസിന്റെ പുതിയ നീക്കം.
അതേസമയം ഗുജറാത്തിലെ സ്ഥിതി ഗതികളിൽ ദേശീയ നേതൃത്വം കടുത്ത അതൃപ്തിയിലാണ്. കൃത്യമായ നിർദേശം നൽകിയിട്ടും പാർട്ടിയിലെ കൊഴിഞ്ഞുപോക്ക് തടയാൻ സംസ്ഥാന നേതൃത്വത്തിന് സാധിച്ചില്ല എന്നാണ് ഹൈക്കമാൻഡ് വിലയിരുത്തൽ.
രാജ്യസഭാ തെരഞ്ഞെടുപ്പ് പ്രഖ്യാപനത്തിന് തൊട്ടടുത്ത ദിവസം എംഎൽഎമാരുടെ യോഗം വിളിക്കാനും ഇവരെ ഒന്നിച്ച് താമസിപ്പിക്കാനും ഹൈക്കമാൻഡ് നിർദേശമുണ്ടായിരുന്നു.
എന്നാൽ ഇത് പാലിക്കപ്പെട്ടില്ല. തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതിന് പിന്നാലെ ബിജെപിക്ക് ഇവരെ ബന്ധപ്പെടാൻ വഴികൾ തുറന്നു തന്നെ കിടന്നു. ഇതാണ് നേതൃത്വത്തെ ചൊടിപ്പിച്ചത്.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here