കള്ളപ്പണം വെളുപ്പിക്കല്‍ കേസ്; അടിയന്തര നടപടിയെടുക്കണമെന്ന് എന്‍ഫോഴ്‌സ്‌മെന്റ്‌

മുന്‍മന്ത്രി വി.കെ ഇബ്രാഹിം കുഞ്ഞ് കള്ളപ്പണം വെളുപ്പച്ചെന്ന കേസില്‍ അടിയന്തര നടപടി എടുക്കുമെന്ന് എന്‍ഫോഴ്‌സ്‌മെന്റ്.

ഇബ്രാഹിം കുഞ്ഞിനെതിരെ സാമ്പത്തീക കുറ്റകൃത്യം നിലനില്‍ക്കുമെന്ന് എന്‍ഫോഴ്‌സ്‌മെന്റിനു വേണ്ടി ഹാജരായ അഡീഷ്ണല്‍ സോളിസിറ്റര്‍ ജനറല്‍ പി.വിജയകുമാര്‍ കോടതിയെ അറിയിച്ചു. കള്ളപ്പണം വെളുപ്പിച്ചത് അതീവ ഗൗരവത്തോടെയാണ് കാണുന്നതെന്നും എന്‍ഫോഴ്‌സ്‌മെന്റ് വ്യക്തമാക്കി.

നോട്ട് നിരോധന കാലത്ത് ഇബ്രാഹിം കുഞ്ഞിന് ചുമതലയുള്ള ചന്ദ്രിക ദിനപത്രത്തിന്റെ അക്കൗണ്ടില്‍ കണക്കില്‍ പെടാത്ത 10 കോടി നിക്ഷേപിച്ചതില്‍ അന്വേഷണം ആവശ്യപ്പെട്ട് കളമശ്ശേരി സ്വദേശി ജി.ഗിരീഷ് ബാബു സമര്‍പ്പിച്ച ഹര്‍ജിയിലാണ് എന്‍ഫോഴ്സ്‌മെന്റ് തീരുമാനം അറിയിച്ചത്.

സാമ്പത്തീക കുറ്റകൃത്യം നിലനില്‍ക്കുമെന്ന് വിജിലന്‍സും കോടതിയെ അറിയിച്ചു. ഇബ്രാഹിം കുഞ്ഞിനെ പ്രതിയാക്കിയ റിപോര്‍ട്ടും കള്ളപ്പണം വെളുപ്പിച്ചത് സംബന്ധിച്ച രേഖകളും എന്‍ഫോഴ്‌സ്‌മെന്റിന് കൈമാറാന്‍ വിജിലന്‍സിന് കോടതി നിര്‍ദ്ദേശം നല്‍കി.

കേസില്‍ നിന്ന് പിന്‍മാറാന്‍ ഇബ്രാഹിം കുഞ്ഞ് ഭീഷണിപ്പെടുത്തിയെന്നും പണം വാഗ്ദാനം ചെയ്‌തെന്നുമുള്ള ഗിരീഷ് ബാബുവിന്റെ പരാതിയില്‍ അന്വേഷണ റിപ്പോര്‍ട് വിജിലന്‍സ് ഹൈകോടതിക്ക് കൈമാറി.

മുദ്രവെച്ച കവറില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ട് കോടതി പരിശോധിക്കും. കോടതി നിര്‍ദേശപ്രകാരമാണ് വിജിലന്‍സ് ഐജി എച്ച്.വെങ്കിടേഷ് റിപോര്‍ട് സമര്‍പ്പിച്ചത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here