കൊവിഡ് രോഗികളുടെ എണ്ണം ദിനംപ്രതി വർദ്ധിച്ചതോടെ കൂടുതൽ മുൻകരുതലുകളുമായി കൊല്ലം ജില്ലാ ഭരണകൂടം. കൊല്ലം ജില്ലാ ആശുപത്രി ഈ മാസം 20 മുതല്‍ കോവിഡ് ചികിത്സാകേന്ദ്രമാക്കി മാറ്റുമെന്ന് ജില്ലാ കളക്ടർ ബി.അബ്ദുൽ നാസർ പറഞ്ഞു. പാരിപ്പള്ളി മെഡിക്കൽ കോളജിൽ 500 കിടക്കകൾ ഏർപ്പെടുത്തും.
കൊവിഡ് വ്യാപനം കണക്കിലെടുത്താണ് 20 മുതല്‍ കൊല്ലം ജില്ലാ ആശുപത്രി കോവിഡിനുവേണ്ടി മാത്രമുള്ള ചികിത്സാകേന്ദ്രമാക്കി മാറ്റാൻ തീരുമാനിച്ചത്. ജില്ലാ ആശുപത്രിയില്‍ 50 പേവാര്‍ഡുകളാണുള്ളത്. ഇതിന് പുറമെ മറ്റ് വാര്‍ഡുകളും കോവിഡ് രോഗികള്‍ക്കായി മാറ്റിവെക്കും. പാരിപ്പള്ളി ഗവ. മെഡിക്കല്‍ കോളജ് ആശുപത്രിയിലെ നിലവിലെ 300 കിടക്കകൾ 500 കിടക്കകളാക്കി വർദ്ധിപ്പിക്കുമെന്ന് ജില്ലാ കളക്ടർ ബി. അബ്ദുൽ നാസർ പറഞ്ഞു.
ഗവ. വിക്ടോറിയ ആശുപത്രിയില്‍ ഹോട്ട്സ്പോട്ടുകളിലും കണ്ടെയ്‌മെന്റ് മേഖലകളില്‍ നിന്നും ക്വാറന്റൈന്‍ കാലയളവില്‍ എത്തുന്ന ഗര്‍ഭിണികള്‍ക്കായി കൂടുതല്‍ മിനി ഓപ്പറേഷന്‍ തിയേറ്ററുകള്‍ സജ്ജീകരിച്ചു. പ്രത്യേക ലേബര്‍റൂമുകളും ഏര്‍പ്പെടുത്തിയിട്ടുണ്ട്. ജില്ലാ ആശുപത്രിയിലെ നിലവിലുള്ള കിടപ്പുരോഗികളെ മറ്റ് രണ്ട് താലൂക്ക് ആശുപത്രികളിലേയ്ക്ക് മാറ്റാനാണ് തീരുമാനം.
അതേസമയം കാത്ത്‌ലാബ്, കീമോതെറാപ്പി, ഡയാലിസിസ് യൂണിറ്റുകള്‍ പ്രത്യേകം വേര്‍തിരിച്ചിട്ടുള്ള സംവിധാനത്തില്‍ ജില്ലാ ആശുപത്രിയില്‍ തുടരും.അതേ സമയം പാരിപ്പള്ളി മെഡിക്കൽ കോളേജ് ആശുപത്രിയിലും,ജില്ലാ ആശുപത്രിയിലും റാപ്പിഡ് ആന്റിബോഡി ടെസ്റ്റ് തുടങി.
രക്ത സാമ്പിളുകള്‍ ഉപയോഗിച്ച് നടത്തുന്ന ടെസ്റ്റില്‍ 20 മിനിറ്റിനുള്ളില്‍ തന്നെ ഫലം ലഭിക്കും. മേക്ക് ക്യുവര്‍ എന്ന കിറ്റ് കാര്‍ഡില്‍ ശേഖരിച്ച രക്തസീറം വീഴ്ത്തി ബഫര്‍ സൊലൂഷന്‍ ചേര്‍ത്താണ് ടെസ്റ്റ് നടത്തുന്നത്.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here