പരീക്ഷയ്ക്കിടെ കോപ്പിയടിച്ചെന്ന ആരോപണത്തെ തുടര്‍ന്ന് ചേര്‍പ്പുങ്കലില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ അഞ്ജു ഷാജിയുടെ പോസ്റ്റുമോര്‍ട്ടം ഇന്ന്. കോട്ടയം മെഡിക്കല്‍ കോളേജിലാണ് പോസ്റ്റുമോര്‍ട്ടം നടപടികള്‍ നടക്കുന്നത്.
പരീക്ഷക്കിടെ കോപ്പിയടിച്ചെന്ന ആരോപണത്തിന് പിന്നാലെ കാണാതായ കാഞ്ഞിരപ്പള്ളി സ്വദേശി അഞ്ജു ഷാജിയുടെ മൃതദേഹം മീനച്ചിലാറില്‍ നിന്നുമാണ് കണ്ടെത്തിയത്. മകള്‍ക്ക് കോളേജ് അധികൃതരില്‍ നിന്നും മാനസികപീഡനം ഉണ്ടായെന്നാണ് അച്ഛന്‍ ഷാജിയുടെ ആരോപണം.
മാനദണ്ഡമനുസരിച്ചാണോ ചേര്‍പ്പുങ്കല്‍ ബിവിഎം കോളേജ് പ്രവര്‍ത്തിച്ചതെന്ന് അറിയാന്‍ പൊലീസ് ഇന്ന് എംജി സര്‍വകലാശാലയിലെത്തി പരീക്ഷാ കണ്ട്രോളറുടെ വിശദീകരണം തേടും. തുടര്‍ന്നാകും കോളേജിനെതിരെ കേസെടുക്കണോ എന്ന കാര്യം തീരുമാനിക്കുക. നിലവില്‍ അസ്വാഭാവിക മരണത്തിനാണ് കേസെടുത്തിരിക്കുന്നത്.
ഹാൾ ടിക്കറ്റിലെ കൈയക്ഷരം ശാസ്ത്രീയ പരിശോധന നടത്തുമെന്നു പൊലീസ് അറിയിച്ചിട്ടുണ്ട്.
അതേസമയം വിദ്യാര്‍ഥിനിയെ ശകാരിച്ചിട്ടില്ലെന്ന് ചേര്‍പ്പുങ്കല്‍ ബിഷപ്പ് വയലില്‍ മെമോറിയല്‍ ഹോളി ക്രോസ് കോളേജ് പത്രക്കുറിപ്പില്‍ അറിയിച്ചു. ബികോം ആറാം സെമസ്റ്റര്‍ പ്രൈവറ്റ് വിദ്യാര്‍ഥികളുടെ പരീക്ഷാ ഡ്യൂട്ടിയില്‍ ഉണ്ടായിരുന്ന അധ്യാപകന്‍ വിദ്യാര്‍ഥികളുടെ ഹാള്‍ ടിക്കറ്റ് പരിശോധിക്കുന്നതിനിടയില്‍ അഞ്ജു പി ഷാജിയുടെ ഹാള്‍ ടിക്കറ്റിന് മറുവശത്ത് ഉത്തരങ്ങള്‍ എഴുതിക്കൊണ്ടുവന്നതായി ശ്രദ്ധയില്‍പ്പെട്ടു.
വിവരം പ്രിന്‍സിപ്പലിന് റിപ്പോര്‍ട്ട് ചെയ്തു. പ്രിന്‍സിപ്പല്‍ കുട്ടിയെ സമീപിക്കുകയും വിശദീകരണം നല്‍കാന്‍ ഓഫീസിലെത്താന്‍ ആവശ്യപ്പെടുകയും ചെയ്തു. എന്നാല്‍ കുട്ടി ഓഫീസില്‍ റിപ്പോര്‍ട്ട് ചെയ്യാതെ കോളേജില്‍നിന്ന് പോയി. കുട്ടിയെ കോളേജ് അധികൃതര്‍ മാനസികമായി പീഡിപ്പിക്കുകയോ വഴക്കു പറയുകയോ ചെയ്തിട്ടില്ലെന്നാണ് അധികൃതരുടെ വാദം.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here