സാമ്പത്തിക പ്രതിസന്ധിക്കിടെ ദുരിതം കടുപ്പിച്ച് ഇന്ധന വില വർധനവ്. തുടർച്ചയായ നാലാം ദിവസവും ഇന്ധന വില കൂട്ടി. പെട്രോളിന് 40 പൈസയും ഡീസലിന് 45 പൈസയുമാണ് വർധിപ്പിച്ചത്. നാല് ദിവസം കൊണ്ട് മാത്രം പെട്രോൾ ഡീസൽ വിലയിൽ രണ്ട് രൂപയിലേറെ വർധനവാണ് ഉണ്ടായത്.
ലോക്ഡൗണ്‍ പരിഗണിച്ച് കഴിഞ്ഞ രണ്ട് മാസത്തിലേറിയായി രാജ്യത്ത് ഇന്ധന വില വർധനവ് നിർത്തി വച്ചിരിക്കുകയായിരുന്നു. എന്നാൽ ഇളവുകൾ വന്നതിന് പിന്നാലെ ലോക്ക് ഡൗൺ കാലത്തെ നഷ്ടം നികത്താൻ ജനങ്ങളെ പിഴിയുകയാണ് എണ്ണ കമ്പനികൾ.
82 ദിവസമായി നിർത്തിവച്ചിരുന്ന ഇന്ധന വില പരിഷ്‌കാരം ഞായറാഴ്ചയാണ് വില കൂട്ടിക്കൊണ്ട് പുനഃരാരംഭിച്ചത്. ഇത് നാലാം ദിവസവും ആവർത്തിച്ചു. പെട്രോൾ ലിറ്ററിന് 40 പൈസയും ഡീസൽ ലിറ്ററിന് 45 പൈസയുമാണ് ഇന്ന് വർധിപ്പിച്ചത്. ഇതോടെ ദില്ലിയിൽ പെട്രോൾ വില 73 രൂപ 40 പൈസ ആയി. ഡീസൽ 71 രൂപ 62 പൈസയും.
ഞായറാഴ്ച 60 പൈസ വീതം വർധിപ്പിച്ചു. തിങ്കളാഴ്ച പെട്രോളിന് 60 പൈസയും ഡീസലിന് 57 പൈസയും കൂട്ടി. ചൊവ്വാഴ്ച പെട്രോളിന് 54 പൈസ വർധിപ്പിച്ചപ്പോൾ ഡീസലിന് 58 പൈസയുമാണ് കൂട്ടിയത്. ഇങ്ങനെ 4 ദിവസത്തിനിടെ പെട്രോളിന് 2 രൂപ 14 പൈസയും ഡീസലിന് 2 രൂപ 23 പൈസയുമാണ് കൂട്ടിയത്.
അന്താരാഷ്‌ട്ര വിപണിയിൽ ക്രൂഡ് ഓയിൽ വില വർധിച്ചതും ഇന്ധന ഉപഭോഗം വർധിച്ചതുമാണ് വില വർദ്ധനവിന് കാരണമായി എണ്ണ കമ്പനികൾ ചൂണ്ടിക്കാട്ടുന്നത്. എന്നാൽ കഴിഞ്ഞ മാസങ്ങളിൽ ക്രൂഡ് ഓയിൽ നിരക്ക് ഇടിഞ്ഞ സമയത്ത് ഇത് ഇന്ധന വിലയിൽ പ്രതിഫലിച്ചിരുന്നില്ല.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here